കല്പറ്റ: ഈ വർഷത്തെ പത്മപ്രഭാപുരസ്കാരത്തിന് കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്പറ്റ നാരായണൻ അർഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എം. മുകുന്ദൻ അധ്യക്ഷനും എം.എൻ. കാരശ്ശേരി, സാറാ ജോസഫ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയർമാൻ എം.പി. വീരേന്ദ്രകുമാർ അറിയിച്ചു. ആധുനിക മലയാള കവിതയിൽ വേറിട്ടൊരു കാവ്യസരണിയുടെ പ്രയോക്താവാണ് കല്പറ്റ നാരായണനെന്ന് വിധിനിർണയസമിതി വിലയിരുത്തി. വാക്കിന്റെ മിതത്വം കവിതയുടെ ലാവണ്യവുമായി പുലർത്തുന്ന ഒരു അനന്യയൗഗികം കല്പറ്റ കവിതകളുടെ സവിശേഷ മുദ്രയാണ്. കവിയുടെ ഭാഷ കടമെടുത്ത് പറഞ്ഞാൽ 'തൂവലിനേക്കാൾ കനം കുറഞ്ഞ തൂക്കക്കട്ടികളാൽ മാത്രം അളക്കാനാവുന്ന വാക്കുകൾ കവിതയിൽ എങ്ങനെയാണ് കാലാതിവർത്തിയായ ഗുരുത്വം ആവാഹിക്കുന്നത്' എന്നതിന് കല്പറ്റ നാരായണന്റെ കവിതകൾ സാക്ഷ്യമാവുന്നു. ഗദ്യകവിതയിലെ സൗന്ദര്യപഥത്തിലൂടെയാണ് കല്പറ്റക്കവിത ചരിക്കുന്നത്. പൂർവഭാരങ്ങളില്ലാതെ നാം ജീവിക്കുന്ന കാലത്തിന്റെ രാഷ്ട്രീയ-സാമൂഹിക-ധൈഷണിക മാനങ്ങളെ അത് ധ്വനനഭംഗിയിൽ കവിതയിലേക്ക് എടുത്തുവെക്കുന്നു. കവിത എന്നതുപോലെ നോവലിലും സാംസ്കാരിക വിമർശനത്തിലും തന്റെ വിരലടയാളങ്ങൾ സഫലമായി പതിപ്പിച്ചു -സമിതി വിലയിരുത്തി. വയനാട്ടിൽ കല്പറ്റയ്ക്കടുത്ത കരിങ്കുറ്റിയിൽപാലൂക്കാപ്പിൽ ശങ്കരൻനായരുടെയും നാരായണി അമ്മയുടെയും മകനാണ് കല്പറ്റ നാരായണൻ. ഗദ്യത്തിലും കവിതയിലുമായി ഒട്ടേറെ കൃതികൾ രചിച്ചു. ഈ കണ്ണടയൊന്നുവെച്ച് നോക്കൂ, ഒഴിഞ്ഞ വൃക്ഷച്ഛായയിൽ, ഏതിലയും, ഏതിലയും മധുരിക്കുന്ന കാടുകളിൽ, സമയപ്രഭു, തത്സമയം, ഇത്രമാത്രം, നിഴലാട്ടം, ഒരുമുടന്തന്റെ സുവിശേഷം, കോന്തല, കറുത്ത പാൽ, എന്റെ ബഷീർ, മറ്റൊരു വിധമായിരുന്നെങ്കിൽ, സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല, കയർ മുറുകുകയാണ് എന്നിവയാണ് പ്രധാനരചനകൾ. ബഷീർ അവാർഡ്, ഡോ. ടി. ഭാസ്കരൻ നായർ അവാർഡ്, മസ്കറ്റ് പ്രവാസിമലയാളി അവാർഡ്, വി.ടി. കുമാരൻ അവാർഡ് എന്നിവയാണ് പ്രധാനപുരസ്കാരങ്ങൾ. ഭാര്യ: രാധ. മക്കൾ: പ്രഫുല്ലചന്ദ്രൻ, ശരത്ചന്ദ്രൻ. സന്തോഷം, അഭിമാനം വയനാട്ടിൽനിന്നുള്ള ഈ മഹത്തായ പുരസ്കാരം ലഭിച്ചതിൽ വയനാട്ടുകാരനായ ഒരു എഴുത്തുകാരൻ എന്ന നിലയിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് കല്പറ്റ നാരായണൻ. വളരെ ശ്രദ്ധേയരായ എഴുത്തുകാർക്ക് ലഭിച്ചിരുന്ന പുരസ്കാരം ഈ വർഷം എനിക്ക് ലഭിച്ചുവെന്നതിൽ സവിശേഷമായ ചാരിതാർഥ്യമുണ്ട്. ആരുടെ പ്രഭാഷണം കേട്ട് ബാല്യത്തിൽ ഞാൻ അദ്ഭുതപ്പെട്ടുവോ, ആ വ്യക്തിയുടെ പിതാവിന്റെ പേരിലുള്ള പുരസ്കാരം എനിക്ക് പ്രത്യേക ആനന്ദം പ്രദാനം ചെയ്യുന്നു. എന്റെ കൃതികൾക്ക് കൂടുതൽ ശ്രദ്ധയും വായനയും ഇതുമൂലം ലഭിക്കുമെന്ന പ്രതീക്ഷയും എനിക്കുണ്ട് -അദ്ദേഹം പറഞ്ഞു. content highlights:kalpetta narayanan,padmaprabha award 2018
from mathrubhumi.latestnews.rssfeed https://ift.tt/2Uh9tEn
via
IFTTT
No comments:
Post a Comment