ചെന്നൈ/കോട്ടയം: ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ത്രീശാക്തീകരണസംഘടനയായ 'മനിതി'യുടെ നേതൃത്വത്തിൽ വനിതകളുടെ സംഘം ശനിയാഴ്ച ശബരിമലയ്ക്ക് തിരിക്കും. സംഘത്തിൽ അന്പതോളം വനിതകൾ ഉണ്ടാകുമെന്നും ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യാത്ര പുറപ്പെടുകയെന്നും മനിതി കോ-ഓർഡിനേറ്റർ സെൽവി പറഞ്ഞു. ഇവർ ഞായറാഴ്ച കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമലയിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. ഇവരെത്തുമ്പോൾ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ സൂചനയെത്തുടർന്നാണ് നടപടി. എവിടെനിന്നാണ് യാത്ര തുടങ്ങുക, ഏതുമാർഗമാണ് എത്തുക തുടങ്ങിയവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപ്പോഴത്തെ സൗകര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. ചെന്നൈയിൽനിന്ന് 12 വനിതകളും മധുരയിൽനിന്ന് രണ്ടുപേരും മധ്യപ്രദേശിൽനിന്നും ഒഡിഷയിൽനിന്നും അഞ്ചുപേർ വീതവും കേരളത്തിൽനിന്ന് 25 പേരും സംഘത്തിലുണ്ടാകുമെന്ന് സെൽവി പറഞ്ഞു. കേരളത്തിൽ ഒരുസ്ഥലത്ത് തങ്ങൾ ഒത്തുചേരുമെന്നും അവിടെനിന്ന് പമ്പയിലേക്ക് പോകുമെന്നും 'മനിതി' വൃത്തങ്ങൾ അറിയിച്ചു. ട്രാൻസ്ജെൻഡറുകളും സംഘത്തിലുണ്ടെന്നാണ് വിവരം. പമ്പയിലെത്തി മാലയിട്ട് ശബരിമലയിലേക്ക് പോകാനാണ് തീരുമാനമെന്നറിയുന്നു. കേരളത്തിൽനിന്ന് ഒരുസംഘം പുരുഷന്മാരും പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് സെൽവി വ്യക്തമാക്കി. മാധ്യമങ്ങളിലൂടെ അറിഞ്ഞതിനപ്പുറം ഇവരുടെ വരവിനെക്കുറിച്ച് ഒരു സന്ദേശവും കിട്ടിയിട്ടില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എസ്.ഹരിശങ്കർ പറഞ്ഞു. അവരുടെ സംഘടനയുമായി ബന്ധപ്പെട്ടിരുന്നു. യാത്രയെക്കുറിച്ച് അന്തിമതീരുമാനമായില്ലെന്നാണ് പറഞ്ഞത്. വരുമെന്ന് അറിയിച്ചാൽ ആവശ്യമായ സംരക്ഷണം നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽനിന്നെത്തുന്ന വിവിധ തീവണ്ടികൾക്കുപുറമേ ബസ് മാർഗമെത്താനും ശ്രമിക്കുമെന്ന് സംഘാംഗങ്ങളിലൊരാളും ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റുമായ വയനാട് സ്വദേശി അമ്മിണി പറഞ്ഞു. 'ഞായറാഴ്ച പുലർച്ചെ അഞ്ചിനും എട്ടിനുമിടയിൽ കോട്ടയത്ത് ഒന്നിക്കാമെന്ന് വിചാരിക്കുന്നു. ബസിലെത്തിയാലും റെയിൽവേ സ്റ്റേഷനിൽ ഒന്നിച്ചുകൂടും'. ഇവിടെ സണ്ണി കപിക്കാട് അടക്കമുള്ളവർ സ്വീകരിക്കാനെത്തുമെന്നും അമ്മിണി പറഞ്ഞു. ശബരിമലയിൽ പോകാനായി യുവതികൾ കോട്ടയത്തെത്തിയാൽ വിവിധ ഹിന്ദുസംഘടനകളുടെ വനിതാ പ്രതിനിധികൾ തടയുമെന്ന് ശബരിമല കർമസമിതി ജില്ലാ ജനറൽ കൺവീനർ ബി.ശശികുമാർ പറഞ്ഞു. യുവതിയുൾപ്പെട്ട സംഘമെത്തി കോട്ടയം: ശബരിമല ദർശനത്തിനായി യുവതിയുൾപ്പെട്ട ആന്ധ്രാസംഘം വെള്ളിയാഴ്ച വൈകീട്ട് കോട്ടയത്തെത്തി. വിജയവാഡ സ്വദേശിനി വിജയലക്ഷ്മി (43)യാണ് 19 പുരുഷന്മാർക്കും മൂന്ന് കുട്ടികൾക്കുമൊപ്പം എത്തിയത്. രാത്രി പതിനൊന്നരയോടെ നിലയ്ക്കലിൽ എത്തിയ സംഘത്തിലെ ഗുരുസ്വാമി പോലീസ് കൺട്രോൾ റൂമിലെത്തി. യുവതി പമ്പവരെയേ സംഘത്തിനൊപ്പം സഞ്ചരിക്കുന്നുള്ളൂവെന്നും മലചവിട്ടുന്നില്ലെന്നും അറിയിച്ചശേഷം യാത്ര തുടർന്നു. content highlights:30 Chennai women determined to enter Sabarimala temple
from mathrubhumi.latestnews.rssfeed http://bit.ly/2EKicKG
via
IFTTT
No comments:
Post a Comment