ചെന്നൈ: കേരള-തമിഴ്നാട് സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധുരൈ എയിംസ് ആശുപത്രിയുടെ തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കും. ഇതിനിടെ തമിഴ്നാട് ബിജെപിക്ക് തലവേദന സൃഷ്ടിച്ച് പ്രധാനമന്ത്രിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടേയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. തമിഴ്നാടിന്റെ ഭൂപടത്തിൽ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാർട്ടൂണോട് കൂടിയാണ് മോദിക്കെതിരെയുള്ള പ്രതിഷേധം പ്രചരിക്കുന്നത്. സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ് ജനതയെ സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. ഗജ ചുഴലിക്കാറ്റിൽ മൂന്ന് ലക്ഷത്തോളം പേർക്ക് വീട് നഷ്ടമാക്കിയിരുന്നു. കൂടാതെ തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനിടെ 13 പേർ പോലീസിന്റെ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചു. കാവേരി ജല തർക്കത്തിൽ കേന്ദ്രം കർണാടകക്ക് അനുകൂലമായ നിലപാടെടുത്തു തുടങ്ങിയ ആരോപണങ്ങളും പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ചെന്നൈയിലെത്തിയിരുന്ന സന്ദർഭത്തിലും സമാനമായ പ്രതിഷേധം ഉയർന്നിരുന്നു. അന്ന് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്ക് സമീപത്തായി കറുത്ത ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ടാണ് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് മദ്രാസ് ഐഐടിയിലേക്കുള്ള യാത്ര റോഡ് മാർഗം ഉപേക്ഷിച്ച് ഹെലികോപ്ടറിലാണ് നടത്തിയത്. പ്രധാനമന്ത്രി പോകുന്ന വഴികളിലെല്ലാം പ്രതിഷേധം നടത്തുമെന്ന് വൈക്കോയുടെ എംഎഡിഎംകെ അറിയിച്ചിട്ടുണ്ട്. രാവിലെ 11.30 ഓടെയാണ് എയിംസ് ആശുപത്രിയുടെ തറക്കല്ലിടൽ ചടങ്ങ്. അത് കഴിഞ്ഞ് മധുരൈ മണ്ടേല നഗറിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. ഉച്ചയോടെ കേരളത്തിലേക്ക് തിരിക്കും. രണ്ടു മണിയോടെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന മോദി ബി.പി.സി.എല്ലിന്റെ റിഫൈനറി കോംപ്ലക്സിന്റെ സമർപ്പണത്തിനെത്തും. വൈകീട്ട് 4.15 ഓടെ തൃശൂരിൽ നടക്കുന്ന യുവമോർച്ച സംസ്ഥാന സമ്മേളന വേദിയിലെത്തും. Content Highlights:M Modis Tamil Nadu Visit Today-GoBackModi-twitter
from mathrubhumi.latestnews.rssfeed http://bit.ly/2Sb6xen
via
IFTTT
No comments:
Post a Comment