ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ (ഇ.വി.എം.) കൃത്രിമം നടത്തി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന യു.എസ്. ഹാക്കറുടെ ആരോപണത്തിനെതിരേ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ചൊവ്വാഴ്ച ഡൽഹി പോലീസിൽ പരാതി നൽകി. സയീദ് ഷുജ എന്നു പരിചയപ്പെടുത്തിയ ഹാക്കർക്കെതിരേ കേസെടുക്കണമെന്നാണ് കമ്മിഷൻറെ ആവശ്യം. ഹാക്കറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ, കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണം സുപ്രീംകോടതിയോ റോയോ വീണ്ടും അന്വേഷിക്കണമെന്ന് അദ്ദേഹത്തിന്റെ അനന്തരവനും എൻ.സി.പി. നേതാവുമായ ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടു. ലണ്ടനിൽ ഇന്ത്യൻ ജേണലിസ്റ്റ് അസോസിയേഷനും ഫോറിൻ പ്രസ് അസോസിയേഷനും കഴിഞ്ഞദിവസം സംഘടിപ്പിച്ച 'ഹാക്കത്തോൺ' പരിപാടിയിലായിരുന്നു ഇ.വി.എമ്മിൽ കൃത്രിമം നടന്നെന്ന വിവാദ വെളിപ്പെടുത്തൽ സയീദ് ഷുജ നടത്തിയത്. അമേരിക്കയിലിരുന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഇയാൾ ആരോപണമുന്നയിച്ചത്. നരേന്ദ്രമോദി സർക്കാരിൽ മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തിനും മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനും വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുമായി ബന്ധമുണ്ടെന്നും ഇയാൾ ആരോപിച്ചിരുന്നു. അന്നത്തെ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ വി.എസ്. സമ്പത്തിന് ക്രമക്കേടിനെക്കുറിച്ച് അറിയാമെന്നും പറഞ്ഞു. ആരോപണങ്ങൾക്കൊന്നും ഷുജ തെളിവു നൽകിയിട്ടില്ല. ഹാക്കറുടെ വെളിപ്പെടുത്തൽ പരിഭ്രാന്തിയുണ്ടാക്കുന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ ഇടവരുത്തിയെന്ന് ന്യൂഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണർക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാനിയമം 505(1)(ബി)പ്രകാരം ശിക്ഷ ലഭിക്കാൻ അർഹമാണ് ഇയാളുടെ നടപടി. ഇ.വി.എമ്മിന്റെ സുതാര്യതയിൽ വിവിധ രാഷ്ട്രീയപ്പാർട്ടികൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് 2017 ജൂണിൽ യന്ത്രത്തിൽ ക്രമക്കേടു നടത്തി തെളിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. വെല്ലുവിളി ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. സംഭവത്തിൽ വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ആരോപണത്തിൽ കോൺഗ്രസ്, ബി.എസ്.പി., എസ്.പി., ടി.ഡി.പി. എന്നീ പാർട്ടികൾ ആശങ്ക രേഖപ്പെടുത്തി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇ.വി.എമ്മിനുപകരം കടലാസ് ബാലറ്റ് ഉപയോഗിക്കണമെന്ന് ബി.എസ്.പി.യും ടി.ഡി.പി.യും ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ നാടകം -ബി.ജെ.പി. ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തെക്കുറിച്ച് ഹാക്കർ ആരോപണമുയർത്തിയ ഹാക്കത്തോൺ സംഘടിപ്പിച്ചത് കോൺഗ്രസാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. പരിപാടിക്കു മേൽനോട്ടം വഹിക്കാൻ കപിൽ സിബൽ ലണ്ടനിലുണ്ടായിരുന്നു. 2014-ലെ ജനവിധി അട്ടിമറിക്കാനാണോ കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഇ.വി.എം. കൃത്രിമത്തെക്കുറിച്ചറിയാവുന്നതിനാലാണ് കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്ന ആരോപണവും അദ്ദേഹം തള്ളി. അന്വേഷിക്കണം -സിബൽ ലണ്ടൻ: സയീദ് ഷുജയുടെ ആരോപണം അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടു. രവിശങ്കർ പ്രസാദ് ഉന്നയിച്ച ആരോപണങ്ങൾ ഉത്തരവാദിത്വമില്ലാത്തവയും അദ്ദേഹത്തിന്റെ പദവിക്കു ചേരാത്തവയുമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്നതിനാൽ വളരെ ഗൗരവമുള്ള ആരോപണമാണ് ഷുജയുടേത്. ഷുജ ഉന്നയിച്ച കാര്യങ്ങൾ അന്വേഷിക്കണം. ആരെങ്കിലും ആരോപണമുന്നയിച്ചാൽ അതു വാസ്തവമാണോ എന്ന് ഉറപ്പുവരുത്തേണ്ട സുപ്രധാന ചുമതല നിങ്ങളുടേതാണ്. ആരോപണം തെറ്റാണെങ്കിൽ അയാൾക്കെതിരേ നടപടിയെടുക്കൂ. അവ ശരിയാണെങ്കിൽ അതു ഗൗരവമുള്ളതാണ് -സിബൽ പറഞ്ഞു. ഷുജയെ അറിയില്ലെന്ന് കമ്പനി 2009 മുതൽ 2014 വരെ ഇ.സി.ഐ.എൽ.(ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്)-ൽ ജോലിചെയ്തിരുന്നു എന്ന ഹാക്കർ സയീദ് ഷുജയുടെ അവകാശവാദം തെറ്റെന്ന് കമ്പനി. ഇയാളുടെ പേര് ഇ.സി.ഐ.എല്ലിന്റെ രജിസ്റ്ററിലില്ലെന്നും വോട്ടിങ് യന്ത്രങ്ങളുടെ രൂപകല്പനയുമായോ വിതരണവുമായോ ഇയാൾക്കു ബന്ധമില്ലെന്നും കമ്പനി പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്നവർ എന്ന് ഷുജ അവകാശപ്പെടുന്ന പ്രകാശ്, കേശവ്, വംശി, അംജാസ് തുടങ്ങിയവരും ഇ.സി.ഐ.എല്ലിൽ ജോലിചെയ്തിട്ടില്ലെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. content highlights:EVM hacking claim: EC asks Delhi Police to lodge FIR
from mathrubhumi.latestnews.rssfeed http://bit.ly/2AWLhz8
via
IFTTT
No comments:
Post a Comment