ഹൈദരാബാദ്: സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സി.ബി.ഐ ഉദ്യോഗസ്ഥർ സംസ്ഥാനത്ത് പ്രവേശിക്കുകയോ കേസന്വേഷണം നടത്തുകയോ ചെയ്യരുതെന്ന് കാട്ടി ആന്ധ്രപ്രദേശ് സർക്കാർ ഉത്തരവിറക്കി. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ സംസ്ഥാനത്ത് റെയ്ഡുകളും പരിശോധനകളും നടത്താമെന്ന അനുമതി പിൻവലിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ ആന്ധ്രാപ്രദേശിന്റെ അധികാര പരിധിക്കുള്ളിൽ നടക്കുന്ന കേസുകളിൽ സി.ബി.ഐക്ക് ഇടപെടാൻ ആവില്ല. സി.ബി.ഐയിലുണ്ടായ അഴിമതി ആരോപണങ്ങൾ മൂലം സി.ബി.ഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്നാണ് സർക്കാർ പറയുന്നത്. സി.ബി.ഐക്ക് പകരം ആന്ധ്രാപ്രദേശ് ആന്റി കറപ്ഷൻ ബ്യൂറോ (എ.സി.ബി)യായിരിക്കും റെയ്ഡുകളും മറ്റ് പരിശോധനകളും നടത്തുക. സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും പരിശോധന നടത്താൻ സർക്കാർ എ.സി.ബിക്ക് അനുമതി നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നതാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പുതിയ തീരുമാനം. സംസ്ഥാനത്തിനകത്തുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ പരിശോധനകളും റെയ്ഡുകളും നടത്താൻ സി.ബി.ഐക്ക് എല്ലാ സംസ്ഥാനങ്ങളും പൊതുവിൽ അനുമതി നൽകിയിട്ടുള്ളതാണ്. അതിനാൽ തന്നെ ഓരോ കേസിനും മുമ്പായി സി.ബി.ഐ സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി തേടാറില്ല. ആ അനുമതിയാണ് ആന്ധ്രപ്രദേശ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. എന്നാൽ ഇത് നിയമപരമായി നിലനിൽക്കുമോ എന്ന് വ്യക്തമല്ല. മുമ്പ് ഛത്തീസ്ഡഢ് സർക്കാർ ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തിയപ്പോൾ സി.ബി.ഐ അതിനെ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത കേസാണെങ്കിൽ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു ഡൽഹി ഹൈക്കോടതി വിധിച്ചത്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിലും ഒരു കേസ് നിലവിലുണ്ട്. content highlights:Andhra Pradesh Bars CBI Officials From Entering State
from mathrubhumi.latestnews.rssfeed https://ift.tt/2FrhHqm
via
IFTTT
No comments:
Post a Comment