കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടിന്റെ പേരില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും നിയമക്കുരുക്കിലേക്ക്. കര്‍ദ്ദിനാള്‍, മുന്‍ പ്രൊക്യൂറേറ്റര്‍ ഫാ.ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ക്കു മുമ്പാകെയാണ് പരാതിക്കാരനായ അഡ്വ. പോളച്ചന്‍ പുതുപ്പാറ പരാതി നല്‍കിയിരിക്കുന്നത്. സിറോ മലബാര്‍ സഭ ബിഷപ്പുമാരുടെ സിനഡ് കാക്കനാട് പുരോഗമിക്കുന്നതിനിടെയാണ് കര്‍ദ്ദിനാളിനെ പ്രതിരോധത്തിലാക്കുന്ന കേസ് വരുന്നത്.
ഐപിസി 463, 464, 466, 468, 470, 471, 415 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ ജാമ്യമില്ലാത്ത വകുപ്പുകളുമുണ്ട്. വ്യാജരേഖയുണ്ടാക്കി, വ്യാജമായ പട്ടയമുണ്ടാക്കി ഒറിജിനല്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ഏഴ് ആധാരങ്ങളുണ്ടാക്കി വസ്തു വില്പന നടത്തി തുടങ്ങിയവയാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്. പോലീസ് അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി വിറ്റയാള്‍ എന്ന നിലയില്‍ മാര്‍ ആലഞ്ചേരിയെ പ്രതിചേര്‍ത്തിരിക്കുന്നത്. വസ്തുവിന്റെ പട്ടയവും മറ്റു രേഖകളും ഉണ്ടാക്കുന്നതിന് അതിരൂപത ആലോചന സമിതി ചുമതലപ്പെടുത്തിയത് ഫാ.ജോഷി പുതുവയെ ആയിരുന്നതിനാലാണ് ഇദ്ദേഹത്തെ പ്രതിചേര്‍ത്തത്. വസ്തുവിന്റെ ഇടനിലക്കാരന്‍ എന്ന നിലയിലാണ് സാജുവര്‍ഗീസിനെയും പ്രതിചേര്‍ത്തതെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഇവര്‍ മൂന്നു പേരുടെയും പേരുകള്‍ ആധാരങ്ങളിലുണ്ട്. അതിനാല്‍ വ്യാജരേഖയുണ്ടാക്കി വില്‍പ്പന നടത്തിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിരൂപത എറണാകുളം വാഴക്കാലയില്‍ വിറ്റ 31.97 ആര്‍ സ്ഥലത്തിന്റെ രേഖകളിലാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. എറണാകുളം ലാന്‍ഡ് ട്രിബ്യൂണല്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ മുഖാന്തിരം 1976-ല്‍ 157ാം നമ്പരായി എറണാകുളം-അങ്കമാലി അതിരൂപതയുടെ പേരില്‍ ഈ സ്ഥലം പതിച്ച് ക്രയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് ആധാരത്തില്‍ പറയുന്നത്.
1975-ലെ 392-ാം നമ്പര്‍ സ്വമേധയായുള്ള നടപടിയെ തുടര്‍ന്നാണിതെന്നും പറയുന്നുണ്ട്. ഇവിടെയാണ് സംശയം ജനിക്കുന്നത്. 6-3-1976 തീയതിലുള്ള ക്രമ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായ മാര്‍ ജോസഫ് പാറേക്കാട്ടിലിന് പതിച്ചുനല്‍കുന്നുവെന്നാണ്. എന്നാല്‍ എറണാകുളം-അങ്കമാലി എന്ന പേരില്‍ അതിരൂപത നിലവില്‍ വരുന്നത് 1992ലാണ്.
അതുവരെ എറണാകുളം രൂപതയാണ് നിലവിലുണ്ടായിരുന്നത്. നിലവിലില്ലാതിരുന്ന അതിരൂപതയുടെ പേരിലാണ് 16 വര്‍ഷം 'മുന്‍കാല പ്രാബല്യത്തോടെ' പട്ടയം തയ്യാറാക്കിയിരിക്കുന്നത്. അതുമാത്രമല്ല, ഈ ഭൂമിയുടെതായി നല്‍കിയിരിക്കുന്ന സര്‍വേ നമ്പറും സംശയവും വര്‍ധിപ്പിക്കുന്നു. 392/75 നമ്പറിലുള്ള രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എസ്.എം (സ്വമേധയാ) 392/75 നമ്പറിലുള്ള ഫയല്‍ കണ്ടുകിട്ടിയിട്ടില്ലെന്ന് രേഖയില്‍ പറയുന്നു. ഒ.എ (ഒറിജിനല്‍ ആപ്ലിക്കേഷന്‍( 392/75 നമ്പറിലുള്ള പട്ടയ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ഇതുപക്ഷേ 3-3-76ലെ രേഖയാണ്.
ഇത് മറ്റൊരാളുടെ പേരിലുള്ളതാണ്. കുമ്പളം വില്ലേജ് ചേപ്പനം കരയില്‍ നടപ്പ് കുടിയാനായ കുഞ്ഞിതാത്തി എന്നയാള്‍ക്ക് പതിച്ചുനല്‍കിയതാണ് എന്ന് വ്യക്തമാക്കുന്നു. വ്യാജരേഖ ഉണ്ടാക്കിയവര്‍ക്ക് പറ്റിയ മറ്റൊരു അബദ്ധം ലാന്‍ഡ് ട്രിബ്യൂണലിന്റെ കാര്യത്തിലാണ്. എറണാകുളം ലാന്‍ഡ് ട്രിബ്യൂണല്‍ പതിച്ചുനല്‍കിയെന്നാണ് രേഖയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ 1975ല്‍ ജോസഫ് പാറേക്കാട്ടിലിന് ഭൂമി പതിച്ചുനല്‍കുമ്പോള്‍ എറണാകുളം ലാന്‍ഡ് ട്രിബ്യൂണല്‍ നിലവില്‍ വന്നിരുന്നില്ലെന്നും വൈപ്പിന്‍, ആലങ്ങാട് ലാന്‍ഡ് ട്രിബ്യൂണലുകളാണ് ഉണ്ടായിരുന്നതെന്നും സൂചനയുണ്ട്.
from mangalam.com http://bit.ly/2RCVBWx
via IFTTT
No comments:
Post a Comment