തിരുവനന്തപുരം: കോടതിവിധിയുടെ അടിസ്ഥാനത്തിൽ സാലറി ചലഞ്ചിൽ മാറ്റംവരുത്തേണ്ടി വന്നതിനെത്തുടർന്ന് സംസ്ഥാനമൊട്ടാകെ സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം തടസ്സപ്പെട്ടു. സമ്മതപത്രം നൽകുന്നവരിൽനിന്നുമാത്രമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പടിക്കാവൂ എന്നാണ് കോടതി ഉത്തരവ്. എല്ലാവരിൽനിന്നും സമ്മതപത്രം സ്വീകരിച്ച് ശമ്പളബില്ലുകൾ പരിഷ്കരിക്കാനുള്ള കാലതാമസമാണ് ശമ്പളം തടസ്സപ്പെടാൻ കാരണം. ഈ മാസത്തെ ശമ്പളബില്ലുകൾ തയ്യാറാക്കിയ ശേഷമാണ് വിസമ്മതപത്രം ഒഴിവാക്കി സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലേ ശമ്പളം പിടിക്കാവൂവെന്ന് കോടതി വിധിച്ചത്. ഇതോടെ എല്ലാവരിൽനിന്നും സമ്മതപത്രം സ്വീകരിച്ച് ബില്ലുകളിൽ മാറ്റം വരുത്തേണ്ടിവന്നു. തിരുത്തിയ ബില്ലുകൾ ഉൾപ്പെടുത്താൻ ശമ്പളവിതരണ സോഫ്റ്റ്‌വേറായ സ്പാർക്കിലെ മാറ്റം വെള്ളിയാഴ്ചയേ പൂർത്തിയാവൂ. മാസത്തിലെ ആദ്യ ഏഴ് പ്രവൃത്തിദിവസങ്ങളിലാണ് ശമ്പളം നൽകുക. അഞ്ചുലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരിൽ ഒന്നരലക്ഷത്തോളം പേർക്കാണ് മാസം ആദ്യം ശമ്പളം നൽകേണ്ടത്. ഇതിൽ അരലക്ഷത്തോളം പേരുടെ ബില്ലുകൾമാത്രമേ ഒന്നാംതീയതി മാറാനായിട്ടുള്ളൂ. സമ്മതപത്രം ഉൾപ്പെടുത്താത്തതിനാൽ ശേഷിച്ചവ ട്രഷറികളിൽനിന്ന് തിരിച്ചയച്ചു. ശമ്പളവിതരണം കാര്യമായി തടസ്സപ്പെട്ടിട്ടില്ലെന്നും ജീവനക്കാർ പരാതിപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും ധനവകുപ്പ് അവകാശപ്പെട്ടു. സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. കഴിഞ്ഞമാസം സാലറി ചലഞ്ചിൽ ശമ്പളം പിടിക്കാൻ അനുവദിച്ച ജീവനക്കാരിൽ ഒരു വിഭാഗം ഇനിയും സമ്മതപത്രം നൽകാനുണ്ട്. സമ്മതപത്രം നൽകിയില്ലെങ്കിൽ ഇവരിൽനിന്ന് ശമ്പളം പിടിക്കാനാവില്ല. അതിനാൽ ശേഷിക്കുന്നവരിൽനിന്നുകൂടി സമ്മതപത്രം എത്രയും പെട്ടെന്ന് ഈടാക്കാനാണ് ഭരണാനുകൂല സംഘടനകളുടെ ശ്രമം.ഒരു ഓഫീസിലെ മുഴുവൻ ജീവനക്കാർക്കുംകൂടി ഒറ്റ ശമ്പളബില്ലാണ് തയ്യാറാക്കുന്നത്. അതിനാൽ ഓഫീസിൽ ശേഷിക്കുന്നവരുടെകൂടി സമ്മതപത്രം ലഭിക്കുംവരെ ബിൽ മാറ്റിയെഴുതാനാവില്ല. സാലറി ചലഞ്ചിൽ പങ്കെടുത്തവരെല്ലാം സമ്മതപത്രം നൽകുന്നതുവരെ പുതിയ ബില്ലുകൾ തയ്യാറാക്കേണ്ടതില്ലെന്ന വാക്കാലുള്ള നിർദേശവും ചില ശമ്പളവിതരണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായി ആരോപണമുണ്ട്. കഴിഞ്ഞമാസം ശമ്പളം നൽകാൻ തയ്യാറായ 2.88 ലക്ഷം ജീവനക്കാരിൽ ഭൂരിപക്ഷവും സമ്മതപത്രം നൽകുമെന്നാണ് സർക്കാർ കരുതുന്നത്. കൂടുതൽപേർ ചേരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Jy0x8P
via
IFTTT
No comments:
Post a Comment