കോഴിക്കോട്:പത്ത് വർഷത്തോളമായി കോഴിക്കോട്ടുകാരുടെ സ്വന്തം എം.പിയാണ് എം.കെ രാഘവൻ. വ്യക്തിബന്ധമാണ് രാഘവനെ കോഴിക്കോടിന്റെ പ്രിയങ്കരനാക്കിയത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം.ക രാഘവൻ തന്നെ വീണ്ടും അങ്കത്തിനിറങ്ങാൻ ഒരുങ്ങുന്നുവെന്ന് ഏകദേശ ധാരണായിയിട്ടുണ്ട്. മണ്ഡലം തിരിച്ച് പിടിക്കാൻ ഒരുങ്ങുന്ന എൽ.ഡി.എഫ് എം.കെ രാഘവനോട് കടപിടിക്കുന്നയാളെ തന്നെ എതിർ സ്ഥാനാർത്ഥിയാക്കുമെന്നും ഉറപ്പ്. അങ്ങനെയെങ്കിൽ പോര് മുറുകും. പക്ഷെ കോഴിക്കോട്ടുകാരിൽ പ്രതീക്ഷ കൈവിടുന്നില്ല എം.കെ രാഘവൻ. അനൗദ്യോഗിക തിരഞ്ഞെടുപ്പ് പരിപാടികൾക്ക് വരെ തുടക്കമിട്ടുകഴിഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കോഴിക്കോട്ടെത്തിയതിന് ശേഷം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചൂടിലേക്ക് തന്നെ നേരിട്ടിറങ്ങാനുള്ള പരിപാടിയിലാണ് എം.കെ രാഘവൻ. 2009-ൽ അതിഥിയായെത്തി കോഴിക്കോടിന്റെ ആതിഥേയനായി മാറിയ എം.കെ രാഘവനെ നേരിട്ട് രണ്ട് തവണ കൈവിട്ട മണ്ഡലം എങ്ങനെയും തിരിച്ച് പിടിക്കുക എന്നത് മാത്രമാണ് ഇടതുലക്ഷ്യം. അപ്പോൾ എതിരാളിയുടെ ശക്തി കുറയില്ലെന്ന് തീർച്ച. സോഷ്യലിസ്റ്റുകൾക്ക് സ്വാധീനമുള്ള മണ്ഡലം എന്ന നിലയ്ക്ക് ലോക് താന്ത്രിക് ജനതാദൾ ഇത്തവണ തങ്ങളോടൊപ്പമുണ്ടാവുമെന്നത് എൽ.ഡി.എഫിന്റെ ആത്മവിശ്വാസവും വർധിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചും കോഴിക്കോട്ടുകാരിലെ പ്രതീക്ഷകളെയും കുറിച്ച് എം.കെ രാഘവൻ എം.പി മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു. എം.കെ രാഘവന്റെ പേര് തന്നെയാണ് ഇത്തവണയും ഉയർന്ന് കേൾക്കുന്നത്. വീണ്ടും അങ്കത്തിനിറങ്ങുന്നുണ്ടോ? ഏറ്റവും നിർണായകമായ ഒരു തിരഞ്ഞെടുപ്പാണ് വരാൻ പോവുന്നത്. മോദി സർക്കാരിനെതിരെ രാജ്യത്തെങ്ങും എതിർ ശബ്ദങ്ങൾ അതിന്റെ മൂർച്ചയിലെത്തി. അതുകൊണ്ടു തന്നെ വിജയ പ്രതീക്ഷയുള്ള പരമാവധി സ്ഥാനാർഥികളെ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഹൈക്കമാൻഡിൽ ധാരണയായിട്ടുള്ളത്. അതിൽ സിറ്റിംഗ് എം.പിമാർ ഉണ്ടാവുമെന്ന് തന്നെയാണ് കരുതുന്നത്. അത്തരത്തിലുള്ള സ്ഥാനാർഥി പാനലുകൾ ഇത്തവണയും ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ധാരണയായിട്ടൊന്നുമില്ല. പാർട്ടി മത്സരിക്കാൻ ഇത്തവണയും ആവശ്യപ്പെട്ടാൽ മത്സര രംഗത്തുണ്ടാവും. പത്ത് വർഷത്തേക്ക് തിരിഞ്ഞ് നോക്കുമ്പോൾ? തികഞ്ഞ ചാരിതാർഥ്യമുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കേന്ദ്ര പദ്ധതികൾ നടപ്പിലാക്കിയ ഒരു മണ്ഡലമാണ് കോഴിക്കോട്ട്. അത് എല്ലാം പ്രകടമായി തന്നെ ജനങ്ങൾക്ക് ബോധ്യപ്പെട്ടതുമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ കോഴിക്കോടിന്റെ സമഗ്ര മേഖലയിലും വികസനം എത്തിക്കാൻ കഴിഞ്ഞു. മെഡിക്കൽ കോളേജ് വികസനം, കരിപ്പൂർ വിമാനത്താവള വികസനം എന്ന് വേണ്ട വികസനത്തിന്റെ വലിയൊരു മാതൃക തന്നെ കോഴിക്കോടിന് കാണിച്ചു കൊടുക്കാനായി. അക്കാര്യം കോഴിക്കോട്ടുകാർക്കുമറിയാം. എനിക്ക് കോഴിക്കോടുകാരേയും അറിയാം. അത് മാത്രം മതി. വെറും തിരഞ്ഞെടുപ്പ് പ്രചാരണം എന്നതിലപ്പുറം 24 മണിക്കൂറും കോഴിക്കോട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ. അല്ലാതെ തിരഞ്ഞെടുപ്പിനായി പ്രത്യേക പ്രവർത്തനം വേണമെന്ന് തോന്നുന്നില്ല. കഴിഞ്ഞ പത്ത് വർഷക്കാലവും തന്നെ പാർലമെന്റിലേക്കയക്കാൻ കോഴിക്കോട്ടുകാർ മനസ്സ് കാണിച്ചതും ഈ പ്രവർത്തനം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ്.