കേരളത്തിന് പ്രളയദുരിതാശ്വാസമായി പ്രഖ്യാപിച്ച തുകയിൽനിന്ന് 143.54 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാന ദുരന്തനിവാരണനിധി (എസ്.ഡി.ആർ.എഫ്.)യിൽ ഓഖി ദുരിതാശ്വാസമായി അനുവദിച്ച തുക ചെലവഴിക്കാതെ ബാക്കി വന്നതാണ് തുക വെട്ടിക്കുറയ്ക്കാൻ കാരണം. ഡിസംബർ ആറിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ ദുരന്തനിവാരണനിധി (എൻ.ഡി.ആർ.എഫ്.)യിൽനിന്ന് കേരളത്തിന് 3048 കോടി രൂപ അനുവദിച്ചിരുന്നു. ആഭ്യന്തരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ 10-ന് ഇറക്കിയ ഉത്തരവിൽ 2304.85 കോടി രൂപ നൽകാനാണ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. നേരത്തേ അനുവദിച്ച 600 കോടിയും ഓഖി ഫണ്ടിൽ ചെലവഴിക്കാതെയിരുന്ന 143.54 കോടിയും കുറച്ചാണിതെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ 'മാതൃഭൂമി'യോട് പറഞ്ഞു. തുക കുറച്ചാണ് ഖജനാവിലേക്ക് കിട്ടിയതെന്ന് എസ്.ഡി.ആർ.എഫിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും സ്ഥിരീകരിച്ചു. എസ്.ഡി.ആർ.എഫിന് അടുത്ത വർഷത്തേക്ക് ഉപയോഗിക്കാവുന്ന ഫണ്ടാണെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇനി കുറച്ച തുക കിട്ടുമോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായി മറുപടിപറഞ്ഞില്ല. മുൻവർഷം അനുവദിച്ചത് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അതുകുറച്ചാണ് കേന്ദ്രം എസ്.ഡി.ആർ.എഫിലേക്ക് കേന്ദ്രം തുക അനുവദിക്കുകയെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കുറച്ച തുക പിന്നീട് നൽകാറില്ലെന്നും അവർ വ്യക്തമാക്കി. പ്രളയക്കെടുതിയിലായ സംസ്ഥാനത്തിന്റെ പുനർനിർമാണത്തിന് കൂടുതൽ സഹായം ചോദിച്ച് പാർലമെന്റ് വളപ്പിൽ എൽ.ഡി.എഫ്.-യു.ഡി.എഫ്. എം.പി.മാർ ധർണ നടത്തിയ 13-നാണ് വെട്ടിക്കുറച്ചതിനുശേഷമുള്ള തുക സംസ്ഥാന ഖജനാവിലേക്ക് കൈമാറിയത്. തലേന്ന് പ്രത്യേക സാമ്പത്തികസഹായം അനുവദിക്കണമെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി. രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് വകുപ്പില്ലെന്നും ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു അറിയിച്ചു. ലോകബാങ്കും യു.എന്നും നടത്തിയ പഠനത്തിനുശേഷം 31,000 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ആദ്യമുണ്ടായ മഴയിലെ നഷ്ടത്തിന് 820 കോടിയും പിന്നീടുണ്ടായ പ്രളയനഷ്ടത്തിന് 4796 കോടിയുമടക്കം 5616 കോടി രൂപ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സഹായമായി 5000 കോടിയുടെ പാക്കേജും അഭ്യർഥിച്ചു. ഈ തുക മുഴുവൻ അനുവദിച്ചാലും നഷ്ടം നികത്താനാവില്ല. ഇതിനിടെയാണ് ഇപ്പോഴത്തെ വെട്ടിക്കുറയ്ക്കൽ. പ്രളയകാലത്ത് അനുവദിച്ച അരിക്കും മണ്ണെണ്ണയ്ക്കും വില നൽകേണ്ടിവരുന്ന അവസ്ഥയാണിപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ 265. 74 കോടി കൂടി തിരിച്ചുനൽകേണ്ടിവരും. content highlights: kerala floods, center help, okhi fund
from mathrubhumi.latestnews.rssfeed https://ift.tt/2rFNl9T
via
IFTTT
No comments:
Post a Comment