ലാഹോർ/ ന്യൂഡൽഹി: ന്യൂനപക്ഷ വിഭാഗങ്ങളെ പരിചരിക്കേണ്ടത് എങ്ങനെയാണെന്ന് മോദി സർക്കാരിന് കാണിച്ചുകൊടുക്കാമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണത്തെച്ചൊല്ലിയുള്ള നസീറുദ്ദീൻ ഷായുടെ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് ഇമ്രാൻ ഖാന്റെ പ്രസ്താവന. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങൾ വിവേചനം നേരിടുന്നതായി ഇമ്രാൻ ഖാൻ പറഞ്ഞു. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി പാക് സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നതായി ഇമ്രാൻ വ്യക്തമാക്കി. പാകിസ്താന്റെ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ താൽപര്യവും ഇതായിരുന്നുവെന്ന്അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനിലെ പഞ്ചാബ് സർക്കാർ ശനിയാഴ്ച ലാഹോറിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന. എന്നാൽ പാക് പ്രധാനമന്ത്രിയുടെ പരാമർശത്തെ നസീറുദ്ദീൻ ഷാ രൂക്ഷമായി വിമർശിക്കുകയാണുണ്ടായത്. തന്നെ ബാധിക്കാത്ത കാര്യങ്ങളിൽ പ്രതികരിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ഇടപെടുകയാണ് ഇമ്രാൻ ഖാൻ ചെയ്യേണ്ടതെന്ന് ഷാ തുറന്നടിച്ചു. ഇന്ത്യ 70 വർഷമായി സ്വതന്ത്ര രാഷ്ടമാണെന്നും ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ ഞങ്ങൾക്ക് അറിയാമെന്നും ഷാ കൂട്ടിച്ചേർത്തു. നേരത്തെ ബുലന്ദ്ശഹറിലെ ആൾക്കൂട്ട ആക്രമണത്തിനിടെ ഇൻസ്പെക്ടർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ സ്വന്തം മക്കളെക്കുറിച്ചോർക്കുമ്പോൾ ഭയം തോന്നുന്നുവെന്ന നസീറുദ്ദീൻ ഷായുടെ പരാമർശം വിവാദമായിരുന്നു. മതഭ്രാന്ത് വിഷം പോലെ സമൂഹത്തിൽ പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഒരു ജിന്നിനെപ്പോലെ സമൂഹത്തെ പിൻതുടരുന്ന ആ വിഷം തിരിച്ച് കുപ്പിയിലാക്കുക എന്നത് അത്ര എളുപ്പമല്ലെന്നും ഷാ പറഞ്ഞിരുന്നു. ഓൺലൈൻ മാധ്യമത്തിനു നൽകിയ വീഡിയോ അഭിമുഖത്തിലായിരുന്നു ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്. ഷായുടെ പരാമർശത്തിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തു വന്നിരുന്നു. Content Highlights:'Look after your own country,' says Naseeruddin Shah on Imran Khan's 'support' for his remarks
from mathrubhumi.latestnews.rssfeed http://bit.ly/2EK1YAq
via
IFTTT
No comments:
Post a Comment