കൊച്ചി:ചിപ്പ് വെച്ച എ.ടി.എം. കാർഡ് നാൽകാനെന്ന പേരിൽ ഫോൺ വിളിച്ച് ഒ.ടി.പി. (വൺ ടൈം പാസ്വേഡ്) നമ്പർ കൈക്കലാക്കിയുള്ള തട്ടിപ്പ് വർധിക്കുന്നു. കുറെനാളത്തേക്ക് സജീവമല്ലായിരുന്ന ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ ചിപ്പ് വെച്ച എ.ടി.എം. കാർഡ് വന്നതിനു പിന്നാലെ വീണ്ടും ചുവടുറപ്പിച്ചിരിക്കുകയാണ്. സുരക്ഷയുടെ പേരിൽ തട്ടിപ്പ് കുറയ്ക്കുന്നതിനാണ് ചിപ്പ് വെച്ച് എ.ടി.എം. കാർഡുകൾ ബാങ്കുകൾ നൽകാൻ തുടങ്ങിയതെങ്കിൽ, ഇത് മുതലാക്കുകയാണ് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ. ചിപ്പ് വെച്ച എ.ടി.എം. കാർഡ് നൽകുന്നതിന്റെ ഭാഗമായാണ് വിളിക്കുന്നതെന്നും നിലവിലെ എ.ടി.എം. കാർഡ് മരവിപ്പിക്കുമെന്നും അതിനാൽ ഫോണിൽ വന്നിരിക്കുന്ന കോഡ് പറഞ്ഞു നൽകാനുമായിരിക്കും ആവശ്യം. കോഡ് അപ്പോൾ തന്നെ പറഞ്ഞു തന്നാൽ കാർഡ് പുതിയത് വേഗത്തിൽ അയച്ചു നൽകാമെന്നും അല്ലെങ്കിൽ കാലതാമസം എടുക്കുമെന്നും പറയും. ബാങ്കിലെ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് വിളിയെത്തുന്നത്. പലരും സംസാരത്തിൽ വീഴും. ഉയർന്ന തസ്തികയിൽ ജോലിചെയ്യുന്നവരോട് ബാങ്കിലെ മാനേജരാണ് എന്നും മറ്റും പറഞ്ഞാണ് വിളിയെത്തുന്നത്. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുന്നതോടെ ബാങ്കിലെ ഉദ്യോഗസ്ഥരാണെന്ന് തന്നെ വിശ്വസിക്കും. ഡേറ്റ ബേസിൽ വിവരങ്ങൾ ചോർത്തി വിളിക്കുന്നതിനാൽ തന്നെ അക്കൗണ്ട് ഉടമയുടെ സകല വിവരങ്ങളും ഇവർ പറയും. തങ്ങൾക്കും ബാങ്കിനും മാത്രം അറിയാവുന്ന ബാങ്ക് വിവരങ്ങളും മറ്റും ഇവർ കൃത്യതയോടെ പറയുന്നതോടെ ഇടപാടുകർ തട്ടിപ്പുകാരുടെ കെണിയിൽ വീഴും കൊച്ചി നഗരത്തിൽ ഒരു മാസത്തിനിടെ ഓൺലൈൻ ബാങ്കിങ് തട്ടിപ്പിന്റെ പേരിൽ ആറ് ലക്ഷം രൂപയോളം കവർന്നു എന്നാണ് സൈബർ സെൽ പറയുന്നത്. കഴിഞ്ഞ ആഴ്ച മാത്രം 15 പരാതികളാണ് ഇത്തരത്തിൽ വന്നത്. ചിപ്പ് പിടിപ്പിച്ച എ.ടി.എം. കാർഡിനെന്ന പേരിൽ കോട്ടയം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി അടുത്തിടെ എട്ട് അധ്യാപകരിൽ നിന്ന് 3.60 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇതേ പേരിൽ കോഴിക്കോട് കുന്ദമംഗലത്ത് അസിസ്റ്റന്റ് പ്രൊഫസറിൽ നിന്ന് 1.47 ലക്ഷം രൂപ തട്ടിയെടുത്തു. അധ്യാപകരുടെ വിവരങ്ങൾ ഡേറ്റ ബേസിൽ ചോർത്തിയതാകാം അധ്യാപകരെ കേന്ദ്രീകരിച്ച് തട്ടിപ്പ് വർധിക്കാൻ കാരണമെന്നാണ് പോലീസ് കരുതുന്നത്. ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഫോൺ വിളികളെത്തുന്നത്. ബംഗാൾ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഒരു ബാങ്കിൽ നിന്നും ഫോൺവിളികൾ വരില്ല എ.ടി.എം., ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തിരക്കി ഇന്ത്യയിൽ ഒരു ബാങ്കിൽ നിന്നും ഫോൺ വിളികൾ വരില്ല. ഇത്തരത്തിൽ വിളിക്കുന്നത് തട്ടിപ്പുകാരാണ്. ഇങ്ങനെ വിളിക്കുന്നവരോട് വിവരങ്ങൾ ബാങ്കിൽ നേരിട്ട് ചെന്ന് നൽകാമെന്ന് മറുപടി നൽകണം. - ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് (സൈബർ ഫോറൻസിക് വിദഗ്ദ്ധൻ) ബാങ്ക് ജീവനക്കാരും തട്ടിപ്പിനിര ബാങ്ക് ജീവനക്കാർ വരെ ഓൺലൈൻ തട്ടിപ്പിനിരയാകുന്നുണ്ട്. ചിപ്പ് വെച്ച എ.ടി.എം. കാർഡിനെന്ന പേരിൽ വിളിച്ച് തട്ടിപ്പ് നടത്തുന്ന കേസുകൾ വർധിക്കുന്നുണ്ട്. ഒ.ടി.പി. പറഞ്ഞു നൽകരുതെന്നുള്ള ബോധവത്കരണം ശക്തമായതോടെ, കോഡ് പറഞ്ഞു തന്നാൽ മതിയെന്നാക്കി തട്ടിപ്പുകാർ. - വൈ.ടി. പ്രമോദ് (സൈബർ സെൽ ഇൻ ചാർജ്, കൊച്ചി സിറ്റി സൈബർ സെൽ) content highlight: online banking fraud
from mathrubhumi.latestnews.rssfeed https://ift.tt/2QFGRpy
via
IFTTT
No comments:
Post a Comment