കൊൽക്കത്ത: വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കാൻ പറ്റുമോ എന്ന സംശയത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊൽക്കത്ത ബ്രിഗേഡ് മൈതാനത്ത് നടത്താനിരുന്ന റാലി മാറ്റിവെച്ചു. ആദ്യം ജനുവരി 23-ന് നടത്താനിരുന്ന റാലി പിന്നീട് 29-ലേക്കും ഫെബ്രുവരി എട്ടിലേക്കും മാറ്റിയിരുന്നു. എന്നാൽ, ഫെബ്രുവരി എട്ടിനും പ്രധാനമന്ത്രിയുടെ ബ്രിഗേഡ് റാലി നടക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് സ്ഥിരീകരിച്ചു. ബ്രിഗേഡിലേക്കെത്തില്ലെങ്കിലും ജനുവരി 28-ന് സിലിഗുഡിയിലും 31-ന് ഠാക്കൂർനഗറിലും ഫെബ്രുവരി എട്ടിന് അസൻസോളിലും മോദി റാലികളിൽ പ്രസംഗിക്കുമെന്ന് ഘോഷ് പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ ബ്രിഗേഡ് റാലിക്ക് ജനങ്ങളെ എത്തിക്കാനാവുമോ എന്ന കാര്യത്തിൽ കേന്ദ്രനേതാക്കൾ സന്ദേഹം പ്രകടിപ്പിച്ചതിനാലാണ് റാലി മാറ്റിവെക്കുന്നതെന്ന് ദിലീപ് ഘോഷ് പറഞ്ഞു. പാർട്ടി നടത്താനിരുന്ന ജനാധിപത്യരക്ഷാ യാത്രകളുടെ തുടർച്ചയായാണ് റാലി ഉദ്ദേശിച്ചിരുന്നത്. എന്നാൽ, യാത്രകൾ നടത്താൻപറ്റാത്ത സാഹചര്യമാണുണ്ടായത്. അതിനാൽ ബ്രിഗേഡ് റാലിക്കുപകരം ജില്ലകൾതോറും റാലികൾ നടത്തി അതിൽ കേന്ദ്രനേതാക്കളെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് -ഘോഷ് വിശദീകരിച്ചു. അതേസമയം, തൃണമൂൽ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യറാലിയിലെ ജനപങ്കാളിത്തംകണ്ട് ഭയന്നാണ് മോദിയുടെ ബ്രിഗേഡ് റാലി ഉപേക്ഷിച്ചതെന്ന് തൃണമൂൽ സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പരിഹസിച്ചു. സംഘാടനത്തിന് കുറഞ്ഞ സമയമേ കിട്ടിയുള്ളൂ എന്നകാരണത്താൽ റാലി ഉപേക്ഷിക്കുന്നത് മതിയായ ന്യായീകരണമല്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ പക്ഷം. മമതാ ബാനർജി പ്രതിപക്ഷറാലി പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂലായിലാണ്. ആ സമയത്തുതന്നെയാണ് ബി.ജെ.പി.യും ജനുവരി 23-ന് മോദിയുടെ ബ്രിഗേഡ് റാലി പ്രഖ്യാപിച്ചത്. പത്തുലക്ഷംപേരെ വരെ ഉൾക്കൊള്ളാൻ കെൽപ്പുള്ള ബ്രിഗേഡ് മൈതാനത്ത് മമത നടത്തിയ റാലിയോട് അടുത്തെങ്കിലും എത്താൻ കഴിയുന്നില്ലെങ്കിൽ അത് വലിയ ക്ഷീണമാകുമെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം വിലയിരുത്തിയ സാഹചര്യത്തിലാണ് പിന്മാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്. മമത നടത്തിയ റാലി ദൃശ്യമാധ്യമങ്ങൾ ദേശീയാടിസ്ഥാനത്തിൽ സംപ്രേഷണം ചെയ്ത സാഹചര്യത്തിൽ മോദിയുടെ റാലിയും അത്തരത്തിൽ വീക്ഷിക്കപ്പെടുമെന്നുറപ്പാണ്. ഈ സാഹചര്യത്തിൽ റാലി ദുർബലമാകുന്നത് ഒഴിവാക്കിയിരിക്കുകയാണ് തത്കാലം ബി.ജെ.പി. CONTENT HIGHLIGHTS: BJP cancels PM Modis Brigade rally
from mathrubhumi.latestnews.rssfeed http://bit.ly/2T6HJ4w
via
IFTTT
No comments:
Post a Comment