കോഴിക്കോട്: ഏകദേശം അമ്പതോളം പെട്രോൾ പമ്പുകളുണ്ട് കോഴിക്കോട് ജില്ലയിൽ മാത്രം 24 മണിക്കൂറും പ്രവർത്തിക്കുന്നത്. പലതും ഒരു സുരക്ഷയുമില്ലാതെ ഒന്നോ രണ്ടോ ജീവനക്കാരെ മാത്രം വെച്ച് പ്രവർത്തിക്കുന്നവ. ഇവരുടെ ഇടയിലേക്ക് കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം രണ്ടാം തവണയും തോക്ക് ചൂണ്ടിയുള്ള മോഷണ ശ്രമം ഉണ്ടായതോടെ ഭീതിയിലായിരിക്കുകയാണ് ജീവനക്കാരും പെട്രോൾ പമ്പ് ഉടമകളും. ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ പെട്രോൾ പമ്പ് മേഖല പലതും പ്രവർത്തിക്കുന്നത് പകൽ സ്ത്രീകളെ അടക്കം ജോലിക്ക് വെച്ചുകൊണ്ടാണ്. രാത്രിയിൽ മോഷണ ശ്രമങ്ങളും പതിവാകുന്നതോടെ സുരക്ഷയില്ലെങ്കിൽ ഇനി രാത്രി പമ്പുകൾ പ്രവർത്തിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് പോവുകയാണ് സംസ്ഥാനത്തെ പെട്രോൾ പമ്പ് ഉടമകൾ. കോഴിക്കോട്ടെ കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ സാഹചര്യത്തിൽ തീരുമാനം സംസ്ഥാനമൊട്ടാകെ നടപ്പാക്കാൻ തങ്ങൾ നിർബന്ധിപ്പിക്കപ്പെടുമെന്നാണ് പെട്രോളിയം ഡീലേഴ്സുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. ബുധനാഴ്ച കോഴിക്കോട് ജില്ലാ കളക്ടറെ നിലവിലെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും സുരക്ഷയില്ലെങ്കിൽ പ്രവർത്തിക്കാനാകില്ലെന്ന് അറിയിക്കുമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.പി അശോകൻ പറഞ്ഞു. ജീവനക്കാരുടെ ജീവന് തന്നെ ഭീഷണിയുണ്ടാവുന്ന സ്ഥിതിക്ക് പലരും രാത്രിയിൽ ജോലിക്ക് നിൽക്കാൻ താൽപര്യപ്പെടുന്നില്ല. പൊതുവെ കുറഞ്ഞ വേതനമായത് കൊണ്ടുതന്നെ ജോലിയിൽ നിന്ന് പലരും വിട്ട് പോവുന്ന സാഹചര്യവുമുണ്ട്. ഇതിനിടെയാണ് തോക്ക് ചൂണ്ടിയുള്ള കവർച്ചാ ശ്രമവും ഉണ്ടാവുന്നത്. കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് കാരന്തൂർ കൊളായ്താഴത്തെ ദേവദാസൻ ആന്റ് ബ്രദേഴ്സ് ഭാരത് പെട്രോളിയം പമ്പിലാണ് തിങ്കളാഴ്ച രാത്രി 11 മണിക്ക് .കവർച്ചാശ്രമം നടന്നത്. പെട്രോൾ പമ്പ് ജീവനക്കാരൻ പണം എണ്ണിതിട്ടപ്പെടുത്തി തുണിസഞ്ചിയിലാക്കി പമ്പിലെ മുൻവശത്തെഓഫീസ് അടക്കുന്നതിനിടെയാണ് മുഖം മറച്ചെത്തിയ ആൾ പണമടങ്ങിയ സഞ്ചി തട്ടിപ്പറിച്ച് ഓടാൻ ശ്രമിച്ചത്. ഇത് ചെറുത്തപ്പോൾ ജീവനക്കാരന്റെ നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. സംഭവം കണ്ട് സമീപമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ ഓടിയെത്തിയത് കൊണ്ടാണ് മോഷണ ശ്രമം പരാജയപ്പെട്ടത്. സഞ്ചി കൈക്കലാക്കിയ മോഷ്ടാവ് കുതറി ഓടിയെങ്കിലും സഞ്ചിയുടെ സിബ്ബ് ഇടാത്തതിനാൽ പണം താഴെ വീണു. ഇതെടുത്ത് ജീവനക്കാർ ഓഫീസിനു പിൻവശത്തെ വിശ്രമമുറിയിൽകയറി കതകടച്ചു. പ്രദേശത്ത് ഇരുട്ടായതിനാൽ മോഷ്ടാവ് എങ്ങോട്ടാണ് പോയതെന്ന് മനസിലായുമില്ല തോക്ക് ചൂണ്ടി മോഷണം; സംഭവത്തിന് മുൻ കവർച്ചയുടെ സാമ്യത കോഴിക്കോട് കാരന്തൂർ പെട്രോൾ പമ്പിൽ അർദ്ധരാത്രിയിൽ നടന്ന തോക്കുചൂണ്ടിയുള്ള കവർച്ചാശ്രമം മുൻ കവർച്ചയുടെ അതേ മാതൃകയിൽ. ആറു മാസം മുമ്പ് ചാത്തമംഗലം പെട്രോൾ പമ്പിൽ ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. പമ്പ് ഉടമയെ തോക്കിൻ മുനയിൽ നിർത്തി 1,08,000 രൂപയാണ് മോഷ്ടാവ് കവർന്നത്. ഇപ്പോൾ നടന്ന കവർച്ചാശ്രമത്തിന് ഈ സംഭവവുമായി സാമ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ കേസിൽ ഇതുവരേയും പ്രതിയെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസത്തെ സംഭവവുമായി ബന്ധപ്പെട്ട്പ്രത്യേക സംഘത്തെ കേസന്വേഷണത്തിന് നിയോഗിച്ചു.നോർത്ത് അസി.കമ്മീഷണർ ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡാണ് കുന്ദമംഗലം എസ്ഐയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുന്നത്. അതേസമയം പ്രതികളെ കുറിച്ച് യാതൊരു സൂചനയും ഇതുവരേയും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാനായിട്ടില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിർണായകവിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. Content Highlights:Robbery Attempt a in Petrol Pump at Kozhikode
from mathrubhumi.latestnews.rssfeed https://ift.tt/2zKkGEQ
via
IFTTT
No comments:
Post a Comment