കൊച്ചി: ആന്‍ലിയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഭര്‍ത്താവ് ജസ്റ്റിന്‍ രംഗത്ത്. ആന്‍ലി ആത്മഹത്യ പ്രവണത കാട്ടിയിരുന്നെന്നാണ് ജസ്റ്റിന്റെ വാദം. തനിക്കും കുടുംബത്തിനുമെതിരെ ആന്‍ലിയയുടെ പിതാവ് ഹൈജീനസ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജസ്റ്റിന്‍ പറയുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഹൈജീനസ് പറയുന്നത്. എന്നാല്‍ വിവാഹത്തിന് മുമ്പേ ഹൈജീനസ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് ജസ്റ്റിന്‍ വ്യക്തമാക്കി.
ആരോപണങ്ങള്‍ക്കുള്ള മറുപടിയായി ജസ്റ്റിന്‍ പറയുന്നതിങ്ങനെ;
2016 ഡിസംബര്‍ 26ന് ആയിരുന്നു ഞങ്ങളുടെ വിവാഹം. ആന്‍ലിയയുടെ ബന്ധുക്കള്‍ തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത് തെറ്റായ ആരോപണങ്ങളാണ്. മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും അതിലൂടെ ഉണ്ടായ സമ്മര്‍ദ്ദവും കൊണ്ടാണ് അവര്‍ കുറ്റപ്പെടുത്തുന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, ആരോപണങ്ങള്‍ തുടരുകയും അത് തനിക്കും കുടുംബത്തിനും ഭാരമാകുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്താന്‍ താന്‍ നിര്‍ബന്ധിതനായത്.
ആന്‍ലിയയുടെ സ്വര്‍ണം ചോദിച്ച് പീഡിപ്പിച്ചുവെന്നതാണ് തനിക്കെതിരായ പ്രധാന ആരോപണം. വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ലോക്കറില്‍ വെച്ച സ്വര്‍ണം ഇതുവരെ അവിടെ നിന്നും എടുത്തിട്ടില്ല. ലോക്കര്‍ തുറന്നിട്ടില്ല. ആന്‍ലിയക്ക് അലമാര വാങ്ങുന്നതിന് അവളുടെ പപ്പ തന്ന 30,000 രൂപയാണ് ഞങ്ങള്‍ തമ്മില്‍ ആകെ ഉണ്ടായിട്ടുള്ള പണമിടപാട്. ഇതിനെല്ലാം വ്യക്തമായ തെളിവുകള്‍ കൈവശമുണ്ട്.
കാണാതായ ദിവസം ആന്‍ലിയ വിളിച്ച് ഞാന്‍ പോകുകയാണ്, ഇനി അന്വേഷിക്കരുത്, കുഞ്ഞിനെ നോക്കണം എന്നെല്ലാം പറഞ്ഞാണ് ഫോണ്‍ കട്ട് ചെയ്തത്. തിരിച്ച് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അതോടെയാണ് പൊലീസിനെ സമീപിച്ചത്. പഠിക്കാനും പാട്ടു പാടാനുമൊക്കെ മിടുക്കിയായിരുന്ന ആന്‍ലിയയില്‍ വിവാഹത്തിന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മാറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ആ ദേഷ്യവും വാശിയുമൊക്കെ സ്വാഭാവികമാറ്റം മാത്രമെന്നാണ് കരുതിയത്. ഇതിനിടെ, ഒരുകൊല്ലം മുമ്പ് ആന്‍ലിയയുടെ ചില ഡയറിക്കുറിപ്പുകള്‍ ഞാനും കണ്ടിരുന്നു. അതില്‍ പലതും ആത്മഹത്യയെക്കുറിച്ച് ഉള്ളതായിരുന്നു. ഇതേക്കുറിച്ച് അവളുടെ പപ്പയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും അതൊക്കെ അവളുടെ കുട്ടിക്കളിയെന്നാണ് അവര്‍ പറഞ്ഞത്.
താന്‍ ആന്‍ലിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് അവരുടെ മറ്റൊരു ആരോപണം. എങ്കില്‍ ഇതെന്തുകൊണ്ട് ആന്‍ലിയ മരിക്കുന്നതിന് മുന്‍പ് അവര്‍ എന്നോട് ചോദിച്ചില്ല. എല്ലാ ആരോപണങ്ങളും ആന്‍ലിയ മരിച്ചതിന് ശേഷമാണ് അവര്‍ ഉന്നയിച്ചത്. നാട്ടിലെ അവസ്ഥ മോശമാണെന്നും അതുകൊണ്ട് ആന്‍ലിയയുടെ ശവസംസ്‌കാരത്തിന് വരേണ്ടെന്നും അവരുടെ പള്ളിയിലെ വൈദികന്‍ അറിയിച്ചതു കൊണ്ടാണ് മരണാനന്തര ചടങ്ങില്‍ നിന്നും ഞാനും വീട്ടുകാരും വിട്ടുനിന്നത്. ആന്‍ലിയയുടെ അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാനാണ് അവളെ ബംഗുളൂരുവില്‍ എം.എസ്.സി നഴ്‌സിങിന് അയച്ചത്. അല്ലാതെ അവളുടെ വീട്ടുകാര്‍ ആരോപിക്കുന്നതുപോലെ നിര്‍ബന്ധിച്ച് അയച്ചതല്ല. മാതാപിതാക്കള്‍ വിദേശത്ത ആയിരുന്നതിനാല്‍ അവരുടെ സ്‌നേഹവും വാത്സല്യവും ലഭിക്കാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും ആ അവസ്ഥ നമ്മുടെ മോന് ഉണ്ടാവരുതെന്നും ആന്‍ലിയ എപ്പോഴും പറഞ്ഞിരുന്നു.
ആന്‍ലിയയ്ക്ക് ഇങ്ങനെ ഒരു സ്വാഭാവം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഡിവോഴ്‌സിന് ശ്രമിച്ചില്ലെന്നും ആളുകള്‍ ചോദിക്കുന്നു. അതിനുള്ള ഉത്തരം ആന്‍ലിയയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്നത് മാത്രമാണ്. ഇനി എന്തൊക്കെ വന്നാലും തന്റെ ഭാഗം ന്യായീകരിക്കാന്‍ മതിയായ തെളിവുകളുള്ളതിനാല്‍ പതറാതെ മുന്നോട്ട് പോകാനാണ് തന്റെ തീരുമാനം.'
from mangalam.com http://bit.ly/2Sbe1ht
via IFTTT
No comments:
Post a Comment