ചണ്ഡിഗഢ്: പഴയ കാമുകന്മാരെ തിരികെ കിട്ടാനായി സ്ത്രീകൾ ബലാത്സംഗ പരാതി ഉന്നയിക്കുന്നുവെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാനയിൽ ബലാത്സംഗക്കേസുകൾ വർധിച്ചു വരുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഖട്ടറുടെ പരാമർശം. ബലാത്സംഗങ്ങൾ നേരത്തെയും ഉണ്ടായിരുന്നെന്നും എന്നാൽ ഇത്തരം കേസുകളിലുണ്ടായിരിക്കുന്ന വർധന ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഖട്ടർ പറഞ്ഞു. 80 മുതൽ 90 ശതമാനം വരെ പീഡനങ്ങളും നടക്കുന്നത് പരസ്പരം അറിയാവുന്നവർക്കിടയിലാണ്. ഏറെനാൾ ഒരുമിച്ച് ചുറ്റിത്തിരിയുന്ന ഇവർക്കിടയിൽ പ്രശ്നമുണ്ടാകുമ്പോൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് സ്ത്രീകൾ പരാതിപ്പെടുന്നു -ഖട്ടർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധങ്ങളുയർന്നിട്ടുണ്ട്. പ്രസ്താവനയിലൂടെ ഖട്ടറിന്റേയും അദ്ദേഹം നയിക്കുന്ന സർക്കാരിന്റേയും സ്ത്രീവിരുദ്ധത വ്യക്തമായെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ബലാത്സംഗങ്ങൾ നടക്കുന്നതിന്റെ ഉത്തരവാദി സ്ത്രീകളാണെന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ത്രീവിരുദ്ധ പരാമർശവുമായി ഖട്ടർ മുൻപും രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകൾ ധരിക്കുന്ന വസ്ത്രമാണ് പീഡനങ്ങൾ വർധിക്കാൻ കാരണമെന്നും പാശ്ചാത്യ രീതികൾ ഉപേക്ഷിച്ച് ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാൽ പീഡനങ്ങൾ കുറയ്ക്കാമെന്നും 2014ൽ അദ്ദേഹം പറഞ്ഞിരുന്നു. Content Highlights:Women Cry Rape to Get Back at Ex-Boyfriends, Says Haryana Chief Minister
from mathrubhumi.latestnews.rssfeed https://ift.tt/2PzpVkF
via
IFTTT
No comments:
Post a Comment