കൊച്ചി: പ്രളയം വന്ന് മൂടിയ വഴികളിൽ കുരുങ്ങി ജീവൻ പോലും നഷ്ടപ്പെടുമെന്ന് ഭയന്നിരുന്ന സാജിദയെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ച് ആശുപത്രിയിലാക്കിയത് വിജയ് വർമ എന്ന നാവികന്റെ ധീരമായ ഇടപെടലായിരുന്നു. പൂർണ ഗർഭിണിയായ സാജിദയെ കയറിൽ തൂക്കി ആകാശത്തേക്കുയർത്തി ഹെലികോപ്റ്ററിൽ കയറ്റി നാവികസേനയുടെ ആശുപത്രിയിലേക്ക് വിജയ് പറക്കുന്നത് ലോകം അതിശയത്തോടെയാണ് കണ്ടു നിന്നത്. ധീരമായ ചുവടുകളുമായി കൃത്യസമയത്ത് സാജിദയെ ആശുപത്രിയിലാക്കിയ വിജയിന്റെ കാതോരത്തേക്ക് ഏറെ താമസിയാതെ ആ വാർത്തയെത്തി... കുഞ്ഞു സുബ്ഹാൻ പിറന്നിരിക്കുന്നു. സാജിദ അടക്കം 24 പേരെ പ്രളയത്തിൽനിന്ന് രക്ഷപ്പെടുത്തിയ കമാൻഡർ വിജയിന് അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ് ധീരതയ്ക്കുള്ള നാവികസേനാ മെഡൽ. മികച്ച സാങ്കേതിക വൈദഗ്ദ്ധ്യവും ആത്മവിശ്വാസവും ധീരതയും ഒത്തുചേർന്ന പ്രവർത്തനം-പ്രളയ നാളുകളിൽ വിജയിന്റെ സേവനത്തെ അങ്ങനെയായിരുന്നു നാവികസേന അടയാളപ്പെടുത്തിയിരുന്നത്. പ്രളയമുഖത്തെ രക്ഷാപ്രവർത്തനങ്ങളിൽ നാവികസേനയുടെ ഏറ്റവും നിർണായക ഇടപെടലുകൾക്ക് ചുക്കാൻ പിടിച്ച ആളായിരുന്നു കമാൻഡർ വിജയ് വർമ. 'ഐ.എൻ.എസ്. ഗരുഡ'യിൽ 2016 ഓഗസ്റ്റ് മുതൽ സേവനം അനുഷ്ഠിക്കുന്ന വിജയ് 19 വർഷമായി നാവികസേനയിൽ പ്രവർത്തിക്കുന്നു. 14 വർഷമായി നാവികസേനയുടെ വൈമാനിക പരിശീലകനായും വിജയ് തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നുമുണ്ട്. തിരുവല്ല സ്വദേശിയായ വിജയ് ഇപ്പോൾ കോഴിക്കോട്ടാണ് താമസിക്കുന്നത്. ഭാര്യ ധന്യയും മക്കളായ ആര്യയും ആദിയും ദിയയും അടങ്ങുന്ന കുടുംബമാണ് തന്റെ എല്ലാ നേട്ടങ്ങളുടെയും സന്തോഷ കേന്ദ്രമെന്ന് വിജയ് പറഞ്ഞു. ധീരതാ പുരസ്കാരത്തിന്റെ നേട്ടത്തിൽ നിൽക്കുമ്പോഴും ഇനിയും ഏറെ രാജ്യത്തിനു വേണ്ടി ചെയ്യാനുണ്ടെന്നാണ് വിജയ് പറയുന്നത്. ''ഒരു പട്ടാള കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനും സഹോദരനും കരസേനയിൽ സേവനം അനുഷ്ഠിച്ചിരുന്നവരാണ്. നാവികസേനയിൽ ചേരുമ്പോൾ എനിക്ക് കിട്ടിയ പ്രോത്സാഹനമെല്ലാം അവരിൽനിന്നായിരുന്നു. വൈമാനിക പരിശീലകനെന്ന നിലയിൽ നാവികസേനയിലെയും കോസ്റ്റ്ഗാർഡിലെയും ഒരുപാടുപേരെ പരിശീലിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്'' - കമാൻഡർ വിജയ് വർമ പറയുന്നു. content highlights:vijay varma,kerala floods, indian navy
from mathrubhumi.latestnews.rssfeed http://bit.ly/2UheOL3
via
IFTTT
No comments:
Post a Comment