കോട്ടയം: കോൺഗ്രസിൽനിന്നും സി.പി.എമ്മിൽനിന്നും കൂടുതൽ നേതാക്കളെ പാർട്ടിയിലെത്തിക്കാൻ ബി.ജെ.പി.യുടെ തീവ്ര ശ്രമം. ജനവരി 6-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിൽ എത്തുന്നതിന് മുന്നോടിയായി പരമാവധി നേതാക്കളെ ബി.ജെ.പി.യിലെത്തിക്കാനാണ് നീക്കം. ഞായറാഴ്ച കോട്ടയത്തെത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള ജില്ലയിലെ ഒരു ഉന്നത സി.പി.എം. നേതാവുമായി രഹസ്യ ചർച്ച നടത്തിയിരുന്നു. ജില്ലയിൽ മറ്റ് പാർട്ടികളിൽനിന്ന് 47 പേർ ബി.ജെ.പി.യിൽ ചേർന്നിരുന്നു. ഈ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ശ്രീധരൻപിള്ള സ്വകാര്യ ഹോട്ടലിൽവെച്ചാണ് സി.പി.എം. നേതാവുമായി ചർച്ച നടത്തിയത്. ജില്ലയിലെ പ്രമുഖ നേതാവായ ഇദ്ദേഹം വി.എസ്.പക്ഷത്തായിരുന്നു. പ്രാരംഭ ചർച്ചകൾ മാത്രമാണ് നടന്നതെന്നതിനാൽ ബി.ജെ.പി. നേതാക്കൾ ഇതേക്കുറിച്ച് കുടുതൽ വെളിപ്പെടുത്തുന്നില്ല. രണ്ട് പ്രമുഖ നേതാക്കൾ ഉടൻ ബി.ജെ.പി.യിലെത്തുമെന്ന് ബി.ജെ.പി. ജില്ലാ നേതൃത്വം സൂചന നൽകി. ഇതിന് പുറമേ മധ്യതിരുവിതാംകൂർ മേഖലയിൽനിന്നുള്ള കോൺഗ്രസിലെ ചില ഉന്നതരെയും ബി.ജെ.പി. ലക്ഷ്യമിടുന്നുണ്ട്. ഒരു പ്രമുഖ കോൺഗ്രസ് നേതാവ് തനിക്കൊപ്പം ഡൽഹിയിലെത്തി ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായെ കണ്ടിരുന്നെന്ന് ശ്രീധരൻപിള്ള പറഞ്ഞു. എന്നാൽ, ഇതറിഞ്ഞ കോൺഗ്രസ് ഉന്നത നേതൃത്വം അദ്ദേഹത്തെ ബന്ധപ്പെടുകയും പദവികൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിനാൽ, തുടർനീക്കങ്ങളുണ്ടായില്ല. കോൺഗ്രസിൽനിന്ന് കൂടുതൽ നേതാക്കൾ എത്തുമെന്ന് മുൻപ് പറഞ്ഞിരുന്നെങ്കിലും പ്രമുഖരായ അധികംപേർ എത്തിയില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ബി.ജെ.പി. അധ്യക്ഷൻ ഇക്കാര്യം പറഞ്ഞത്. മറ്റ് പാർട്ടികളിൽനിന്ന് ബി.ജെ.പി.യിൽ എത്തിയ നേതാക്കളെ പങ്കെടുപ്പിച്ച് 28-ന് തിരുവനന്തപുരത്ത് നവാഗത നേതൃസംഗമം ബി.ജെ.പി. സംഘടിപ്പിക്കുന്നുണ്ട്. Content Highlights:sreedharan pillaiSecret discussion with acpim leader
from mathrubhumi.latestnews.rssfeed http://bit.ly/2EMatLJ
via
IFTTT
No comments:
Post a Comment