തിരുവനന്തപുരം: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സാധാരണ പൊതുതിരഞ്ഞെടുപ്പ് അല്ലെന്നും ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള യുദ്ധത്തിനു തുല്യമാണെന്നും ശശി തരൂർ എംപി. ഇരുട്ടിന്റെ മധ്യത്തിൽ പ്രകാശം പുനഃസ്ഥാപിക്കാനുള്ള പോരാട്ടമാണ് അതെന്നും തരൂർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ദി ഈറ ഓഫ് ഡാർക്ക്നെസ് എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണകാലത്തെയും ഇന്നത്തെ ഇന്ത്യയും നേരിടുന്ന അന്ധകാരം വ്യത്യസ്തമാണ്. അതിനെ താരതമ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ ലളിതമായ പശ്ചാത്തലത്തിൽ നിന്നുള്ള ഒരാൾക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിൽ എത്താൻ സാധിച്ചുവെന്നതു തന്നെ കാലങ്ങളായി നാം ആർജിച്ച ജനാധിപത്യമൂല്യങ്ങളുടെ ഫലമായാണ്. പരസ്പരബന്ധിതമായ നിരവധി പ്രശ്നങ്ങൾ ചേർന്നാണ് ഇന്നത്തെ ഇന്ത്യയിൽ അന്ധകാരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ ഭരിക്കുന്ന പാർട്ടിയായും ഭരിക്കുന്ന പാർട്ടിയെ ഗവൺമെന്റായും ഗവൺമെന്റിനെ രാജ്യമായുമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് കരുതപ്പെടുന്നതെന്നും തരൂർ വിമർശിച്ചു. ബ്രിട്ടീഷ് വാഴ്ച ഇന്ത്യയെ പാപ്പരത്തത്തിലേക്ക് നയിക്കുകയാണുണ്ടായത്. അക്കാലത്തുണ്ടായ ക്ഷാമങ്ങളെ ശരിയായ വിധത്തിലല്ല അധികാരികൾ കൈകാര്യം ചെയ്തത്. കോളനിവാഴ്ചയിലൂടെ ഇന്ത്യയുടെ വിഭവങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു ബ്രിട്ടീഷുകാർ. ഉൾനാടുകളിൽ നിന്ന് വിഭവങ്ങൾ സമാഹരിച്ച് തുറമുഖങ്ങളിലേക്ക് എത്തിക്കാനും ബ്രിട്ടീഷ് പട്ടാളത്തിന്റെ യാത്രാസൗകര്യത്തിനും വേണ്ടിയായിരുന്നു ബ്രിട്ടീഷുകാർ റെയിൽവേ ആരംഭിച്ചത്. പൂർണമായും ഇന്ത്യക്കാരുടെ നികുതിപ്പണം കൊണ്ടായിരുന്നു നിർമിതി. അതിനാൽ തന്നെ ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാർ നൽകിയ സംഭാവനയായി റെയിൽവേയെ പരിഗണിക്കാനാവില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. ഒന്നാം ലോകമഹായുദ്ധത്തിൽ സൈനികർ ഉൾപ്പെടെ ഇന്ത്യയുടെ വിഭവങ്ങൾ ബ്രിട്ടീഷുകാർ ഉപയോഗപ്പെടുത്തുകയായിരുന്നു. ജാലിയൻ വാലാബാഗ് പോലെ ദയാരഹിതവും ഏകപക്ഷീയവുമായ ആക്രമണങ്ങൾ കോളനിവാഴ്ചക്കാലത്ത് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നു. ഇരുന്നൂറുവർഷം ഇന്ത്യയെ ചൂഷണം ചെയ്തതിന് ഇന്ത്യയോട് ബ്രിട്ടീഷുകാർക്ക് മാപ്പു പറയാൻ പറ്റിയ സമയമാണിതെന്നും തരൂർ പറഞ്ഞു. Content Highlights: ShashiTharoor MBIFL2019 Loksabha Election2019
from mathrubhumi.latestnews.rssfeed http://bit.ly/2CZTy5t
via
IFTTT
No comments:
Post a Comment