ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ-റോഡ് പാലമായ ബോഗിബീൽ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ തന്നെ ഒഴിവാക്കിയതിനെതിരെ മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിലേയ്ക്ക് പാലം നിർമാണത്തിന് തറക്കല്ലിട്ട തന്നെ ക്ഷണിക്കാത്തതിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ-റോഡ് പാലമാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബോഗിബീൽ. ബ്രഹ്മപുത്ര നദിക്ക് കുറുകേ അസമിലെ ധേമാജി, ദീബ്രുഗഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 4.94 കിലോമീറ്റർ നീളമാണുള്ളത്. 5,900 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. 1997ൽ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പാലത്തിന് തറക്കല്ലിട്ടത്. പാലത്തിന്റെ ഉദ്ഘാടന പരിപാടിയിലേയ്ക്ക് തന്നെ ആരും ക്ഷണിച്ചില്ല. ആരാണ് എന്റെ കാര്യം ഇപ്പോൾ ഓർമിക്കുന്നത്? ചില പത്രങ്ങൾ മാത്രം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കശ്മീരിലേക്കുള്ള റെയിൽ പാത, ഡൽഹി മെട്രോ, ബോഗിബീൽ പാലം തുടങ്ങിയവ അനുവദിച്ചത് താൻ പ്രധാനമന്ത്രിയായിരുന്ന കാലത്താണെന്ന് ദേവഗൗഡ പറഞ്ഞു. എന്നാൽ ഈ പദ്ധതികളിൽ തന്റെ പങ്ക് ഇപ്പോൾ ആരും ഓർമിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ റെയിൽ-റോഡ് പാലമാണ് ബോഗിബീൽ. സ്വീഡനേയും ഡെൻമാർക്കിനേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഡിസൈനിലാണ് നിർമിച്ചിട്ടുള്ളത്. പാലം തുറന്നതോടെ അസമിലെ ടിൻസുക്യയിൽനിന്ന് അരുണാചൽ പ്രദേശിലെ നഹർലഗൂണിലേക്കുള്ള ട്രെയിൻ യാത്രാസമയം പത്ത് മണിക്കൂറിലേറെ കുറയും. യാത്രാ സൗകര്യത്തിന് പുറമേ വടക്ക് കിഴക്കൻ അതിർത്തി പ്രദേശങ്ങളിലെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഇതുവഴിയാകും. ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിലാണ് രണ്ട് തട്ടുകളായുള്ള ഈ പാലം നിർമ്മിച്ചത്. താഴത്തെ തട്ടിൽ ഇരട്ട റെയിൽ പാതയും മുകളിൽ മൂന്ന് വരി റോഡുമാണുള്ളത്. നിർമാണ തുകയുടെ അപര്യാപ്തത ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ കാരണം തറക്കല്ലിട്ട് 21 വർഷത്തിന് ശേഷമാണ് പാലത്തിന്റെ പണി പൂർത്തീകരിക്കാനായത്. 1997ൽ ദേവഗൗഡ തറക്കല്ലിടുമ്പോൾ 1,767 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നത്. ഇടയ്ക്ക് നിർമ്മാണ പ്രവൃത്തികൾ നിന്നു പോകുകയും 2007-ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ബോഗിബീൽ പാലം ദേശീയ പദ്ധതിയായി ഉയർത്തുകയും ചെയ്തു. 2014 ആയപ്പോഴേക്കും നിർമാണച്ചെലവ് 3230 കോടിയായി പുനർ നിശ്ചയിച്ചു. എന്നാൽ പാലം പണി പൂർത്തിയാക്കാൻ വീണ്ടും 2600 കോടി കൂടി വേണ്ടിവന്നു. 2002-ൽ അന്നത്തെ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയാണ് പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തത്. വാജ്പേയിയുടെ ജന്മദിനം കൂടിയായ ഡിസംബർ 25ന് ആണ് പാലം തുറന്നത്. Content Highlights:Deve Gowda, Bogibeel Bridge, invitation for inauguration, Narendra Modi
from mathrubhumi.latestnews.rssfeed http://bit.ly/2EMIDP6
via
IFTTT
No comments:
Post a Comment