മുംബൈ: എല്ലാവരും പ്രതീക്ഷിച്ച അവസരത്തിൽ രാജിയിൽനിന്ന് പിൻവാങ്ങി, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് രാജിപ്രഖ്യാപനവും. റിസർവ് ബാങ്ക് ഗവർണർ പദവി രാജിവെക്കാൻ ഉർജിത് പട്ടേൽ എന്തുകൊണ്ട് ഇത്രയും വൈകി എന്നതാണ് പ്രധാനചർച്ച. ആർ.ബി.ഐ. സമ്മർദത്തിലായിരുന്ന അവസരത്തിൽ രാജി ഉണ്ടാവാതിരിക്കുകയും എന്നാൽ, കാര്യമായ പ്രശ്നങ്ങൾ ഇല്ലാത്ത അവസ്ഥയിൽ രാജി ഉണ്ടാവുകയും ചെയ്തത് എന്ത് എന്ന ചോദ്യം ബാക്കിനിൽക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും ഏറെയാണ്. രാജി വെക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത് മുൻ ആർ.ബി.ഐ. ഗവർണർ രഘുറാം രാജനുമായിട്ടാണെന്നാണ് ഒരു സൂചന. ആർ.ബി.ഐ.യുടെ മേൽ സർക്കാരിന്റെ സമ്മർദം ഏറിവരികയാണെന്ന് രഘുറാം രാജൻ നൽകിയ സൂചന ഉർജിത് പട്ടേലിന്റെ രാജിയോടെ ഉറപ്പിക്കാൻ കഴിഞ്ഞു. പട്ടേലിന്റെ രാജി വന്ന ഉടൻ തന്നെ റിസർവ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ നശിപ്പിക്കരുതെന്ന് രഘുറാം രാജന്റെ അഭിപ്രായവും വന്നിരുന്നു. കഴിഞ്ഞ ഒക്ടോബർ അവസാനം, സർക്കാറിന്റെ രൂക്ഷമായവിമർശനത്തെത്തുടർന്ന് ഉർജിത് പട്ടേൽ രാജിവെച്ചേക്കുമെന്ന അഭ്യൂഹം ഉയർന്നിരുന്നു. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വർധിക്കുന്നതിന് തടയിടാൻ ആർ.ബി.ഐ. ശ്രമിച്ചില്ലെന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ വിമർശനമാണ് രാജിവാർത്തകൾക്ക് കാരണമായത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി സർക്കാരിനൊപ്പം പ്രവർത്തിക്കാൻ കഴിയില്ലെങ്കിൽ ആർ.ബി.ഐ. ഗവർണർ രാജിവെക്കണമെന്ന് ആർ.എസ്.എസ്. സാമ്പത്തിക വിഭാഗം മേധാവി അശ്വിനി മഹാജനും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, അന്ന് രാജി തീരുമാനത്തിൽ നിന്ന് ഉർജിത് പട്ടേലിനെ പിൻതിരിപ്പിച്ചത് ധനമന്ത്രി തന്നെയാണെന്നാണ് പറയുന്നത്. അഞ്ചുസംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവർണറുടെ രാജി ബി.ജെ.പി.ക്ക് വലിയ നഷ്ടം ഉണ്ടാക്കിയേക്കും എന്ന കണക്ക് കൂട്ടിലിലായിരുന്നു പാർട്ടി കേന്ദ്രനേതൃത്വം. പിന്നീട് നവംബർ 19-ലെ റിസർവ് ബാങ്ക് ബോർഡ് യോഗത്തിൽ രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് വാർത്ത പ്രചരിച്ചെങ്കിലും അതും സംഭവിച്ചില്ല. റിസർവ് ബാങ്കിന്റെ സ്വയംഭരണാവകാശത്തിൽ കേന്ദ്രസർക്കാർ കൈകടത്തില്ലെന്ന് ധനവകുപ്പ് പറഞ്ഞപ്പോൾ സർക്കാറിന്റെ ചില ആവശ്യങ്ങൾ പരിഗണിക്കാമെന്ന നിലയിൽ ആർ.ബി.ഐ.യും അയഞ്ഞു. മഞ്ഞുരുകി എന്ന അവസ്ഥയായിരുന്നു പിന്നീട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) തയ്യാറാക്കുന്ന റിപ്പോർട്ടിൽ ആർ.ബി.ഐ.യ്ക്ക് എതിരെ ശക്തമായ നിരീക്ഷണങ്ങൾ ഉണ്ടെന്ന വസ്തുത ഉർജിത് പട്ടേൽ മനസ്സിലാക്കി. നോട്ട് നിരോധനത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ആർ.ബി.ഐ.യുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണിതെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ധനവകുപ്പ് വീണ്ടും സമ്മർദതന്ത്രത്തിലേക്കെത്തുമെന്ന് വ്യക്തമായതോടെയാണ് ഉർജിത് പട്ടേൽ കടുത്ത നടപടിക്ക് തയ്യാറായത്. അഞ്ചുസംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമായി വരികയും ചെയ്തതോടെ എല്ലാംകൊണ്ടും രാജിവെക്കേണ്ട സാഹചര്യമായി. content highlights:RBI,urjit patel,raghuram rajan
from mathrubhumi.latestnews.rssfeed https://ift.tt/2EovxIx
via
IFTTT
No comments:
Post a Comment