ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ മഷ്റഫെ മൊർതാസ സജീവ രാഷ്ട്രീയത്തിലേക്ക്. അടുത്ത മാസം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മുപ്പത്തഞ്ചുകാരനായ മൊർതാസ മത്സരിക്കുമെന്ന് ഭരണ കക്ഷിയായ അവാമി ലീഗ് പ്രഖ്യാപിച്ചു. ക്രിക്കറ്റിൽ സജീവമായിരിക്കെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. മൊർതാസയുടെ സ്ഥാനാർഥിത്വം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അംഗീകരിച്ചിട്ടുണ്ട്. ഷെയ്ഖ് ഹസീനയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. മത്സരിക്കാൻ മൊർതാസ സമ്മതമറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. നരെയ്ൽ സ്വദേശിയായ മൊർതാസ, അവിടെനിന്നു തന്നെ ജനവിധി തേടാനാണ് ആലോചിക്കുന്നതെന്നും വക്താവ് മഹുബുൽ അലാം ഹനീഫ് വ്യക്തമാക്കി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കൊപ്പമുള്ള മൊർതാസയുടെ ചിത്രവുമായാണ് തിങ്കളാഴ്ച ബംഗ്ലദേശിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം പുറത്തിറങ്ങിയത്. അതേസമയം ക്രിക്കറ്റിനൊപ്പം തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് ബംഗ്ലാദേശിൽ വിലക്കില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നത് ഭരണഘടന ഉറപ്പു നൽകിയ സ്വാതന്ത്ര്യമാണ്. മൊർതാസയ്ക്ക് അതിന് കഴിയുമെന്നും ക്രിക്കറ്റ് തുടരുന്നതിന് അത് തടസമല്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വക്താവ് ജലാൽ യൂനുസ് പറഞ്ഞു. അധികാരത്തിൽ ഹാട്രിക്ക് തികയ്ക്കാനാണ് ഷെയ്ഖ് ഹസീന ഇറങ്ങുന്നത്. ഡിസംബർ അവസാനത്തോടെ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് അവാമി ലീഗിന്റെ എതിരാളികൾ. ഇതാദ്യമായല്ല ക്രിക്കറ്റ് താരങ്ങൾ രാഷ്ട്രീയത്തിൽ പുതിയ ഇന്നിങ്സ് കളിക്കാനിറങ്ങുന്നത്. ക്രിക്കറ്റ് കരിയറിനു ശേഷം ഇമ്രാൻ ഖാൻ പാക്കിസ്ഥാനിലും നവ്ജ്യോത് സിങ് സിദ്ധു ഇന്ത്യയിലും രാഷ്ട്രീയത്തിൽ സജീവമാണ്. ഇതിൽ ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിപദത്തിലുമെത്തി. ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും മഹേന്ദ്ര സിങ് ധോനിയും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2019-ലെ ഏകദിന ലോകകപ്പിനു ശേഷം മൊർതാസ വിരമിക്കുമെന്നാണ് സൂചന. 2009-ൽ അദ്ദേഹം ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2BTmL1o
via
IFTTT
No comments:
Post a Comment