ജയ്പുർ/ഹൈദരാബാദ്: സംസ്ഥാന നിയമസഭയിലേക്ക് ജനവിധി തേടുന്ന രാജസ്ഥാനിലും തെലങ്കാനയിലും പോളിങ് ആരംഭിച്ചു. തെലങ്കാനയിൽ ഏഴ് മണിക്കും രാജസ്ഥാനിൽ എട്ട് മണിക്കുമാണ് പോളിങ് ആരംഭിച്ചത്. ഇരു സംസ്ഥാനങ്ങളിലും എല്ലാ ഒരുക്കങ്ങളും വ്യാഴാഴ്ച തന്നെ പൂർത്തിയായിരുന്നു. രാജസ്ഥാനിലെ 200ഉം തെലങ്കാനയിലെ 119 മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11-നാണ് വോട്ടെണ്ണൽ. 20 വർഷത്തിനിടെ ഒരുതവണപോലും ഒരു പാർട്ടിയെ തുടർച്ചയായി അധികാരത്തിലെത്തിക്കാത്ത രാജസ്ഥാനിൽ ഭരണകക്ഷിയായ ബി.ജെ.പി.യും പ്രതിപക്ഷമായ കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. അതേസമയം, തുടർച്ചയായ രണ്ടാംതവണയും അധികാരത്തിലെത്താൻ കാത്തിരിക്കുന്ന തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്.)ക്ക് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പീപ്പിൾസ് ഫ്രണ്ടാണ് വെല്ലുവിളിയുയർത്തുന്നത്. രാജസ്ഥാനിലെ രാംഗഢ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ബി.എസ്.പി. സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് മാറ്റിവെച്ചിരുന്നു. രാജസ്ഥാനിൽ കഴിഞ്ഞതവണ 163 സീറ്റുകളുമായാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. കോൺഗ്രസിന് 21 സീറ്റ് മാത്രമാണ് ലഭിച്ചത്. അതേസമയം, തെലങ്കാനയിൽ ടി.ആർ.എസ്. 63 സീറ്റുമായാണ് സംസ്ഥാനത്തെ ആദ്യ സർക്കാർ രൂപവത്കരിച്ചത്. കോൺഗ്രസിന് 21 സീറ്റും ടി.ഡി.പി.ക്ക് 15 സീറ്റുമാണ് ലഭിച്ചത്. എന്നാൽ, കാലാവധി തികയാൻ എട്ടുമാസം ബാക്കിയിരിക്കേ നിയമസഭ പിരിച്ചുവിട്ടപ്പോൾ കുറുമാറ്റത്തിലൂടെയും മറ്റും ടി.ആർ.എസിന് 90 സീറ്റുണ്ടായിരുന്നു. രാജസ്ഥാനിൽ 2274 സ്ഥാനാർഥികളുടെ വിധി 4.74 കോടി ജനങ്ങൾ തീരുമാനിക്കും. തെലങ്കാനയിൽ 1821 സ്ഥാനാർഥികളുടെ വിധിയെഴുതുക 2.8 കോടി ജനങ്ങളാണ്. തെലങ്കാനയിലെ മാവോവാദിപ്രവർത്തനം ഊർജിതമായ 13 മണ്ഡലങ്ങളിൽ വൈകീട്ട് നാലുമണിക്ക് പോളിങ് അവസാനിക്കുമ്പോൾ ബാക്കിയുള്ള മണ്ഡലങ്ങളിൽ അഞ്ചുമണിവരെയുണ്ട്. മാവോവാദികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനം മുഴക്കിയിട്ടുള്ളതിനാൽ ഛത്തീസ്ഗഢിന്റെയും മഹാരാഷ്ട്രയുടെയും അതിർത്തികളിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. content Highlight:Polling statrted at Rajastan and Telengana
from mathrubhumi.latestnews.rssfeed https://ift.tt/2SyH1fw
via
IFTTT
No comments:
Post a Comment