കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷവികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി ബന്ധുവിനെ നിയമിച്ചതിൽ മന്ത്രി കെ.ടി. ജലീലിന്റെ വിശദീകരണം കൂടുതൽ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വഴിവയ്ക്കുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസാണ് മന്ത്രി ജലീലിനെതിരേ കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചത്. കോർപ്പറേഷനിൽ ജനറൽ മാനേജരായി ബന്ധു കെ.ടി. അദീപിനെ നിയമിച്ചത് യോഗ്യത ഇളവുചെയ്തും മാനദണ്ഡം ലംഘിച്ചുമാണെന്നാണ് ആരോപണം. ഇതിനുള്ള മറുപടിയായി മന്ത്രി ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതാണ് വിവാദത്തിന് കാരണമായത്.ആരോപണം മന്ത്രി നിഷേധിക്കുന്നുണ്ടെങ്കിലും മാനദണ്ഡം പലതും ബന്ധുവിനുവേണ്ടി ഇളവുചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നു. എന്നാൽ, സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ ഓഫീസറായി ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥന് സർക്കാർ ജോലിയിലേക്ക് എങ്ങനെയാണ് ഡെപ്യൂട്ടേഷൻ നൽകുകയെന്ന ചോദ്യം അവശേഷിക്കുന്നു.അഭിമുഖത്തിന് വരാതിരുന്ന ഒരാളെ കോർപ്പറേഷൻ ചെയർമാൻ എ.പി. അബ്ദുൽ വഹാബ് ബന്ധപ്പെട്ടു. അഭിമുഖത്തിന് ഹാജരാവാതിരുന്ന മന്ത്രിബന്ധു അദീപിനെയാണ് ചെയർമാൻ അങ്ങോട്ട് വിളിച്ച് ജോലി സ്വീകരിക്കുമോ എന്നഭ്യർഥിച്ചത്. എം.ബി.എ. യോഗ്യതയില്ലാത്ത അദീപിനെയാണ് ജനറൽ മാനേജർ തസ്തികയ്ക്ക് അർഹനായി കണ്ടെത്തിയത്. നേരത്തേ എം.ബി.എ. യോഗ്യത വേണമെന്ന് നിഷ്കർഷിച്ചിരുന്നെങ്കിലും ഇത് പിന്നീട് ബി.ടെക്ക്. ആയി മാറ്റിനിശ്ചയിച്ചത് മന്ത്രിബന്ധുവിന് നിയമനം നൽകാനാണെന്ന ആരോപണവും പ്രസക്തമാണ്. നല്ലൊരു ജോലിയിൽനിന്ന് അനാകർഷണീയമായ മറ്റൊരു പദവിയിലേക്ക് വരാൻ അദീപിനെ നിർബന്ധിച്ച് സമ്മതിപ്പിക്കുകയായിരുന്നു എന്നാണ് മന്ത്രി പറയുന്നത്. സർക്കാർ ജോലിയിൽ പ്രവേശിക്കാൻ നിർബന്ധിച്ച് കൊണ്ടുവരാൻമാത്രം എന്തെങ്കിലും സവിശേഷ ബിരുദമോ യോഗ്യതയോ അദീപിനില്ലെന്നാണ് ആക്ഷേപം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമിച്ചതെന്ന മന്ത്രിയുടെ വാദവും തർക്കവിഷയമാണ്. സർക്കാർ വകുപ്പുകളിലോ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ഏജൻസികളിലോ ജോലിചെയ്യുന്നവർക്ക് മാത്രമേ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിനൽകാൻ അനുവാദമുള്ളൂ. ഇവിടെ സ്വകാര്യബാങ്കിൽ ജോലിചെയ്യുന്നയാൾക്ക് എങ്ങനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിനൽകിയെന്നതിനും വ്യക്തമായ വിശദീകരണമില്ല.നേരത്തേ ബന്ധുനിയമനത്തിന്റെ പേരിൽ ഇ.പി. ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. സമാനമായ ആരോപണമാണ് അന്ന് ഉയർന്നത്. അന്ന് ബന്ധുനിയമനവിഷയം വിവാദമായപ്പോൾ, തുടർന്നുള്ള നിയമനങ്ങളിലെല്ലാം സുതാര്യത വരുത്താൻ ബോർഡ്, കോർപ്പറേഷനുകളിൽ എം.ഡി., ജനറൽ മാനേജർമാരെ നിയമിക്കുന്നത് റിയാബ് (പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ്) വഴിയായിരിക്കണമെന്നും നിശ്ചയിച്ചിരുന്നു. ഇവിടെ അഭിമുഖത്തിനുപോലും ഹാജരാവാത്ത മന്ത്രിബന്ധുവിനെ വിളിച്ചുവരുത്തി നിയമനം നൽകിയെന്നതും ആരോപണത്തിന് ശക്തിപകരുന്നു. സംഭവത്തിൽ യൂത്ത് ലീഗിന്റെ ആരോപണത്തോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2qtmxsC
via
IFTTT
No comments:
Post a Comment