അടിമാലി:മദ്യപിച്ചു ലക്കുകെട്ടപ്പോൾ പ്രതികൾ സത്യം വിളിച്ചുപറഞ്ഞു. പതിനൊന്നുമാസം മുമ്പ് കുന്നനാനിത്തണ്ടിലെ പാറയിടുക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ടയാളുടെ സുഹൃത്തുക്കളായ രണ്ടുപേരെ അറസ്റ്റു ചെയ്തു. പണിക്കൻകുടി മുള്ളരിക്കുടി കരിമ്പനാനിക്കൽ വീട്ടിൽ സജീവ(ഷാജി-50)ന്റെ മരണമാണ് കൊലപാതകമെന്നു തെളിഞ്ഞത്. മുള്ളരിക്കുടി സ്വദേശികളായ കുന്തനാനിക്കൽ സുരേന്ദ്രൻ (സുരസ്വാമി-54), വരിക്കാനിക്കൽ ബാബു (47) എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പ്രകോപിതരായ പ്രതികൾ സജീവനെ 150 അടി താഴ്ചയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജനുവരി 26-ന് രാവിലെ മുള്ളരിക്കുടിയിലെ കുന്നനാനിത്തണ്ടിനു സമീപമുള്ള പാറക്കെട്ടിന് താഴെയുള്ള കൃഷിയിടത്തിലാണ് സജീവന്റെ മൃതദേഹം കണ്ടെത്തിയത്. സജീവൻ ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ താഴെയിറങ്ങി മൃതദേഹത്തിൽനിന്ന് മുണ്ട് അഴിച്ചെടുത്ത് പാറയുടെ മുകളിൽ കൊണ്ടിടുകയും ആത്മഹത്യയാണെന്ന പ്രചാരണവും നടത്തി. സജീവന്റെ ഭാര്യ വിജയകുമാരി കൂടുതൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാലിന് പരാതി നൽകി. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തുകയും ചെയ്തു. തുടർന്ന് സി.ഐ. പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ എസ്.പി. അന്വേഷണച്ചുമതല ഏൽപിക്കുകയായിരുന്നു. ഒരു മദ്യപാന സദസ്സിൽ മദ്യപിച്ച് ലക്കുകെട്ട ബാബു താൻ ഒരാളെ കൊന്നു കൊക്കയിലെറിഞ്ഞിട്ടും ആരും ചോദിച്ചിട്ടില്ലെന്നു പറഞ്ഞതോടെ നാട്ടുകാർക്ക് സംശയമായി. ഇവർ അന്വേഷണ സംഘത്തെ വിവരമറിയിച്ചു. തുടർന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. മൂന്നാർ ഡിവൈ.എസ്.പി. ഡി.ബി.സുനീഷ് ബാബു, സി.ഐ. പി.കെ.സാബു, എ.എസ്.ഐ.മാരായ സി.വി.ഉലഹന്നാൻ, സി.ആർ.സന്തോഷ്, സജി എൻ.പോൾ, കെ.കെ.ഷാജു, എസ്.സി.പി.ഒ. എ.ബി ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും അടിമാലി കോടതിയിൽ ഹാജരാക്കി. പോളിടെക്നിക്ക് വിദ്യാർഥി പ്രവീൺ, പ്രിയങ്ക (നഴ്സ്) എന്നിവരാണ് കൊല്ലപ്പെട്ട സജീവന്റെ മക്കൾ. തിരുപ്പൂരിലെ തുണിമില്ലിൽ സൂപ്പർവൈസറായ ബാബു തമിഴ്നാട് കടലൂർ സ്വദേശിയാണ്. ഇയാൾ 15 വർഷംമുമ്പ് കുടുംബസമേതം മുള്ളരിക്കുടിയിലെത്തിയതാണ്. സുരേന്ദ്രൻ കർഷകനാണ്. content highlights:friends confessed murder after drinking
from mathrubhumi.latestnews.rssfeed https://ift.tt/2ECYlgy
via
IFTTT
No comments:
Post a Comment