ടോക്യോ: ലോക വ്യാപകമായി ഉയർന്ന കടുത്ത എതിർപ്പിനെ തുടർന്ന് നിർത്തിവെച്ച തിമിംഗില വേട്ട പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ. അന്താരാഷ്ട്ര തിമിംഗില വേട്ട കമ്മീഷനിൽനിന്ന് ജപ്പാൻ പിൻമാറുകയും ചെയ്തിട്ടുണ്ട്. അടുത്ത വർഷം മുതൽ തിമിംഗില വേട്ട വീണ്ടും ആരംഭിക്കുമെന്ന് ജപ്പാൻ വ്യക്തമാക്കിയിട്ടുണ്ട്. ലോക വ്യാപകമായി കടുത്ത എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് നേരത്തെ ജപ്പാൻ ക്രൂരമായ തിമിംഗില വേട്ട നിർത്തിവെച്ചിരുന്നത്. ജപ്പാന്റെ അധികാരപരിധിയിലുള്ള സമുദ്രഭാഗത്തു മാത്രമാണ് തിമിംഗില വേട്ട നടത്തുകയെന്നും അന്റാർട്ടിക് മേഖലയിൽ വേട്ട നടത്തില്ലെന്നും ജപ്പാന്റെ ഔദ്യോഗിക വക്താവ് യോഷിഹൈദ് സുഗ വ്യക്തമാക്കി. തിമിംഗില വേട്ട അനുവദിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര തിമിംഗില വേട്ട കമ്മീഷൻ തള്ളിയതിനെ തുടർന്നാണ് ജപ്പാൻ കമ്മീഷനിൽനിന്ന് പിൻമാറിയത്. തുടർന്നായിരുന്നു വേട്ട പുനരാരംഭിക്കുമെന്ന പ്രഖ്യാപനം. ശാസ്ത്രീയ പരീക്ഷണങ്ങൾക്കായാണ് തിമിംഗില വേട്ട നടത്തുന്നതെന്നായിരുന്നു ജപ്പാന്റെ നിലപാട്. എന്നാൽ ജപ്പാൻ വൻതോതിൽ തിമിംഗലങ്ങളെ കൊന്നൊടുക്കുകയും ഇവയുടെ മാംസം മാർക്കറ്റിലെത്തിക്കുകയും ചെയ്യുന്നത് ലോക വ്യാപകമായി എതിർപ്പുകൾക്കിടയാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തിമിംഗില വേട്ട കമ്മീഷനും രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവയെല്ലാം തിമിംഗില വേട്ടയ്ക്ക് എതിരായി ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. Photo: AP തിമിംഗില വേട്ട നിരോധിക്കുന്നതിനായി ലോക രാജ്യങ്ങൾ ചേർന്ന് രൂപവത്കരിച്ച തിമിംഗില വേട്ട കമ്മീഷൻ ശാസ്ത്രീയ പരീക്ഷണങ്ങളുടെ ഭാഗമായി തിമിംഗിലങ്ങളെ വേട്ടയാടാൻ അനുമതി നൽകാറുണ്ട്. ഈ പഴുത് ഉപയോഗിച്ചായിരുന്നു ജപ്പാൻ വൻ തോതിൽ തിമിംഗില വേട്ട നടത്തിവന്നിരുന്നത്. ഇപ്പോൾ കമ്മീഷനിൽനിന്ന് പിൻമാറുന്നതോടെ ഈ വ്യവസ്ഥ ലംഘിച്ച് വൻതോതിൽ തിമിംഗിലങ്ങളെ വേട്ടയാടാനാണ് ജപ്പാൻ ലക്ഷ്യംവെക്കുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ദക്ഷിണ ധ്രുവത്തിലെ വേനൽ കാലത്ത് രൂപപ്പെടുന്ന പ്രത്യേക കാലാവസ്ഥയിലാണ് തിമിംഗില വേട്ട നടക്കുന്നത്. നൂറ്റാണ്ടുകളായി ജപ്പാൻ തിമിംഗിലങ്ങളെ വൻ തോതിൽ വേട്ടയാടുകയും അവയുടെ ഇറച്ചി ഭക്ഷണാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തുവന്നിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ക്ഷാമകാലത്ത് തിമിംഗിലങ്ങളുടെ ഇറച്ചി പ്രധാനപ്പെട്ട ഭക്ഷണ സ്രോതസ്സായി ജപ്പാൻ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ തിമിംഗില മാംസത്തിന്റെ ഉപയോഗത്തിൽ കാര്യമായ കുറവു വന്നിട്ടുണ്ട്. പാരമ്പര്യത്തിന്റെ തുടർച്ച എന്ന നിലയിലാണ് ഇപ്പോഴും തിമിംഗില വേട്ട തുടരുന്നത്. തിമിംഗില വേട്ട പൂർണമായും നിർത്തുന്നത് തങ്ങളുടെ തിമിംഗില വേട്ടയുടെ സമ്പന്നമായ പാരമ്പര്യത്തെ ഇല്ലാതാക്കുമെന്നാണ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അടക്കമുള്ളവരുടെ നിലപാട്. ഭരണ പക്ഷത്തുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും തിമിംഗിലവേട്ട തുടരണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. Content Highlights:Japan, Hunting Whales Again, International Whaling Commission
from mathrubhumi.latestnews.rssfeed http://bit.ly/2EJ7Dqu
via
IFTTT
No comments:
Post a Comment