ന്യൂയോർക്ക്:അടുത്തകൊല്ലം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ കോൺഗ്രസ് തിരിച്ചുവരുന്നതിന്റെ സൂചനകളാണ് വിവിധ എക്സിറ്റ് പോളുകൾ നൽകുന്നത്. രാജസ്ഥാനിൽ വൻഭൂരിപക്ഷത്തോടെ അവർ അധികാരത്തിലെത്തുമെന്നാണ് മിക്ക എക്സിറ്റ് പോളുകളുടെയും പ്രവചനം. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസിന്റെ വോട്ടുശതമാനവും സീറ്റും ഉയരുമെങ്കിലും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമോയെന്നതിൽ വ്യത്യസ്ത പ്രവചനങ്ങളാണുള്ളത്. എങ്കിലും നേരിയ മുൻതൂക്കം കോൺഗ്രസിനാണ്. ഛത്തീസ്ഗഡിലും സ്ഥിതി കോൺഗ്രസിന് അനുകൂലമാണ്. മധ്യപ്രദേശും ഛത്തീസ്ഗഡും ഒരുപോലെ വോട്ടുചെയ്യുന്ന പ്രവണതയാണ് മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. തെലങ്കാനയിൽ നിയമസഭ നേരത്തേ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പുനടത്തിയ ടി.ആർ.എസ്. വൻഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്നാണ് പ്രവചനങ്ങൾ. തെലുഗുദേശം -കോൺഗ്രസ് സഖ്യത്തിന് ഒരു ചലനവും ഉണ്ടാക്കാനായില്ലെന്ന് വ്യക്തം. ഹിന്ദി മേഖലയിലെ മൂന്നുസംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുകയാണെങ്കിൽ, 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ അത് ആവർത്തിക്കാൻ സാധ്യതയേറെയാണ്. യു.പി.യിലെ ഉപതിരഞ്ഞെടുപ്പുകളിലും പിന്നീട് കർണാടകത്തിലും ബി.ജെ.പി.ക്ക് നേരിട്ട പരാജയത്തിന്റെ തുടർച്ചയായിരിക്കുമത്. മൂന്നുസംസ്ഥാനങ്ങളിലുംകൂടി 65 ലോക്സഭാ സീറ്റാണുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ 25 സീറ്റും മധ്യപ്രദേശിലെ 29-ൽ 27-ഉം ഛത്തീസ്ഗഡിലെ 11-ൽ 10-ഉം ബി.ജെ.പി. നേടിയിരുന്നു. ലഭിക്കാവുന്നതിന്റെ പരമാവധിയായിരുന്നു അത്. രാജസ്ഥാനിലും മധ്യപ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രവണത പിന്നീടുവരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാറുണ്ട്. ആ നിലയ്ക്ക് ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പി.ക്ക് വലിയ വെല്ലുവിളി നേരിടേണ്ടിവരും. യു.പി.യിൽ സമാജ്വാദി -ബി.എസ്.പി. സഖ്യമാണ് ബി.ജെ.പി.യുടെ എതിരാളി. 2014-ൽ 75-ൽ 71 സീറ്റാണ് എൻ.ഡി.എ.യ്ക്ക് യു.പി.യിൽനിന്ന് ലഭിച്ചത്. ഇപ്പോഴത്തെ സ്ഥിതിയിൽ ഈ സംഖ്യയിൽ വലിയ കുറവുണ്ടാകുമെന്നാണ് പൊതുവായ വിലയിരുത്തൽ. കാർഷിക-ഗ്രാമീണ മേഖലയിലെ പ്രതിസന്ധിയാണ് പ്രധാനമായും ബി.ജെ.പി.ക്ക് തിരിച്ചടിയാവുന്നത്. മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും തുടർച്ചയായ ബി.ജെ.പി. ഭരണത്തോടുള്ള സ്വാഭാവികമായ ഭരണവിരുദ്ധ വികാരം അവരെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഇരുസംസ്ഥാനങ്ങളിലെയും പട്ടികജാതി-വർഗ, പിന്നാക്ക മേഖലകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചുകാലങ്ങളായി കോൺഗ്രസ് നടത്തുന്ന പ്രവർത്തനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ഫലംകണ്ടതായി വേണം അനുമാനിക്കാൻ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്നും നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2500 രൂപയായി ഉയർത്തുമെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ശ്രദ്ധേയമായിരുന്നു. ഇതോടൊപ്പം ബി.ജെ.പി.യുടെ ഹിന്ദുത്വത്തെ നേരിടാൻ കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാടുകൾ പ്രകടനപത്രികയിലും പ്രചാരണത്തിലും ഉൾക്കൊള്ളിക്കുകയും ചെയ്തു. ബോധപൂർവമുള്ള ക്ഷേത്രസന്ദർശനങ്ങൾ രാഹുൽ പ്രചാരണത്തിൽ പതിവാക്കി. രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യക്കെതിരേ ജനവികാരം രൂക്ഷമായിരുന്നു. പാർട്ടിക്കുള്ളിലെ തമ്മിലടി രൂക്ഷവും. ഗ്രൂപ്പുവഴക്കുകാരണം ഏറെക്കാലം പാർട്ടി അധ്യക്ഷനെ നിയമിക്കാൻപോലും ബി.ജെ.പി.ക്ക് കഴിഞ്ഞില്ല. ആ സാഹചര്യത്തിൽ അവിടെ അധികാരമാറ്റം പൊതുവിൽ എല്ലാവരും കണക്കുകൂട്ടിയതാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും സ്ഥിതി അതല്ല. മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ, രമൺസിങ് എന്നിവരുടേത് മൂന്നുതവണ തുടർച്ചയായുള്ള ഭരണമായിരുന്നിട്ടുകൂടി ഭരണവിരുദ്ധവികാരം രാജസ്ഥാനിലേതുപോലെ ശക്തമല്ല. ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പി. അധികാരത്തിൽനിന്ന് പുറത്താവുന്നുണ്ടെങ്കിൽ അത് കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാരിനോടുള്ള എതിർപ്പിന്റെകൂടി സൂചനയായിവേണം കാണാൻ. കാർഷികമേഖലയിലെ തളർച്ചയും നോട്ടസാധുവാക്കലിനും ജി.എസ്.ടി.ക്കും ശേഷവുമുണ്ടായ ഗ്രാമീണ പ്രതിസന്ധിയും ബി.ജെ.പി.ക്കുണ്ടാകുന്ന തിരിച്ചടിക്ക് കാരണമായി വ്യാഖ്യാനിക്കേണ്ടിവരും. Content Highlights:Exit poll, Congress
from mathrubhumi.latestnews.rssfeed https://ift.tt/2L3JufB
via
IFTTT
No comments:
Post a Comment