രാജാക്കാട്:ചിന്നക്കനാൽ നടുപ്പാറയിൽ കെ.കെ.പ്ലാന്റേഷൻസ് 'റിഥം ഓഫ് മൈൻഡ്' റിസോർട്ടിലെ ഇരട്ടക്കൊലപാതകം കാമുകിക്കൊപ്പം ജീവിക്കാൻ പണം കണ്ടെത്താൻ വേണ്ടി. ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയതിന്റെ പേരിൽ അറസ്റ്റിലായ ചേരിയാർ കറുപ്പൻകോളനി സ്വദേശി ഇസ്രവേലിന്റെ ഭാര്യ കപിലയാണ് ബോബിന്റെ കാമുകിയെന്നും പോലീസ് പറഞ്ഞു. പോലീസ് പറയുന്നത്: ഇസ്രവേലിന്റെ വീട്ടിലെത്താറുണ്ടായിരുന്ന ബോബിൻ കപിലയുമായി അടുപ്പമായി. ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിന് വേളാങ്കണ്ണിയിലേക്ക് പോകാൻ തീരുമാനിച്ചു. ഇതിനു പണം കണ്ടെത്തുന്നതിന് ബോബിൻ ജോലി ചെയ്തിരുന്ന റിസോർട്ടിലെ ഏലയ്ക്ക മോഷ്ടിക്കാൻ ശ്രമിച്ചു. കൊലപാതകത്തിന് മുൻപുള്ള നാല് ദിവസവും ബോബിൻ റിസോർട്ടിലാണ് താമസിച്ചത്. കൊലപാതകദിവസം രാത്രി പന്ത്രണ്ടരയോടെ മോഷണം നടത്താനെത്തിയ ബോബിൻ ഏലയ്ക്ക സൂക്ഷിച്ചിരുന്നതിന് സമീപത്തെ മുറിയിലുണ്ടായിരുന്ന ചുറ്റികയെടുത്ത് ഉറങ്ങിക്കിടന്ന മുത്തയ്യയുടെ തലയിൽ നാലു തവണ അടിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം വലിച്ചിഴച്ചുകൊണ്ടുപോയി സ്റ്റോറിനുള്ളിലിട്ട് പൂട്ടി. തുടർന്ന് ഏലയ്ക്ക പുറത്തെടുത്തു. ഇത് കൊണ്ടുപോകുന്നതിന് റിസോർട്ടിലെ ജീപ്പ് എടുക്കാനായി വെളുപ്പിന് അഞ്ചുമണിയോടെ റിസോർട്ട് ഉടമ രാജേഷിനെ ഔട്ട് ഹൗസിലെത്തി വിളിച്ചുണർത്തി. ആശുപത്രി ആവശ്യത്തിന് ജീപ്പിന്റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ രാജേഷ് താക്കോൽ നൽകിയില്ല. ഇതോടെ കത്തി കൊണ്ട് രാജേഷിന്റെ കഴുത്തിൽ കുത്തി. വീണ്ടും കത്തി വീശിയപ്പോൾ രാജേഷ് നിലവിളിച്ച് ഓടി. ഔട്ട് ഹൗസിന്റെ കവാടത്തിന്റെ മുൻവശത്ത് എത്തിയപ്പോഴേക്കും നിലത്ത് വീണ രാജേഷിന്റെ നെഞ്ചിൽ വീണ്ടും കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവിടെനിന്ന് മൃതദേഹം വലിച്ചിഴച്ച് ഏലക്കാട്ടിൽ ഉപേക്ഷിച്ചശേഷം ഏലയ്ക്കയുമായി കടന്നു. അവിടെനിന്ന് ഇസ്രവേലിന്റെ വീട്ടിലെത്തി. രാജേഷിനെ കൊലപ്പെടുത്തുന്ന സമയത്ത് െെകയിലുണ്ടായ മുറിവിന് ചികിത്സിക്കുന്നതിനും വാഹനം ഉപേക്ഷിക്കുന്നതിനും വീട്ടിൽ താമസിക്കുന്നതിനും സഹായം നൽകിയത് ഇസ്രവേലും ഭാര്യയുമാണ്. പോലീസ് ഇവിടെ എത്തുന്നതിനുമുമ്പ് പ്രതി രക്ഷപ്പെട്ടു. തുടർന്ന് ഇസ്രവേലിനെയും ഭാര്യ കപിലയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊബൈൽഫോണിലേക്ക് വന്ന കോളിന്റെ അടിസ്ഥാനത്തിൽ പോലീസ് തമിഴ്നാട്ടിലെ മധുരയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മധുരയിൽ നിന്ന് രാജാക്കാട് എസ്.ഐ. പി.ഡി.അനൂപ്മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇയാളെ പിടികൂടിയത്. തമിഴ്നാട്ടിലെ തെളിവെടുപ്പിനുശേഷം വെള്ളിയാഴ്ച രാത്രിയോടെ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇടുക്കി എസ്.പി. കെ.ബി.വേണുഗോപാൽ എത്തി വിശദമായ ചോദ്യംചെയ്യലിന് ശേഷം പ്രതിയെ ശനിയാഴ്ച റിസോർട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ റിസോർട്ടിലെത്തിച്ചപ്പോൾ കൊല്ലപ്പെട്ട മുത്തയ്യയുടെ വീട്ടുകാരും നാട്ടുകാരും പ്രതിഷേധവുമായിട്ടെത്തിയത് സംഘർഷമുണ്ടാക്കി. തുടർന്ന് നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Content Highlight: Chinnakkanal Resort owner murder case
from mathrubhumi.latestnews.rssfeed http://bit.ly/2W6t5Ml
via
IFTTT
No comments:
Post a Comment