കോഴിക്കോട്/കൊച്ചി: ബന്ദും ഹർത്താലുമുള്ളപ്പോൾ കടകൾ തുറക്കാനും വാഹനങ്ങൾ ഓടിക്കാനും വാണിജ്യ-വ്യവസായ മേഖലയിലെ 36 സംഘടനകളുടെ ഹർത്താൽ വിരുദ്ധകൂട്ടായ്മയിൽ തീരുമാനം. ഈ ദിവസങ്ങളിൽ എല്ലാ സ്വകാര്യബസുകളും സർവീസ് നടത്തും. ലോറികളും നിരത്തിലിറക്കും. 2019 ഹർത്താൽവിരുദ്ധവർഷമായി ആചരിക്കാനും തീരുമാനിച്ചു. ടൂറിസം മേഖലയിൽ തടസ്സമില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുമെന്ന് കൊച്ചിയിൽ ട്രാവൽ മാർട്ട് സൊസൈറ്റിയുടെ (കെ.ടി.എം.) ആഭിമുഖ്യത്തിൽ കേരളടൂറിസം കർമസേനയുടെ യോഗവും വ്യക്തമാക്കി. ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കുമായി സഹകരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ ജനുവരി അഞ്ചിനകം തൃശ്ശൂരിൽ യോഗം ചേർന്ന് തീരുമാനിക്കും. അതേസമയം, വ്യാപാരികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി കടകൾ അടച്ചിട്ടുള്ള സമരം തുടരും. പണിമുടക്കിനും സമരത്തിനും എതിരല്ലെന്നും ഒരുകൂട്ടരുടെ ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ബന്ദിയാക്കുന്ന രീതിയോടാണ് എതിർപ്പെന്നും കൂട്ടായ്മ വ്യക്തമാക്കി. ബന്ദും ഹർത്താലും നിരുത്സാഹപ്പെടുത്താൻ വ്യാപാരിവ്യവസായി ഏകോപനസമിതി മുൻകൈയെടുത്താണ് യോഗം വിളിച്ചത്. ഇതിനായി സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അധ്യക്ഷനായി കമ്മിറ്റിയുണ്ടാക്കി. പങ്കെടുത്ത സംഘടനകളുടെ പ്രതിനിധികൾ ഇതിൽ അംഗങ്ങളാണ്. യോഗതീരുമാനങ്ങൾ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളെയും അറിയിക്കാനും ഹർത്താൽ നടത്താതെ സഹകരിക്കണമെന്ന് നേതാക്കളോട് അഭ്യർഥിക്കാനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ ചേർന്ന യോഗത്തിൽ ടൂറിസം മേഖലയിലെ 28 സംഘടനകളാണ് പങ്കെടുത്തത്. ഹർത്താൽദിനങ്ങളിൽ വിനോദസഞ്ചാരമേഖല നേരിടുന്ന നഷ്ടം അതിജീവിക്കാനാണിത്. ജനുവരിയിലെ ദേശീയ പണിമുടക്ക് ഹർത്താലായി മാറുകയാണെങ്കിൽ സഹകരിക്കില്ലെന്ന് ഇവർ വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയും അക്രമം കാട്ടിയും ഹർത്താലാചരിക്കാൻ നിർബന്ധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.ടി.എം. പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു. content highlights:Trade organisations in Kerala to observe 2019 as anti-hartal year
from mathrubhumi.latestnews.rssfeed http://bit.ly/2A8xO7c
via
IFTTT
No comments:
Post a Comment