ബെയ്ജിങ്: ചൈന കരസേനാ അംഗങ്ങളുടെ എണ്ണം പകുതിയായി കുറച്ചുവെന്ന് റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ സൈന്യമാണ് ചൈനയുടേത്. അതിനെ ആധുനികീകരിച്ച് നാവിക-വ്യോമസേനകളെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം സിൻഹുവ റിപ്പോർട്ട് ചെയ്തു. 20 ലക്ഷത്തോളം അംഗബലമുള്ള പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ.) നാവിക-വ്യോമസേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയും പുതിയ തന്ത്രപ്രധാന യൂണിറ്റുകൾ രൂപവത്കരിക്കുകയും ചെയ്തു. കരസേനയിലെ ഓഫീസർമാരുടെ എണ്ണത്തിലും 30 ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സൈനികപരിഷ്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ചൈന സൈന്യത്തിന്റെ അംഗബലത്തിൽ മൂന്നുലക്ഷത്തിന്റെ കുറവ് വരുത്തിയിരുന്നു. ഇതോടെ ചൈന സൈന്യത്തിൽ കരസേനയ്ക്കുണ്ടായിരുന്ന ആധിപത്യം നഷ്ടമാകും. നേരത്തേ പി.എൽ.എ.യുടെ ആകെ അംഗസംഖ്യയിൽ പകുതിയിലേറെയും കരസേനാംഗങ്ങളായിരുന്നു. പി.എൽ.എ. യുടെ മറ്റ് നാല് ശാഖകളായ നാവിക, വ്യോമ, റോക്കറ്റ്, സ്ട്രാറ്റജിക് സപ്പോർട്ട് സേന എന്നിവയാകും ഇനി സൈന്യത്തിന്റെ പകുതിയിലേറെയും കൈയാളുക. ചൈനീസ് സൈന്യത്തിന്റെ സൈബർ മേഖലയിലെ പോരാളികളാണ് സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്സ്. ചൈന തങ്ങളുടെ നാവികസേനയിൽ വൻമാറ്റങ്ങൾ വരുത്തുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടാമതൊരു വിമാനവാഹിനി പരീക്ഷണഘട്ടത്തിലാണ്. മറ്റൊന്നിന്റെ നിർമാണം പുരോഗമിക്കുന്നു. ആറ് വിമാനവാഹിനിക്കപ്പലുണ്ടാക്കുകയെന്നതാണ് ചൈനയുടെ ലക്ഷ്യമെന്നും അധികൃതർ സൂചിപ്പിക്കുന്നു. 1949 വരെ ചൈനയ്ക്ക് നാവിക-വ്യോമസേനകളുണ്ടായിരുന്നില്ല. 1966-ലാണ് റോക്കറ്റ് ഫോഴ്സ് നിലവിൽ വരുന്നത്. 2013-ലെ ചൈനീസ് പ്രതിരോധമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 23 ലക്ഷം സൈനികരുണ്ടായിരുന്നു ചൈനയ്ക്ക്. അതിൽ 2.35 ലക്ഷം പേർ മാത്രമായിരുന്നു നാവികസേനയ്ക്ക്. 3.98 ലക്ഷം പേർ വ്യോമസേനയിലും. Content Highlights:Chinese Military Strength Reduced
from mathrubhumi.latestnews.rssfeed http://bit.ly/2AYUyH4
via
IFTTT
No comments:
Post a Comment