മുംബൈ: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ 22 പ്രതികളേയും പ്രത്യേക സി.ബി.ഐ. കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന് ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം കോടതി തളളി. സൊഹ്റാബുദ്ദീൻ ശൈഖിനെയും ഭാര്യ കൗസർബിയെയും സുഹൃത്ത് തുളസിറാം പ്രജാപതിയെയും ഗുജറാത്തിന്റെയും രാജസ്ഥാന്റെയും ആന്ധ്രാപ്രദേശിന്റെയും പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് വ്യാജ ഏറ്റുമുട്ടലിൽ വധിച്ചെന്ന കേസിൽ അവശേഷിക്കുന്ന 22പേർക്കെതിരായ വിചാരണയാണ് പ്രത്യേക കോടതിയിൽ നടന്നത്. ബി.ജെ.പി. നേതാവ് അമിത് ഷാ ഉൾപ്പെടെ 16പേരെ കോടതി നേരത്തേതന്നെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിചാരണയ്ക്കിടെ സാക്ഷികൾ ഭൂരിപക്ഷംപേരും പ്രതിഭാഗത്തേക്ക് കൂറുമാറുകയും ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് ബസിൽ പോകുമ്പോഴാണ് 2005-ൽ സായുധരായ പോലീസ് സംഘം സൊഹ്റാബുദ്ദീനെ പിടിച്ചുകൊണ്ടുപോയത്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ സൊഹ്റാബുദ്ദീൻ കൊല്ലപ്പെട്ടതായി പിന്നീട് വാർത്തവന്നു. സംഭവത്തിന് ദൃക്സാക്ഷികളായ കൗസർബിയും പ്രജാപതിയും പിന്നീട് കൊല്ലപ്പെട്ടു. ഗുജറാത്ത് സി.ഐ.ഡി. അന്വേഷിച്ചിരുന്ന കേസ് 2012-ലാണ് സി.ബി.ഐ. ഏറ്റെടുത്തത്. ഗുജറാത്തിൽ സ്വതന്ത്രമായ വിചാരണ നടക്കില്ലെന്ന് സി.ബി.ഐ. ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് സുപ്രീംകോടതി കേസിന്റെ വിചാരണ മുംബൈയിലേക്ക് മാറ്റുകയായിരുന്നു. സൊഹ്റാബുദ്ദീന്റെ സുഹൃത്തായിരുന്ന അസംഖാൻ ഈ കേസിൽ സാക്ഷിമൊഴി നൽകിയിരുന്നു. മർദിച്ചവശനാക്കിയാണ് രാജസ്ഥാൻ പോലീസ് ഭർത്താവിനെ കോടതിയിൽ ഹാജരാക്കിയതെന്നും അതുകൊണ്ടുതന്നെ യഥാർഥ മൊഴി നൽകാനായിട്ടില്ലെന്നും അസംഖാന്റെ ഭാര്യ പറയുന്നു. വിധി സ്റ്റേ ചെയ്യണമെന്നും സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായ അസംഖാന്റെ ഭാര്യ റിസ്വാന ഖാൻ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. പല സാക്ഷികളുടെയും മൊഴി പൂർണമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ട് വിചാരണ അപൂർണമാണെന്നും ചൂണ്ടിക്കാണിച്ചാണ് റിസ്വാന ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. content highlights:Sohrabuddin Shaikh Encounter Case: All 22 Acquitted
from mathrubhumi.latestnews.rssfeed http://bit.ly/2Aa7XM1
via
IFTTT
No comments:
Post a Comment