കോഴിക്കോട്: പുതുവത്സര ദിനാഘോഷത്തിന്റെ ഭാഗമായി മാളുകളും ഹോട്ടലുകളും സംഘടിപ്പിക്കുന്ന ഡി.ജെ പാർട്ടികൾ എക്സൈസ്-പോലീസ് നിരീക്ഷണത്തിൽ. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം ആഘോഷം പൊലിപ്പിക്കാൻ വൻതോതിൽ മയക്കുമരുന്നുകൾ എത്തിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നിരീക്ഷിക്കാനായി എക്സൈസ് പോലീസ് സംഘങ്ങൾ സുസജ്ജമായത്. മയക്കുമരുന്നുകൾ വ്യാപകമായി കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും എക്സൈസ് ഇന്റലിജൻസും വിലയിരുത്തിയിരുന്നു. ഇതോടെ യുവാക്കളെ ആകർഷിക്കാൻ സംഘടിപ്പിക്കുന്ന ഡി.ജെ പാർട്ടികൾ ഉൾപ്പെടെയുള്ള എല്ലാ പുതുവത്സര പാർട്ടികളും തിങ്കളാഴ്ച പോലീസ്-എക്സൈസ് സംഘത്തിന്റെ കണ്ണുകളുണ്ടാവും. ഡിജെ പാർട്ടികൾ നടക്കുന്ന പ്രധാന സ്ഥലങ്ങൾ കൂടാതെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ലോഡ്ജുകളിലും സംഘം പരിശോധന നടത്തും. ബാറുകൾ അടക്കമുള്ളവ കൃത്യമായ സമയത്ത് അടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ഉറപ്പ് വരുത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.ആർ അനിൽകുമാർ അറിയിച്ചു. യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത ന്യൂജൻ ലഹരിമരുന്നുകളായ എൽഎസ്ഡി ഷുഗർ ക്യൂബ്, ഹാഷിഷ് എന്നിവയടക്കവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസും ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് കഴിഞ്ഞ ദിവസം മൂന്ന് യുവാക്കളെ പിടികൂടിയിരുന്നു. തുടർന്നാണ് കോഴിക്കോട് ജില്ലയിലേക്കടക്കം വൻ തോതിൽ മയക്കുമരുന്ന് കടത്താൻ സാധ്യതയുള്ളതായി ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയത്. പുതുവത്സരത്തലേന്ന് കൊച്ചി നഗരത്തിൽ മാത്രം 38 ഡി.ജെ. പാർട്ടികൾ നടക്കുമെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇവിടെ ലഹരിമാഫിയ റേവ് പാർട്ടികൾ സംഘടിപ്പിക്കുമെന്നും പോലീസിന് രഹസ്യ വിവരവുമുണ്ട്. വിദേശികളടക്കം കൊച്ചിയിലേക്ക് കൂടുതലായി വരുന്നതിനാൽ ഇവരെ മാത്രം ഉൾപ്പെടുത്തിയുള്ള റേവ് പാർട്ടികൾ സംഘടിപ്പിക്കാനും ശ്രമമുണ്ട്. ഇത്തരം പാർട്ടികളിൽ ലഹരി വന്നുചേരാനുള്ള സാഹചര്യം കണക്കിലെടുത്താണ് സിറ്റി പോലീസ് പാർട്ടികൾ നിരീക്ഷിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം റെയ്ഡുകളിൽ പിടികൂടിയ ന്യൂജെൻ ലഹരി കൊച്ചിയിൽ നടക്കാനിരിക്കുന്ന പാർട്ടികളിലേക്കായിരുന്നുവെന്ന് കാരിയർമാർ പോലീസിന് മൊഴി നൽകിയിരുന്നു. പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും അടക്കം ഇതിനായി ഇവർ ഉപയോഗിക്കാനുള്ള സാധ്യത പോലീസ് കാണുന്നു. പുതുവത്സരം വരെയുള്ള സമയമാണ് ലഹരി മാഫിയയുടെ സീസൺ. ഈ സമയത്താണ് ഇവർക്ക് കൂടുതൽ ബിസിനസ് നടക്കുന്നത്. അതിനാൽ തന്നെ പരമാവധി ലഹരി കൊച്ചിയിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് മാഫിയ സംഘങ്ങൾ നടത്തുന്നത്. അനധികൃതമായി ലഹരി ഉപയോഗത്തിന് സൗകര്യമൊരുക്കുന്ന ഹോട്ടലുകൾക്കും ലോഡ്ജുകൾക്കുമെതിരേ കർശന നടപടി സ്വീകരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഏതു സമയവും പരിശോധന നടത്താൻ ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ഉൾപ്പെടെ പ്രത്യേക ടീമുകളെ ഒരുങ്ങിയിട്ടുണ്ട്. ഇതിനു പുറമേ നേരത്തെ ലഹരി ഉപയോഗവും വിൽപനയുമായും ബന്ധപ്പെട്ട് പിടിയിലായവരേയും നിരീക്ഷിച്ചുവരികയാണ്. നിരീക്ഷണം ശക്തമാക്കാനും പരിശോധനകൾ കാര്യക്ഷമമാക്കാനും സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ദിവസം തന്നെ ജില്ലാപോലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. Content Highlights:DJ Party Will Observe By Excise-Police Wing
from mathrubhumi.latestnews.rssfeed http://bit.ly/2CHNwre
via
IFTTT
No comments:
Post a Comment