വാഷിങ്ടൺ: അമേരിക്കൻ വിദ്യാർഥിയുടെ മരണത്തിൽ ഉത്തര കൊറിയ 501 മില്യൺ ഡോളർ(3513 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കൻ കോടതിയുടെ ഉത്തരവ്. ഉത്തരകൊറിയയിൽ തടവിൽ കഴിയുന്നതിനിടെ ഓട്ടോ വാംബിയർ എന്ന 22-കാരൻ കോമയിലാവുകയും പിന്നീട് മരണപ്പെടുകയും ചെയ്ത സംഭവത്തിലാണ് വാഷിങ്ടൺ ഫെഡറൽ കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഉത്തര കൊറിയയാണ് മകന്റെ മരണത്തിന് ഉത്തരവാദിയെന്ന വാംബിയറുടെ മാതാപിതാക്കളുടെ വാദം അംഗീകരിച്ചായിരുന്നു കോടതി നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. ഓട്ടോ വാംബിയറിനെ തടവിലാക്കിയതിനും മർദിച്ചവശനാക്കിയതിനും പിന്നിൽ ഉത്തര കൊറിയയാണെന്നും കോടതി വിലയിരുത്തി. എന്നാൽ ഓട്ടോ വാംബിയറിനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണം ഉത്തര കൊറിയ നിഷേധിച്ചിരുന്നു. 2016 ജനുവരിയിലാണ് അമേരിക്കൻ വിദ്യാർഥിയായ ഓട്ടോ വാംബിയർ ഉത്തര കൊറിയയിൽ അറസ്റ്റിലായത്. ഹോങ്കോങിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര കൊറിയ സന്ദർശിക്കാനെത്തിയ ഓട്ടോ വാംബിയറിനെ മോഷണക്കുറ്റം ആരോപിച്ചായിരുന്നു പോലീസ് പിടികൂടിയത്. ഒരു ഹോട്ടലിൽനിന്ന് കിം ജോങ് ഉന്നിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്റർ മോഷ്ടിക്കാൻ ശ്രമിച്ചെന്നായിരുന്നു പോലീസിന്റെ ആരോപണം. തുടർന്ന് 22-കാരനായ അമേരിക്കൻ പൗരനെ 15 വർഷം തടവിനും ശിക്ഷിച്ചു. ഉത്തരകൊറിയയിൽ തടവിൽ കഴിയുന്നതിനിടെയാണ് ഓട്ടോ വാംബിയർ കോമയിലായത്. ജയിലിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾക്കകം യുവാവിന് ഭക്ഷ്യവിഷ ബാധയേറ്റെന്നും ഇതിനെതുടർന്നാണ് വാംബിയറിന്റെ ആരോഗ്യനില മോശമായതെന്നുമായിരുന്നു ഉത്തര കൊറിയയുടെ വിശദീകരണം. എന്നാൽ ജയിലിലെ ക്രൂരമർദനമാണ് മകന്റെ ആരോഗ്യനില ഗുരുതരമാകാൻ കാരണമെന്ന് വാംബിയറുടെ മാതാപിതാക്കളും ആരോപിച്ചു. ഇതിനിടെ അതീവഗുരുതരാവസ്ഥയിലായ ഓട്ടോ വാംബിയറിന് 2017 ജൂണിൽ ഉത്തര കൊറിയ ജയിൽ മോചിതനാക്കി. കോമയിലായ നിലയിൽ അമേരിക്കയിൽ തിരിച്ചെത്തിയെങ്കിലും ആറുദിവസത്തിനുശേഷം യുവാവ് മരണത്തിന് കീഴടങ്ങി. Content Highlights:US Student otto warmbiersDeath; US Court orders North Korea to Pay 501 million dollar
from mathrubhumi.latestnews.rssfeed http://bit.ly/2Rh1icH
via
IFTTT
No comments:
Post a Comment