ബെംഗളൂരു: തിരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കർണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാർഥി പാർട്ടി വിട്ട് കോൺഗ്രസിലേക്ക് തിരിച്ചെത്തി. ബിജെപി സ്ഥാനാർഥിയായിരുന്ന എൽ.ചന്ദ്രശേഖർ ആണ് ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് തിരികെയെത്തിയത്. കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെ.ഡി.എസ്-കോൺഗ്രസ് സംയുക്ത സ്ഥാനാർഥി. ഒരുമാസം മുമ്പാണ് ചന്ദ്രശേഖർ ബിജെപിയ്ക്കൊപ്പം ചേർന്നത്. ബിജെപിയിൽ ഐക്യം ഇല്ലെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ തന്നെ പാർട്ടി പിന്തുണയ്ക്കുന്നില്ലെന്നും ആരോപിച്ചാണ് ചന്ദ്രശേഖർ കോൺഗ്രസിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ഇതോടെ അനിതയ്ക്ക് എതിരാളി ഇല്ലാതായി. മുഖ്യമന്ത്രി കുമാരസ്വാമി മത്സരിച്ച മണ്ഡലമാണ് രാമനഗര. ചന്നപട്ടണത്തിലും കുമാരസ്വാമി വിജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാമനഗരത്തിൽ നിന്ന് എംഎൽഎ സ്ഥാനം കുമാരസ്വാമി രാജിവച്ചതും അവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും. പാർട്ടിയുടെ മാത്രമല്ല ജനങ്ങളുടെയും താല്പര്യമാണ് തന്റെ സ്ഥാനാർഥിത്വമെന്ന് അനിതാ കുമാരസ്വാമി പ്രതികരിച്ചിരുന്നു. മധുഗിരിയിൽ നിന്ന് നേരത്തെ നിയമസഭയിലെത്തിയ ചരിത്രവും അനിതയ്ക്കുണ്ട്. രാമനഗര ജനതാദൾ എസിന്റെ ഉറച്ച മണ്ഡലമാണ്. കോൺഗ്രസിന്റെ പിന്തുണകൂടി ലഭിച്ചതോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ബി.ജെ.പി.ക്ക് സ്വാധീനമുണ്ടാക്കാൻ കഴിയാത്ത മണ്ഡലം കൂടിയാണിത്. മുൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ജനതാദൾ എസും തമ്മിലായിരുന്നു മത്സരം. സഖ്യസർക്കാർ രൂപവത്കരിച്ച സാഹചര്യത്തിൽ മണ്ഡലം വിട്ടുകൊടുക്കാൻ കോൺഗ്രസ് നിർബന്ധിതരായി. പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് നേതൃത്വം തീരുമാനമെടുത്തത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് സ്ഥിരമായി ജയിച്ചുപോരുന്ന മണ്ഡലത്തിൽ അട്ടിമറി ആരും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എച്ച്.ഡി. കുമാരസ്വാമിക്ക് ഇവിടെ 92,626 വോട്ട് ലഭിച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസിന് 69,990 വോട്ടും ലഭിച്ചു. ബി.ജെ.പി.ക്ക് ലഭിച്ചത് 4871 വോട്ടാണ്. ഒന്നും രണ്ടും സ്ഥാനത്തുള്ള പാർട്ടികൾ ഒന്നിച്ചാണ് മത്സരിക്കുന്നത്. അതിനാൽ വിജയത്തിന്റെ കാര്യത്തിൽ ആർക്കും സംശയമില്ല
from mathrubhumi.latestnews.rssfeed https://ift.tt/2OgcYGZ
via
IFTTT
No comments:
Post a Comment