സിഡ്നി: ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ. മഴമൂലം സിഡ്നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി വൈകിയതോടെ മത്സരം സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. അഡ്ലെയ്ഡ് ടെസ്റ്റിലും മെൽബൺ ടെസ്റ്റിലും നേടിയ വിജയത്തോടെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി. പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റ് ഓസ്ട്രേലിയ വിജയിച്ചിരുന്നു. വെളിച്ചക്കുറവും മഴയുമാണ് ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയത്തിന് തടസം നിന്നത്. ഇതോടെ ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കി. ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ബഹുമതിയും കോലിക്കാണ്. ഏഴ് ഇന്നിങ്സുകളിൽ നിന്ന് 521 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് പരമ്പരയിലെ താരം. പരമ്പരയിലാകെ 1867 മിനിറ്റാണ് പൂജാര ക്രീസിൽ നിന്നത്. 1258 പന്തുകളും താരം നേരിട്ടു. നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷൻ മഴമൂലം ഉപേക്ഷിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം വന്നത്. നാലാം ദിവസത്തെ കളിയും മഴ തടസപ്പെടുത്തിയിരുന്നു. ഫോളോ ഓൺ ചെയ്യുന്ന ഓസീസ് നാലാം ദിവസം വെളിച്ചക്കുറവു മൂലം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ ആറു റൺസെന്ന നിലയിലായിരുന്നു. നാലാം ദിനം വെറും 25.2 ഓവറുകൾ മാത്രമാണ് കളി നടന്നത്. അതേസമയം 30 വർഷങ്ങൾക്കു ശേഷമാണ് ഓസീസ് നാട്ടിൽ ഫോളോ ഓൺ വഴങ്ങുന്നത്. 1988-ൽ ഇംഗ്ലണ്ടിനോട് ഫോളോ ഓൺ ചെയ്യേണ്ടി വന്നതിനു പിന്നാലെ മുപ്പതു വർഷക്കാലത്തെ ടെസ്റ്റ് ചരിത്രത്തിൽ ഓസീസ് നാട്ടിൽ ഫോളോ ഓൺ ചെയ്തിട്ടില്ല. നേരത്തെ മെൽബണിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസീസിനെ ഫോളോ ഓൺ ചെയ്യിക്കാൻ അവസരം ലഭിച്ചെങ്കിലും വിരാട് കോലി രണ്ടാമത് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ഓസീസിനെ 300 റൺസിന് പുറത്താക്കിയ ഇന്ത്യ 322 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ചൈനാമാൻ കുൽദീപ് യാദവാണ് ഓസീസിനെ തകർത്തത്. മഴ മൂലം നാലാം ദിനത്തിലെ ആദ്യ സെഷൻ മുഴുവൻ നഷ്ടമായിരുന്നു.തുടർന്ന് മത്സരം ആരംഭിച്ചതിനു പിന്നാലെ തലേന്നത്തെ അതേ സ്കോറിൽ ഓസീസിന് പാറ്റ് കമ്മിൻസിന്റെ വിക്കറ്റ് (25) നഷ്ടമായി. ഷമി, കമ്മിൻസിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. പിന്നാലെ ഉറച്ചു നിന്ന പീറ്റർ ഹാൻഡ്സ്കോമ്പിനെ ബുംറ മടക്കി. 111 പന്തുകൾ നേരിട്ട് 37 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ നഥാൻ ലിയോണ് അഞ്ചു പന്തുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. അക്കൗണ്ട് തുറക്കും മുൻപ് ലിയോണിനെ കുൽദീപ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. 