തിരുവനന്തപുരം: മുൻഗണന, അന്ത്യോദയാ, സബ്സിഡി വിഭാഗങ്ങളുൾപ്പെടെ ആറുലക്ഷത്തോളം കുടുംബങ്ങൾ കഴിഞ്ഞമാസം റേഷൻ വാങ്ങാത്തത് എന്തുകൊണ്ടെന്ന് സിവിൽ സപ്ലൈസ് വകുപ്പ് പരിശോധിക്കും. വീടുകളിൽ നേരിട്ടെത്തിയായിരിക്കും പരിശോധന. 81 ലക്ഷം കുടുംബങ്ങളിൽ സബ്സിഡി ലഭിക്കുന്ന മൂന്നുലക്ഷമുൾപ്പെടെ ആറുലക്ഷത്തോളം കുടുംബങ്ങളാണ് നവംബർമാസത്തെ റേഷൻ വിഹിതം വാങ്ങാത്തത്. സൗജന്യം ലഭിക്കുന്ന വിഭാഗങ്ങൾ സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും റേഷൻ വാങ്ങാത്തതാണോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്ഥലത്ത് ഇല്ലാത്തവരെങ്കിൽ പരിശോധനയിൽ ഇവർ അനർഹരാണെന്ന് കണ്ടെത്തിയാൽ ഒഴിവാക്കും. 29 ലക്ഷം കുടുംബങ്ങളാണ് മുൻഗണനാ വിഭാഗത്തി(പിങ്ക്)ലുള്ളത്. ഇവരിൽ 91,918 കുടുംബങ്ങൾ റേഷൻ ധാന്യം വാങ്ങിയില്ല. ആളൊന്നിന് നാലുകിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഇവർക്ക് ലഭിക്കുക. കൈകാര്യച്ചെലവായ രണ്ടുരൂപ കിലോയ്ക്ക് ഈടാക്കും. മുൻഗണനാവിഭാഗത്തിൽ എറണാകുളം ജില്ലയിൽ 14,974 കുടുംബങ്ങൾ റേഷൻ വാങ്ങിയിട്ടില്ല. അന്ത്യോദയാ വിഭാഗത്തിൽ 12,892 കുടുംബങ്ങൾ റേഷൻ വാങ്ങിയില്ല. ഇടുക്കി ജില്ലയിലാണ് കൂടുതൽ. ഇവിടെ 1759 കുടുംബങ്ങളാണ് റേഷൻ വാങ്ങാത്തത്. പൂർണമായും സൗജന്യമായി കാർഡ് ഒന്നിന് 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പുമാണ് ഇവർക്ക് ലഭിക്കുക. സബ്സിഡി വിഭാഗത്തിൽ 1.8 ലക്ഷം പേരാണ് റേഷൻ വാങ്ങാത്തത്. മൂന്നുരൂപ നിരക്കിൽ ഇവർക്ക് ആളോന്നിന് രണ്ടുകിലോ അരിയും അരലിറ്റർ മണ്ണെണ്ണയും ലഭിക്കും. ഇതുകൂടാതെ പ്രളയത്തെത്തുടർന്നുള്ള അഞ്ചുകിലോ അരിയും നൽകിയിരുന്നു. ഇവ വാങ്ങാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കും. സബ്സിഡിയിതര വിഭാഗത്തിൽ 3.18 ലക്ഷത്തോളം കുടുംബങ്ങൾ റേഷൻ വാങ്ങിയിട്ടില്ല. 9.90 രൂപ നിരക്കിലാണ് ഇവർക്ക് അരി ലഭിക്കുക. 2017 ജൂണിൽ തയ്യാറാക്കിയ അന്തിമപട്ടികയിൽ അനർഹരായി കടന്നുകൂടിയ 2.82 ലക്ഷം കുടുംബങ്ങളെ ഒഴിവാക്കി. ഇനി ഒരുലക്ഷത്തോളം അർഹരായ കുടുംബങ്ങൾ പട്ടികയിൽ ഇടം നേടാനായി കാത്തുനിൽക്കുകയാണ്. സംസ്ഥാനതല പട്ടിക തയ്യാറാക്കിയപ്പോൾ ചില ജില്ലകളിൽ കൂടുതൽപേർ പട്ടികയിൽ ഇടംനേടാൻ യോഗ്യത നേടിയിരുന്നു. എന്നാൽ, ചില ജില്ലകളിൽ യോഗ്യരായവരുടെ എണ്ണം കുറവായിരുന്നു. അതിനാൽ, ഓരോ താലൂക്കിലും 4000 പേരിൽ കൂടാത്ത നിലയിലാണ് കാത്തിരിപ്പുപട്ടിക നിലനിർത്തിയിരിക്കുന്നത്. Content Highlights:Civil Supplies department investigate who did not take ration rice in December
from mathrubhumi.latestnews.rssfeed http://bit.ly/2Am7Tc5
via
IFTTT
No comments:
Post a Comment