കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയ കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലംമാറ്റി. സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമ ഉൾപ്പെടെയുള്ള നാല് കന്യാസ്ത്രീകളെയാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സ്ഥലംമാറ്റിയത്. നാലുപേരെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. സിസ്റ്റർ അനുപമയെ പഞ്ചാബിലേക്ക് മാറ്റിയപ്പോൾ സിസ്റ്റർ ആൽഫിയെ ജാർഖണ്ഡിലേക്ക് മാറ്റിയാണ് മദർ ജനറൽ ഉത്തരവിട്ടിരിക്കുന്നത്. സമരത്തിൽ പങ്കെടുത്ത സിസ്റ്റർ നീനറോസ്, ജോസഫിൻ എന്നിവരോടും വിവിധ മഠങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. മിഷണറീസ് ഓഫ് ജീസസിന്റെ സ്വാഭാവിക നടപടി മാത്രമാണെന്ന് വിശദീകരിച്ചാണ് മദർ ജനറൽ നാലുപേരെയും കുറുവിലങ്ങാട് മഠത്തിൽനിന്നും സ്ഥലംമാറ്റിയിരിക്കുന്നത്. അതേസമയം, ബിഷിപ്പിനെതിരേ പീഡനപരാതി നൽകിയ കന്യാസ്ത്രീക്കെതിരേ മാത്രം മദർ ജനറൽ നടപടിയെടുത്തിട്ടില്ല. ഇവർ കുറുവിലങ്ങാട് മഠത്തിൽതന്നെ തുടരും. സ്ഥലംമാറ്റം ലഭിച്ച അഞ്ച് കന്യാസ്ത്രീകളോടും 2018 മാർച്ചിൽ ഇതേസ്ഥലങ്ങളിലേക്ക് പോകാൻ നിർദേശിച്ചിരുന്നെന്നും എന്നാൽ അവർ പോകാൻ തയ്യാറായില്ലെന്നുമാണ് മദർ ജനറൽ കന്യാസ്ത്രീകൾക്ക് അയച്ച കത്തിൽ പറയുന്നത്. ഇതിനുപുറമേ സഭക്കെതിരേ സമരം ചെയ്തത് അച്ചടക്കലംഘനമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, മദർ ജനറലിന്റെ സ്ഥലംമാറ്റ ഉത്തരവ് പ്രതികാര നടപടിയാണെന്ന് സിസ്റ്റർ അനുപമ പ്രതികരിച്ചു. എന്തുവന്നാലും കുറവിലങ്ങാട് മഠത്തിൽനിന്ന് പോകില്ലെന്നും പീഡനത്തിനിരയായ കന്യാസ്ത്രീക്ക് പൂർണപിന്തുണയുമായി കൂടെനിൽക്കുമെന്നും അവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. Content Highlights:mother general released transfer order against five nuns in kuruvilangad nunnery
from mathrubhumi.latestnews.rssfeed http://bit.ly/2CltDFc
via
IFTTT
No comments:
Post a Comment