തിരുവനന്തപുരം: നിയമസഭ ബഹളത്തെ തുടർന്ന് പിരിഞ്ഞതിന് പിന്നാലെ സഭ സ്തംഭിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്പീക്കർക്ക് കുറിപ്പ് കൊടുത്തയച്ചാണ് സഭ തടസ്സപ്പെടുത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു. സഭാ നേതാവ് തന്നെ കുറിപ്പ് കൊടുത്തയച്ച് സഭ തടസ്സപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.കെ.ടി ജലീൽ വിഷയം സഭയിലെത്താതിരിക്കാനാണ് സഭ തടസ്സപ്പെടുത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. സഭ സൗഹാർദ്ദതയോടെയും സമാധാനത്തോടെയും ചിട്ടയോടെയും മുന്നോട്ടുകൊണ്ടുപോകാൻ നേതൃത്വം കൊടുക്കേണ്ട വ്യക്തിയാണ് സഭാ നേതാവ്. അദ്ദേഹം സഭയുടെ നേതാവാണ്. എന്നാലിന്ന് കണ്ടത് പാർട്ടി സെക്രട്ടറിയായ മുഖ്യമന്ത്രിയെയാണ്. പാർട്ടി സെക്രട്ടറിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട സഭാ നേതാവാണ് ഇന്നത്തെ സഭാ നടപടികൾ തടസ്സപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് അപൂർവമായ നടപടിയാണ്. പ്രതിപക്ഷ അംഗങ്ങളുടെ സത്യഗ്രഹത്തേക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ മുമ്പും സഭയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇ.എം.എസ് ആണ് ഇത് ആദ്യമായി നടത്തിയത്. മറ്റ് വിഷയങ്ങൾ കൂടി സഭയിൽ ഉന്നയിക്കുക എന്ന ലക്ഷ്യത്തോടെ സഭാ നടപടികളിൽ സഹകരിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരുന്നത്. ശബരിമല വിഷയത്തിൽ പ്രതിപക്ഷത്തെ മൂന്ന് എംഎൽഎമാർ സത്യാഗ്രഹമിരിക്കുന്ന കാര്യം അറിയിക്കുന്ന സമയത്ത് പ്രതിപക്ഷത്തിനെതിരായ ആരോപണവുമായി മുഖ്യമന്ത്രി എഴുന്നേറ്റു. സഭയിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിന് മുഖ്യമന്ത്രി ഭരണപക്ഷത്തെ പഠിപ്പിച്ചാൽ മതി. പ്രതിപക്ഷത്തിന് അക്കാര്യത്തിൽ പഠിപ്പും കാര്യക്ഷമമായ കഴിവുമുണ്ട്. മുഖ്യമന്ത്രി പറഞ്ഞതു കേട്ട് പോകാൻ തങ്ങൾ അദ്ദേഹത്തിന്റെ പാർട്ടി കേഡർമാരല്ല- ചെന്നിത്തല പറഞ്ഞു. നിയമസഭാ നടപടികൾ നടത്തരുത് എന്ന കുറിപ്പ് ഇന്ന് മുഖ്യമന്ത്രി സ്പീക്കർക്ക് കൊടുത്തു. മുഖ്യമന്ത്രി കുറിപ്പ് കൊടുത്തതിന് ശേഷമാണ് സ്പീക്കറുടെ നിലപാടിൽ മാറ്റമുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. കെടി ജലീലിന്റെ അഴിതി, ബന്ധുനിയമനം എന്നീ വിഷയങ്ങൾ സഭയിൽ ഉന്നയിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം. ബന്ധുനിയമനത്തിൽ മുഖ്യമന്ത്രിയുമൊരു പ്രതിയാണ്. ജലീൽ വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ.ടി. ജലീലിന്റെ വിഷയം നിയമസഭയിൽ വരരുത് എന്ന മുഖ്യമന്ത്രിയുടെ നിർബന്ധമായിരുന്നു ഇന്ന് ഈ സഭാ നടപടികൾ അലങ്കോലപ്പെടാൻ ഇടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. വിഷയം ഞങ്ങൾ വിടില്ല. അത് വീണ്ടും ഉന്നയിക്കും. ആരാണ് സഭ തടസ്സപ്പെടുത്തിയതെന്ന ജനങ്ങൾ കണ്ടവെന്നും ചെന്നിത്തല പറഞ്ഞു. സഭ സുഗമമായി നടത്തിക്കൊണ്ടുപോകേണ്ടത് സഭാ നേതാവാണ്. അതിന് പറ്റില്ലെങ്കിൽ പിന്നെന്തിനാണ് നിയമസഭ വിളിച്ചുചേർത്തത്. തങ്ങൾ സഹകരിക്കാമെന്നും പറഞ്ഞിട്ടും നിയമസഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടമാണ്. സർക്കാർ ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി മതത്തിന്റെയും ജാതിയുടെയും പേരിൽ യോഗം വിളിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ജനങ്ങളെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ എന്നിങ്ങനെയാണ് മുഖ്യമന്ത്രി കാണുന്നത്. കെ.ഇ.എൻ ഉയർത്തിയ സ്വത്വ വാദത്തിലേക്ക് മുഖ്യമന്ത്രി പോകുന്നുവെന്നതിന്റെ തെളിവാണിത്. മുഖ്യമന്ത്രിയുടെ നിലപാടിലെ മാറ്റം കേരളത്തിന്റെ നവോത്ഥാനത്തിന് തന്നെ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിൽ ഉണ്ടാക്കാൻ മുഖ്യമന്ത്രി നിയോഗിച്ച സി.പി. സുഗതൻ അയോധ്യയിൽ ബാബറി മസ്ജിദ് പൊളിക്കാനുള്ള കർസേവയിൽ പങ്കെടുത്ത ആളാണെന്ന് ചെന്നിത്തല പറഞ്ഞു. എൻഡിടിവി റിപ്പോർട്ടറെ തടഞ്ഞതും ഈ സി.പി. സുഗതൻ തന്നെയാണ്. നവോത്ഥാന യോഗത്തിലേക്ക 190 സംഘടനകളെ വിളിച്ചിട്ട് 80 പേരാണ് പങ്കെടുത്തത്. ഇതൊരു സിപിഎം പരിപാടി മാത്രമാണ്. ഇതിന് സർക്കാർ പണം ഉപയോഗിക്കാൻ പാടില്ലെന്നും അതിന് തങ്ങൾ എതിരാണെന്നും ചെന്നിത്തല പറഞ്ഞു. നവോത്ഥാനത്തിന്റെ പേരിൽ സമൂഹത്തിലെ എടുക്കാ ചരക്കുകളെ മുഴുവൻ മഹത്വവൽക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതൊന്നും കേരള സമൂഹം അംഗീകരിക്കില്ല. ജനങ്ങൾ പൊളിക്കാൻ പോകുന്ന മതിലാണ് ഇവർ ഉണ്ടാക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:CM Send note to Speaker to stop Niyamaabha Session Critics Opposition Leader Cennithala
from mathrubhumi.latestnews.rssfeed https://ift.tt/2KR7e6k
via
IFTTT
No comments:
Post a Comment