തിരുവനന്തപുരം: ശബരിമല കർമസമിതിയുടെ ഹർത്താലിൽ അക്രമം നടത്തിയവരെ പിടികൂടാൻ ഓപ്പറേഷൻ ബ്രോക്കൺ വിൻഡോയുമായി പോലീസ്. പ്രത്യേകദൗത്യസംഘത്തെ നിയോഗിച്ച് വ്യാപകമായ തിരച്ചിൽ നടത്തിയാണ് പോലീസ് പ്രതികളെ പിടികൂടുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ ഇതുവരെ 266 പേരെ അറസ്റ്റ് ചെയ്തു. 334 പേർ കരുതൽ തടങ്കലിലാണ്. ഹർത്താൽ അക്രമങ്ങളിൽ ഇനിയും അറസ്റ്റ് തുടരുമെന്ന് പോലീസ് അറിയിച്ചു. ഹർത്താലിന്റെ മറവിൽ പരക്കെ അക്രമം നടന്നതോടെ ഒരു വിട്ടുവീഴ്ചയുമില്ലാതെ അക്രമികളെ പിടികൂടാനാണ് പോലീസിന്റെ തീരുമാനം. അക്രമസംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച് പ്രതികളുടെ ആൽബം തയ്യാറാക്കും. ഓരോ ജില്ലകളിലെയും അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പോലീസ് മേധാവികൾക്ക് കൈമാറും. ഇതിനായി പ്രത്യേക ഡിജിറ്റൽ സംഘത്തെയും പോലീസ് രൂപീകരിച്ചു. ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് പരക്കെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായി. നിരവധി കടകളും വാഹനങ്ങളും നശിപ്പിച്ചു. ചിലയിടത്ത് സി.പി.എം-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. തിരുവനന്തപുരത്തും, കൊല്ലത്തും കോഴിക്കോടും മാധ്യമപ്രവർത്തകർക്ക് നേരേയും ആക്രമണമുണ്ടായി. പലയിടത്തും ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. Content Highlights:hartal violence; police started special operation broken window to find culprits
from mathrubhumi.latestnews.rssfeed http://bit.ly/2To9YLB
via
IFTTT
No comments:
Post a Comment