മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഗംഭീരമായി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ വിമാനത്താവളത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനം. ഡിസംബർ ഒൻപതിന് രാവിലെ പത്തിനാണ് കണ്ണൂർ വിമാനത്താവളം നാടിന് സമർപ്പിക്കുക. അബുദാബിയിലേക്കുള്ള വിമാനമാണ് ആദ്യം പറന്നുയരുക. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിൽ ഒരുലക്ഷം പേർ പങ്കെടുക്കും. ടെർമിനൽ കെട്ടിടത്തിന് സമീപമാണ് വേദി ഒരുക്കുക. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് വിമാനത്താവളത്തിലെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയെത്തിയത്. ടെർമിനൽ കെട്ടിടം, ബാഗേജ് പരിശോധനാ സംവിധാനങ്ങൾ, എയർ ട്രാഫിക് കൺട്രോൾ ടവർ, സി.സി.ടി.വി. കൺട്രോൾ റൂം തുടങ്ങിയവ മുഖ്യമന്ത്രി നേരിൽക്കണ്ട് ക്രമീകരണങ്ങൾ വിലയിരുത്തി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കിയാൽ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്തു. രണ്ടു മണിക്കൂറോളം വിമാനത്താവളത്തിൽ ചെലവിട്ട ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, കിയാൽ എം.ഡി. വി.തുളസീദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കളക്ടർ മിർ മുഹമ്മദലി, കണ്ണൂർ റേഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാധ്യായ, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, കിയാൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെ.പി.ജോസ്, ചീഫ് എൻജിനീയർ ഷിബുകുമാർ, സി.ഐ.എസ്.എഫ്. കമാൻഡർ ഡി.എസ്.ഡാനിയേൽ ധൻരാജ് തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2zqyumX
via
IFTTT
No comments:
Post a Comment