ന്യൂഡൽഹി: വർധിച്ച ജോലിഭാരവും സമ്മർദവും ബാങ്കിങ് മേഖലയിലെ തൊഴിലുകൾ അനാകർഷകമാക്കിയെന്ന് ധനമന്ത്രാലയത്തിനുവേണ്ടിയുള്ള പാർലമെന്റ് സ്ഥിരം സമിതി. ക്ളറിക്കൽ തസ്തികകളിലേക്കും പ്രൊബേഷണറി- സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കും അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ അസാധാരണമാംവിധം കുറവു പ്രകടമാണെന്ന് സമിതി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷന്റെ കണക്കുകൾ ഉദ്ധരിച്ചാണ് സമിതിയുടെ റിപ്പോർട്ട്. മണിക്കൂറുകൾ നീളുന്ന ജോലിഭാരവും മാനസികസമ്മർദവും എന്നാൽ, അതിനനുസരിച്ച് ആനുകൂല്യങ്ങൾ കിട്ടാത്തതും മിടുക്കരായ ഉദ്യോഗാർഥികളെ ബാങ്കിങ് മേഖലയിൽനിന്ന് അകറ്റുന്നതായാണ് സമിതിയുടെ വിലയിരുത്തൽ. നേരത്തേ, ജീവനക്കാരുടെ സംഘടനകൾ നിരന്തരമായി ഉന്നയിക്കുന്ന പ്രശ്നങ്ങളാണ് മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി അധ്യക്ഷനായ സമിതി ശരിവെച്ചിരിക്കുന്നത്. അടുത്ത ഏതാനുംവർഷങ്ങളിൽ വിവിധ തലങ്ങളിലെ വലിയൊരു വിഭാഗം ജീവനക്കാർ വിരമിക്കുന്ന സാഹചര്യം മുൻകൂട്ടിക്കണ്ട്, പ്രാഥമിക-മധ്യതലങ്ങളിലെ (ക്ലറിക്കൽ, ഓഫീസർ) തസ്തികകളിലേക്കു നിയമനം നടത്താൻ പൊതുമേഖലാ ബാങ്കുകൾ നടപടിയെടുക്കണമെന്ന് സമിതി നിർദേശിച്ചു. ഒരുമിച്ച് ഒട്ടേറെ ഉദ്യോഗസ്ഥർ വിരമിക്കുന്നത് പ്രാഥമിക-മധ്യതലങ്ങളിൽ പെട്ടെന്നൊരു ശൂന്യതയും ജീവനക്കാരുടെ അഭാവവുമുണ്ടാക്കും. അതു തടയണം. അതിനനുസരിച്ചുള്ള ഉദ്യോഗസ്ഥ നിയമനവും പരിശീലനവും വിന്യാസവും നടക്കണം- സമിതി നിർദേശിച്ചു. പൊതുമേഖലാ ബാങ്കുകളിലെ ജനറൽ മാനേജർ തലത്തിലുള്ള 95 ശതമാനം പേരും ഡെപ്യൂട്ടി ജനറൽ മാനേജർ തലത്തിലുള്ള 75 ശതമാനവും അഡീഷണൽ ജനറൽ മാനേജർ തലത്തിലുള്ള 58 ശതമാനവും അടുത്ത സാമ്പത്തികവർഷം വിരമിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലാ ബാങ്കുകളിലെ ഉന്നതോദ്യോഗസ്ഥരുടെ വേതനവും മറ്റാനുകൂല്യങ്ങളും കൂടുതൽ ആകർഷകമാക്കണം. ഇക്കാര്യത്തിൽ നിലവിൽ സ്വകാര്യമേഖലാ ബാങ്കുകളിലെ ഉന്നതോദ്യോഗസ്ഥരുമായുള്ള വ്യത്യാസം കുറയ്ക്കണം. എസ്.ബി.ഐ.യിൽനിന്ന് മറ്റു പൊതുമേഖലാ ബാങ്കുകളുടെ തലപ്പത്തേക്കും ബോർഡിലേക്കും ഉദ്യോഗസ്ഥരെ മാറ്റുന്നതുപോലെ തിരിച്ചും നിയമിക്കാൻ നടപടി വേണമെന്നാണ് മറ്റൊരു നിർദേശം. Content highlights: parliamentary committee found bank jobs are unattractive
from mathrubhumi.latestnews.rssfeed http://bit.ly/2s8CQvY
via
IFTTT
No comments:
Post a Comment