ദുബായ്: വ്യാപാര-സാമ്പത്തിക സഹകരണം ശക്തമാക്കി ഇന്ത്യയും യു.എ.ഇ.യും രണ്ടുകരാറുകളിൽ ഒപ്പുവെച്ചു. രണ്ടുദിവസത്തെ യു.എ.ഇ. സന്ദർശനത്തിനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സാന്നിധ്യത്തിലാണ് ധാരണയായത്. ആഫ്രിക്കയിലെ വികസന സഹകരണം സംബന്ധിച്ചാണ് ആദ്യകരാർ. യു.എ.ഇ. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും തമ്മിലാണ് ഇതിൽ ഒപ്പിട്ടത്. ഇരുരാജ്യങ്ങളുടെയും കറൻസികളുടെ വിനിമയം സംബന്ധിച്ച് യു.എ.ഇ. സെൻട്രൽ ബാങ്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള ധാരണാപത്രമാണ് രണ്ടാമതായി കൈമാറിയത്. സ്വന്തം കറൻസികളിൽത്തന്നെ വ്യാപാരം നടത്താവുന്ന സ്വാപ് കരാറിലാണ് ഒപ്പിട്ടത്. ഇതുപ്രകാരം വ്യാപാരക്കരാറുകളിൽ ഡോളറിനുപകരം രൂപയിലും ദിർഹത്തിലും ഇടപാടുകൾ നടത്താവുന്നതാണ്. അബുദാബിയിൽനടന്ന ഇന്ത്യ-യു.എ.ഇ. സംയുക്ത കമ്മിഷൻ യോഗത്തിൽ പങ്കെടുക്കാനാണ് സുഷമാ സ്വരാജ് യു.എ.ഇ.യിൽ എത്തിയത്. യു.എ.ഇ. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽനഹ്യാനൊപ്പം സുഷമാസ്വരാജ് 12-ാമത് സംയുക്തകമ്മിഷൻ യോഗത്തിന് നേതൃത്വം നൽകി. ബഹിരാകാശം, വിദ്യാഭ്യാസം, സിവിൽ ഏവിയേഷൻ, കൃഷി, വാണിജ്യം, വ്യാപാരം, നിക്ഷേപം, ബാങ്കിങ് തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ എട്ട് ഉപസമിതികളിലായിനടന്ന ചർച്ചകളിൽ ധാരണയായി. തീവ്രവാദവും ഭീകരവാദവും ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇരുരാജ്യങ്ങളും ഊർജിതപ്പെടുത്തും. സമാനതാത്പര്യമുള്ള പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളിൽ പരസ്പരം സഹകരിച്ചുപ്രവർത്തിക്കും. വിവിധമേഖലകളിൽ ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ഉഭയകക്ഷിബന്ധം വളരുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച സുഷമസ്വരാജ് യു.എ.ഇ. സർക്കാരിനും ഭരണാധികാരികൾക്കും ജനങ്ങൾക്കും യോഗത്തിൽ നന്ദി പറഞ്ഞു. ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരിയും പങ്കെടുത്തു. content highlights:India SignsRs.s 3,500-Crore Currency Swap Pact With UAE
from mathrubhumi.latestnews.rssfeed https://ift.tt/2QyC0X6
via
IFTTT
No comments:
Post a Comment