ബെംഗളൂരു: സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കേരള ആർ.ടി.സി. ബസ് ഡ്രൈവറെ കാറിലെത്തിയ മൂന്നംഗസംഘം ആക്രമിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അനിൽകുമാറിനെ (42) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തിന് കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട സൂപ്പർ എക്സ്പ്രസ് ബസിലെ ഡ്രൈവറെയാണ് സംഘം ആക്രമിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്ന ജ്ഞാനഭാരതി പോലീസ് രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. അനിൽകുമാറിന്റെ തലയ്ക്കടിച്ചയാളെ ബസിലെ കണ്ടക്ടർ സുനിൽകുമാർ തിരിച്ചറിഞ്ഞു. അടിക്കാനുപയോഗിച്ച കമ്പിവടി പോലീസ് പ്രതികളിൽനിന്ന് കണ്ടെടുത്തു. അക്രമിസംഘത്തിലെ ഒരാളെയും വാഹനവും ഇനി കണ്ടെത്താനുണ്ട്. ബെംഗളൂരുവിലെത്തുന്നതിന് പത്തുകിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. ഈ ഭാഗത്ത് മെട്രോയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡിൽ രണ്ടുവശങ്ങളിലും ബാരിക്കേഡുകൾ വെച്ചിട്ടുണ്ട്. ഒരു വാഹനത്തിന് മാത്രമേ ഇതിലൂടെ കടന്നുപോകാൻ സാധിക്കൂ. ഇവിടെവെച്ച് കാർ ബസിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടർന്ന് കുറച്ചുദൂരം മുന്നോട്ടുപോയശേഷം കാർ ബസിനുമുമ്പിൽ നിർത്തി. മൂന്നുപേർ വാഹനത്തിൽനിന്നിറങ്ങി ബസ് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. അനിൽകുമാറിനെ സീറ്റിൽനിന്ന് വലിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കടന്നുകളയുകയായിരുന്നു. തലയിൽ പത്തു തുന്നിക്കെട്ടുകളുണ്ട്. ബസിൽ 37 യാത്രക്കാരുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് മറ്റൊരു ഡ്രൈവറാണ് ബസ് സാറ്റ്‌ലൈറ്റ് സ്റ്റാൻഡിലെത്തിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2RactjX
via
IFTTT
No comments:
Post a Comment