ഇസ്‍ലാമാബാദ്: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് മറ്റൊരു കേസിൽക്കൂടി തടവ്. സൗദി അറേബ്യയിൽ നവാസ് ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള അൽ അസീസിയ ഉരുക്കുമില്ലുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് പാക് അഴിമതി വിരുദ്ധക്കോടതി ഏഴുവർഷം തടവ് വിധിച്ചത്. തടവിനുപുറമെ, 2.5 കോടി ഡോളർ (ഏകദേശം 174 കോടി രൂപ), 15 ലക്ഷം പൗണ്ട് (ഏകദേശം 13 കോടി രൂപ) എന്നിങ്ങനെ രണ്ട് പിഴയും ഷെരീഫിനുമേൽ ചുമത്തിയിട്ടുണ്ട്. സൗദിയിൽ അൽ അസീസിയ, ഹിൽ മെറ്റൽ തുടങ്ങിയ ഉരുക്ക് കമ്പനികൾ തുടങ്ങാനുള്ള പണത്തിന്റെ ഉറവിടം തെളിയിക്കാൻ ഷെരീഫിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. അതേസമയം ബ്രിട്ടനിലെ ഫ്ലാഗ്ഷിപ്പ് ഇൻവെസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി നവാസിനെ കുറ്റവിമുക്തനാക്കി. പാകിസ്താൻ നാഷണൽ അക്കൗണ്ടബിലിറ്റി കോടതി (എൻ.എ.ബി.) ജഡ്ജി അർഷാദ് മാലിക്കാണ് വിധി പറഞ്ഞത്. വിധി പറഞ്ഞതിന് പിന്നാലെ ഷെരീഫിനെ അഡിയാല ജയിലിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച അഡിയാലയിൽനിന്ന് ലഹോറിലെ കോട്ട് ലാഖ്പത് സെൻട്രൽ ജയിലിലേക്ക് മാറ്റും. ഷെരീഫിനെ അഡിയാല ജയിലിനുപകരം കോട്ട് ലാഖ്പതിലേക്ക് കൊണ്ടുപോകണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകൻ ഖവാജ ഹാരിസിന്റെ ആവശ്യത്തെത്തുടർന്നാണിത്.കോടതിവിധിയ്ക്കെതിരേ അപ്പീൽക്കോടതിയെ സമീപിക്കുമെന്ന് മുൻ പ്രധാനമന്ത്രിയും പാകിസ്താൻ മുസ്‌ലിം ലീഗ്-നവാസ് നേതാവുമായ ഷാഹിദ് ഖകാൻ അബ്ബാസി പറഞ്ഞു. പാക് ജനതയും അതിന്റെ ചരിത്രവും ഈ വിധി അംഗീകരിക്കില്ല. എന്നാൽ പ്രതിഷേധങ്ങൾ അക്രമത്തിന്റെ പാതയിലായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടനിലെ അവൻഫീൽഡിൽ നാല് ആഡംബര ഫ്ലാറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ ഇതേ കോടതി ഷെരീഫിന് പത്തുവർഷവും അദ്ദേഹത്തിന്റെ മകൾ മറിയം നവാസിനും മരുമകൻ മുഹമ്മദ് സഫ്ദറിനും ഏഴു വർഷവും തടവ് വിധിച്ചിരുന്നു. സെപ്റ്റംബറിലാണ് ഇവർ ജാമ്യത്തിൽ പുറത്തിറങ്ങിയത്. അവൻ ഫീൽഡ്സ് പ്രോപ്പർട്ടീസ്, അൽ അസീസിയ, ഫ്ലാഗ്ഷിപ്പ് ഇൻവെസ്റ്റ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലാണ് എൻ.എ.ബിയിൽ ഷെരീഫിനെതിരേ വിചാരണ നടക്കുന്നത്. 2017 സെപ്റ്റംബർ മുതലാരംഭിച്ച വിചാരണയിൽ ഇതുവരെ 165 തവണ ഷെരീഫ് കോടതിക്കുമുന്നിൽ ഹാജരായിട്ടുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2T7SeE7
via
IFTTT
No comments:
Post a Comment