ന്യുഡല്‍ഹി: മുത്തലാഖ് ബില്ലിന്മേലുള്ള ചര്‍ച്ച ലോക്‌സഭയില്‍ തുടങ്ങി. ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിവാക്കുന്ന മുസ്ലീം ആചാരം തടയുന്നതും അതിനെ ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കുന്നതുമാണ് ബില്‍. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ ഏതെങ്കിലും ഒരു മതത്തിനോ സമുദായത്തിനോ വിശ്വാസത്തിനോ എതിരല്ലെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ളതാണ് ബില്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുപത് ഇസ്ലാമിക രാജ്യങ്ങളില്‍ ഒറ്റയടിക്കുള്ള മുത്തലാഖ് വിവാഹമോചനം നടപ്പാക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും എന്തുകൊണ്ടാണ് മതേതര രാജ്യമായ ഇന്ത്യയില്‍ അതിനെ എതിര്‍ക്കുന്നതെന്നും മന്ത്രി ആരാഞ്ഞു. രാഷ്ട്രീയ കണ്ണാടിയിലൂടെ ഈ വിഷയത്തെ കാണരുതെന്നും മന്ത്രി സഭയില്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം, ബില്‍ ജോയിന്റ് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു. ഇത് വളരെ സുപ്രധാനമായ ബില്‍ ആണെന്നും വിശദമായ പഠനം അനിവാര്യമാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസും എന്‍.സി.പിയും എഐഎംഐഎം നേതാവ് അക്ബറുദ്ദീന്‍ ഉവൈസിയും ഈ ആവശ്യത്തെ പിന്തുണച്ചു. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ നിഷേധിച്ചു.
ഒറ്റയടിക്കുള്ള മുത്തലാഖിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതോടെ നിയമം ലംലച്ച് മുത്തലാഖ് ചൊല്ലുന്ന പുരുഷന്മാര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ ഉറപ്പാക്കുന്നതാണ് മുസ്ലീം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ 2018. എന്നാല്‍ സുപ്രീം കോടതി വിധിയുടെ ചൈതന്യം ഉള്‍ക്കൊള്ളാത്തതാണ് ബില്‍ എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മുസ്ലീം പുരുഷന്മാരെ ശിക്ഷിക്കാന്‍ മാത്രമേ ബില്‍ ഉപകരിക്കൂ, സ്ത്രീകളുടെ ശാക്തീകരണത്തിന് ഒന്നും ചെയ്യില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബില്ലിനെതിരെ പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു.
from mangalam.com http://bit.ly/2QQdSAe
via IFTTT
No comments:
Post a Comment