ന്യൂഡൽഹി: ചരക്കുസേവന നികുതി വരുമാനം വീണ്ടും ലക്ഷം കോടി കടന്നു. ഒക്ടോബർ മാസത്തിൽ ജിഎസ്ടി ഇനത്തിൽ പിരിച്ചത് ഒരുലക്ഷം കോടി കടന്നതായി ധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് അറിയിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി ലക്ഷം കോടി എന്ന ലക്ഷ്യം കൈവരിച്ചത്. അതിന് ശേഷം 90,000 കോടിക്കു മുകളിൽ മാത്രമാണ് തുടർച്ചയായി ലഭിച്ചത്. കുറഞ്ഞ നിരക്കുകളും, നികുതി അടയ്ക്കാതെ ഒഴിഞ്ഞുമാറുന്ന പ്രവണത കുറഞ്ഞതും നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുകളുമാണ് നികുതി വരുമാനം വർധിക്കാൻ ഇടയാക്കിയതെന്ന് ജെയ്റ്റ്ലി തന്റെ ട്വീറ്റിൽ പറയുന്നു. ഈ സാമ്പത്തിക വർഷം എല്ലാമാസവും ഒരുലക്ഷം കോടി ജിഎസ്ടി വരുമാനം എന്നാണ് ലക്ഷ്യം വെച്ചിരുന്നതെന്ന് ധനകാര്യ മന്ത്രാലയംപറയുന്നു. ഈ ലക്ഷ്യത്തോടെ പ്രവർത്തിച്ചതിനാൽ കഴിഞ്ഞ മേയിൽ 94,016 കോടി രൂപ നികുതിയായി പിരിച്ചെടുത്തു. ജൂണിൽ ജിഎസ്ടി വരുമാനം 95,610 കോടിയായിരുന്നപ്പോൾ ജൂലായിൽ ഇത് 96,483 ആയി ഉയർന്നു. ഓഗസ്റ്റ് മാസത്തിൽ 96,960 കോടി ആയിരുന്നു ജിഎസ്ടി വരുമാനമെങ്കിൽ സെപ്റ്റംബറിൽ 94,442 കോടിയായി ഉയർന്നു. ഇത് കുത്തനെ ഉയർന്ന് ഒക്ടോബറിൽ ഒരുലക്ഷം കോടി കടക്കുകയായിരുന്നു. ഒക്ടോബർ മാസത്തിൽ രാജ്യത്തെ ഉത്പാദന മേഖലയിലുണ്ടായ ഉണർവാണ് നികുതി വരുമാനത്തിൽ പ്രതിഫലിച്ചത്. ഉത്പാദനം, പുതിയ തൊഴിലുകൾ, ആഭ്യന്തര ആവശ്യകത എന്നിവ ഒക്ടോബറിൽ കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ ഡിസംബറിന് ശേഷം ഉത്പാദന മേഖല ഏറ്റവും കൂടുതൽ വളർച്ച ഒക്ടോബറിലാണ് കാഴ്ചവെച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2AFacaQ
via
IFTTT
No comments:
Post a Comment