ആലപ്പുഴ: കലോത്സവം രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെയുള്ള മത്സരങ്ങളുടെ കണക്കനുസരിച്ച് 418 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് മുന്നിൽ നിൽക്കുന്നത്. ദഫ്മുട്ട് മത്സരത്തിലെ വനിതാ വിധികർത്താവിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. സർഗശേഷിയുടെ കാര്യത്തിൽ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും വൈദഗ്ധ്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു ദഫ്മുട്ട് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വിധികർത്താവിനെച്ചൊല്ലി തർക്കമുണ്ടായത്. മൂന്നു പേരിൽ ഒരാൾ സ്ത്രീയാണെന്നും അവരെ മാറ്റണമെന്നും ആവശ്യപ്പെട്ട് മലപ്പുറത്തു നിന്നൊരു സംഘം എത്തുകയായിരുന്നു. എന്നാൽ ചന്ദ്രനിൽ സ്ത്രീകളെത്തുന്ന കാലഘട്ടത്തിൽ ഇത്തരം വിവാദത്തിനു പ്രസക്തിയില്ലെന്നു പറഞ്ഞ് സംഘാടകസമിതി പരാതി പിൻവലിക്കുകയായിരുന്നു. വിധികർത്താക്കളിൽ വിദഗ്ധരാണ് വരേണ്ടത്, അതിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ല. സർഗശേഷിയുടെ കാര്യത്തിൽ വൈദഗ്ധ്യമാണ് പ്രധാനം. ആ മേഖലയിൽ ആഴത്തിലുള്ള അറിവുണ്ടാകണം. ഈ വർഷത്തിൽ അപ്പീലുകൾ കുറഞ്ഞതിന്റെ കാരണം വിധികർത്താക്കൾ വിദഗ്ധരാണ് എന്നതാണ്. മന്ത്രി പറഞ്ഞു. സംഘാടക സമിതി മികവു പുലർത്തുന്നുണ്ടെന്നും കുറവുകൾ അപ്പപ്പോൾ പരിഹരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയശേഷം വിദ്യാർഥികളുടെ മനോധൈര്യം വീണ്ടെടുക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പ് വിജയിച്ചുവെന്നതിന്റെ തെളിവാണ് മുൻവർഷങ്ങളേക്കാൾ മികച്ചു നിൽക്കുന്ന പ്രകടനങ്ങളെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി മികവു പുലർത്തുന്നുണ്ട്, ചെറിയ കുറവുകൾ സ്വാഭാവികമാണ്. ഇരുപത്തിയൊമ്പതു വേദികളിൽ ഒന്നിച്ചു മത്സരം നടക്കുന്നത് കലോത്സലവത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. അതിന്റേതായ പ്രശ്നം കാണും. എങ്കിൽപ്പോലും സംഘാടക സമിതിയിലുള്ള മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്, തിലോത്തമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നന്നായി പ്രവർത്തിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇരുപത്തിയൊൻപതു വേദികളിലും അധികം താമസമില്ലാതെ മത്സരങ്ങൾ പൂർത്തിയാക്കാൻ സാധിച്ചത്. ഇന്നലത്തെ കുറവുകൾ പരിഹരിക്കാൻ ഇന്നലെതന്നെ കമ്മിറ്റി ചേർന്ന് നിർദ്ദേശം കൊടുത്തു. അത് ഇന്നുതന്നെ നികത്തും. കുട്ടികളുടെ സർഗശേഷി പ്രകടനം കണ്ടപ്പോൾ മുൻവർഷങ്ങളേക്കാൾ മികച്ചു നിൽക്കുന്നുണ്ടെന്നു മനസ്സിലായി. നാടകം, നൃത്തം തുടങ്ങിയവയൊക്കെ വളരെയധികം ഉയർന്ന തലത്തിലെത്തിയിട്ടുണ്ട്. പ്രളയത്തിൽ മനസ്സാന്നിധ്യം തകർന്നു എന്നതു സത്യമായിരുന്നെങ്കിലും മനസ്സിന്റെ പുനർനിർമാണത്തിൽ വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണത്. പ്രളയ ദുഖത്തിലായിരുന്നെങ്കിൽ ഇത്തരം പ്രകടനത്തിന് അവർക്കു കഴിയുമായിരുന്നില്ല. കലോത്സവം എത്ര ദിവസം നീണ്ടുനിൽക്കണമെന്നതു സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മൂന്നു ദിവസം പൂർത്തിയാക്കുന്നത്. കലോത്സവം അവസാനിക്കുന്നതോടെ മാധ്യമങ്ങളുൾപ്പെടെ എല്ലാവരിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിക്കും. സർക്കാരിന് പ്രത്യേകിച്ചൊന്നും മറച്ചുവെക്കാനില്ല, തുറന്ന മനസ്സാണ്. എല്ലാവരുടെയും അഭിപ്രായത്തിന് അനുസരിച്ച് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. പഠനത്തെ തടസ്സപ്പെടാതെ കലോത്സവം മുന്നോട്ടു കൊണ്ടുപോകലാണ് പ്രധാനം. കഴിഞ്ഞ ദിവസം കലോത്സവം അഞ്ചു ദിവസം നീട്ടണമെന്ന് തോമസ് ഐസക് പറഞ്ഞപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാമെന്നായിരുന്നു രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2BX3RrU
via
IFTTT
No comments:
Post a Comment