നാടിന്റെ പൊതുവായ ലക്ഷ്യം മുൻ നിർത്തി മുഴുവൻ സമയം ലഭ്യമാകുന്ന ജനപ്രതിനിധിയായി മാറാൻ കഴിഞ്ഞു. കോഴിക്കോട്ടുകാർക്ക് തന്നെയും തനിക്ക് കോഴിക്കോട്ടുകാരേയും വിശ്വാസമാണ്. ദേശീയ തലത്തിൽ കോൺഗ്രസിന് പ്രതീക്ഷയുണ്ടോ? ദേശീയ തലത്തിൽ യു.പി.എയ്ക്ക് അനുകൂലമായ ഒരു സാഹചര്യം ഇപ്പോൾ തന്നെ നിലവിൽ വന്നു കഴിഞ്ഞു. ഇതിന്റെ സൂചനയാണ് കഴിഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. ബി.ജെ.പി. ഭരിച്ചിരുന്ന മുന്ന് സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് ഇന്ന് ഭരണത്തിലുള്ളത്. അത് തീർച്ചയായും ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റമാണ്. ആ മാറ്റം ലോക്സഭ തിരഞ്ഞെടുപ്പിലും ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ. രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിൽ ജനങ്ങൾ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. ആ പ്രതീക്ഷ അസ്ഥാനത്താകില്ലെന്ന് തന്നെയാണ് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ തോന്നുന്നത്. കെ.സി വേണുഗോപാലിന്റെ നിയമനംഗുണം ചെയ്യുമോ? തീർച്ചയായും. കെ.സി വേണുഗോപാൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി, കോർകമ്മിറ്റിയുടെ അംഗവുമാണ്, ഇപ്പോൾ സംഘടനാ ചുമതലയും ലഭിച്ചു. ഇതൊക്കെ വലിയ അംഗീകാരമാണ്. കേരളത്തിന് അഭിമാനമാണ് കെ.സി വേണുഗോപാലിന്റെ നിയമനം. അത് ഈ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ഗുണം ചെയ്യുമെന്ന്ഉറപ്പാണ്. കേരളത്തിൽ നിന്ന് എ.കെ ആന്റണിയാണ് കോൺഗ്രസിന് എടുത്ത് കാണിക്കാനാവുന്ന നേതാവ്. ആന്റണിക്ക് ശേഷം ഒരു മലയാളി എന്ന രീതിയിൽ കോൺഗ്രസിന് വേണുഗോപാലിന്റെ നിയമനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.സ്ഥാനാർഥി നിർണയത്തെ കുറിച്ച് ധാരണയിലെത്തിയില്ലെങ്കിലും ഉടൻ അതുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അങ്കത്തട്ടിൽപ്രതീക്ഷിക്കുന്നവർ 2009ൽ മത്സരിച്ച് പരാജയപ്പെട്ട നിലവിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ പി.എ മുഹമ്മദ് റിയാസ് ഒരിക്കൽ കൂടെ മണ്ഡലം തിരിച്ച് പിടിക്കാൻ ഇവിടെ അംഗത്തിനിറങ്ങുമെന്നാണറിയുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്ഥമായി ന്യൂനപക്ഷങ്ങളെ വലിയ തോതിൽ കൂടെ നിർത്താനാവുമെന്നാണ് റിയാസിനെ പരിഗണിക്കുന്നതിന് പിന്നിൽ. ബേപ്പൂർ എം.എൽ.എ വി.കെ.സി മമ്മദ് കോയയുടെ പേരും, നിലവിൽ കോഴിക്കോട് നോർത്ത് എം.എൽ.എയായ എ.പ്രദീപ് കുമാറിന്റെ പേരും ചർച്ചയിലുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഒരു ഉപതിരഞ്ഞെടുപ്പിലേക്ക് പോവാൻ നേതൃത്വം ഒരുങ്ങില്ലെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ഒരിക്കൽ കൂടെ എം.കെ രാഘവനും-റിയാസും തമ്മിലുള്ള മത്സരത്തിന് കോഴിക്കോട് സാക്ഷിയാകും. ശബരിമല വിഷയത്തിന് ശേഷം ബി.ജെ.പിയും ഏറെ പ്രതീക്ഷയോടെയാണ് കോഴിക്കോട് മണ്ഡലത്തിലേക്കെത്തുന്നത്. അതുകൊണ്ടു തന്നെ സി.കെ പത്മനാഭന്റെയടക്കം പേരുകളാണ് മണ്ഡലത്തിൽ നിന്ന ഉയർന്ന് കേൾക്കുന്നത്.
from mathrubhumi.latestnews.rssfeed http://bit.ly/2MSbFPw
via
IFTTT
No comments:
Post a Comment