258 റൺസിൽ വെച്ച് അവസാന വിക്കറ്റിൽ ഒത്തുചേർന്ന മിച്ചർ സ്റ്റാർക്ക് - ഹേസൽവുഡ് സഖ്യം 42 റൺസ് കൂട്ടിച്ചേർത്തു. ഹേസൽവുഡ് അക്കൗണ്ട് തുറക്കും മുൻപേ നൽകിയ ക്യാച്ച് ഹനുമ വിഹാരി വിട്ടുകളയുകയായിരുന്നു. ഒടുവിൽ 45 പന്തുകൾ നേരിട്ട് 21 റൺസെടുത്ത ഹേസൽവുഡിനെ കുൽദീപ് വിക്കറ്റിനു മുന്നിൽ കുടുക്കി. 55 പന്തിൽ നിന്ന് 29 റൺസുമായി സ്റ്റാർക്ക് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഷമിയും ജഡേജയും രണ്ടു വിക്കറ്റ് നേടി. ബുംറ ഒരു വിക്കറ്റെടുത്തു. സിഡ്നിയിൽ ശനിയാഴ്ച ചുഴലിക്കാറ്റും മഴയും ഉണ്ടായിരുന്നു. നേരത്തെ മൂന്നാം ദിനം 80 ഓവറുകൾക്കു ശേഷം രണ്ടാം ന്യൂബോൾ എടുക്കാൻ നായകൻ വിരാട് കോലി തീരുമാനിച്ചെങ്കിലും അതിനോടകം വെളിച്ചം മങ്ങിത്തുടങ്ങിയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 236 റൺസെന്ന നിലയിലായിരുന്നു ഓസീസ്. വെളിച്ചകുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. നാലാം ദിവസം കളി ഒരു മണിക്കൂർ നേരത്തേ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും കാലാവസ്ഥ വീണ്ടും വില്ലനായി. ഒരു വിക്കറ്റിന് 128 റൺസിൽ നിന്ന് ആറിന് 198 എന്ന നിലയിലേക്കു വീണ ഓസീസ് ഹാൻഡ്സ്കോമ്പിന്റെയും പാറ്റ് കമ്മിൻസിന്റെയും ചെറുത്തുനിൽപ്പിലൂടെ മൂന്നാം ദിനം അതിജീവിക്കുകയായിരുന്നു. മാർക്കസ് ഹാരിസ് (79), ഉസ്മാൻ ഖ്വാജ (27), ലബുഷെയ്ൻ (38), ഷോൺ മാർഷ് (8), ട്രാവിസ് ഹെഡ് (20), ടിം പെയ്ൻ (5) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഓസ്ട്രേലിയക്ക് നഷ്ടമായത്. നേരത്തെ ചേതേശ്വർ പൂജാരയുടേയും ഋഷഭ് പന്തിന്റേയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഏഴു വിക്കറ്റിന് 622 റൺസ് എന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 193 റൺസിന് പൂജാര പുറത്തായതിന് പിന്നാലെ ഋഷഭ് ഡ്രൈവിങ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. 189 പന്തിൽ 15 ഫോറും ഒരു സിക്സുമടക്കം ഋഷഭ് 159 റൺസടിച്ചു. പൂജാരയുമായി 89 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ഋഷഭ് ജഡേജയോടൊപ്പം 204 റൺസ് ഇന്ത്യൻ സ്കോറിലേക്ക് കൂട്ടിച്ചേർത്തു. ഋഷഭിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഓസ്ട്രേലിയൻ മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തം പേരിൽ കുറിച്ചു. നേരത്തെ ഇരട്ട സെഞ്ചുറിക്ക് ഏഴ് റൺസ് അരികെ വെച്ചാണ് പൂജാര പുറത്തായത്. 373 പന്തിൽ 22 ഫോറിന്റെ അകമ്പടിയോടെ ബാറ്റേന്തിയ പൂജാരയെ നഥാൻ ലിയോൺ പുറത്താക്കുകയായിരുന്നു. ഒമ്പത് മണിക്കൂറും എട്ടു മിനിറ്റും ക്രീസിൽ ചിലവഴിച്ചായിരുന്നു പൂജാരയുടെ മനോഹര ഇന്നിങ്സ്. പൂജാര പുറത്തായ ശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ഋഷഭിന് മികച്ച പിന്തുണ നൽകി. 81 റൺസടിച്ച ജഡേജയെ ലിയോൺ പുറത്താക്കിയതിന് പിന്നാലെ വിരാട് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. Content Highlights: india vs australia 4th test day 5 in sydney Rain delays play
from mathrubhumi.latestnews.rssfeed http://bit.ly/2C2Bjw2
via
IFTTT
No comments:
Post a Comment