ശ്രീനഗർ: ജമ്മുകശ്മീരിൽ സർക്കാർ രൂപവത്കരിക്കാൻ പി.ഡി.പി., നാഷണൽ കോൺഫറൻസ്, കോൺഗ്രസ് എന്നീ പാർട്ടികൾ കൈകോർത്തതിനുപിന്നാലെ, ഗവർണർ സത്യപാൽ മാലിക് നിയമസഭ പിരിച്ചുവിട്ടു. ബുധനാഴ്ച രാത്രിയായിരുന്നു ഈ അപ്രതീക്ഷിത നീക്കം. സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ പി.ഡി.പി.യുടെ നേതാവ് മെഹബൂബ മുഫ്തി ഗവർണർക്ക് കത്തയച്ചിരുന്നു. കോൺഗ്രസും നാഷണൽ കോൺഫറൻസും പിന്തുണ പ്രഖ്യാപിച്ചതോടെ 87 അംഗ നിയമസഭയിൽ പി.ഡി.പി.യ്ക്ക് 56 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ ബി.ജെ.പി. സഖ്യകക്ഷിയായ പീപ്പിൾസ് കോൺഫറൻസ് നേതാവ് സാജദ് ഗനി ലോണും അവകാശവാദമുന്നയിച്ചു. ഇതിനിടെയാണ് നിയമസഭ പിരിച്ചുവിട്ട് വിജ്ഞാപനമിറങ്ങിയത്. പി.ഡി.പി.യുമായുണ്ടാക്കിയ ഭരണസഖ്യത്തിൽനിന്ന് ബി.ജെ.പി. പിന്മാറിയതിനെത്തുടർന്ന് ജൂൺ 19-നാണ് സംസ്ഥാനത്ത് ആറുമാസത്തെ ഗവർണർ ഭരണം ഏർപ്പെടുത്തിയത്. നിയമസഭ ഇതുവരെ മരവിപ്പിച്ചുനിർത്തിയിരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ബി.ജെ.പി.ക്കെതിരേ സംസ്ഥാനത്തെ പ്രമുഖ പാർട്ടികളായ പി.ഡി.പി.യും നാഷണൽ കോൺഫറൻസും കോൺഗ്രസും ഒന്നിച്ചുനിൽക്കാൻ തീരുമാനിച്ചത്. പി.ഡി.പി.യുടെ മുതിർന്ന നേതാവ് അൽത്താഫ് ബുഖാരിയുടെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കാനായിരുന്നു തീരുമാനം. തുടർന്ന്, മെഹബൂബ മുഫ്തി സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ഗവർണർക്ക് കത്തയച്ചു. ശ്രീനഗറിലായതിനാൽ ജമ്മുവിലെത്തി ഗവർണറെ കാണാനാവില്ലെന്നും അതിനാലാണ് കത്തയയ്ക്കുന്നതെന്നും മെഹബൂബ പറഞ്ഞു. തൊട്ടുപിന്നാലെ പീപ്പിൾസ് കോൺഫറൻസ് നേതാവ് സാജദ് ഗനി ലോണും അവകാശവാദമുന്നയിച്ചു. 25 അംഗങ്ങളുള്ള ബി.ജെ.പി.യുടെ പിന്തുണയോടെയായിരുന്നു ലോണിന്റെ നീക്കം. എന്നാൽ, 29 അംഗങ്ങളുള്ള പി.ഡി.പി.യ്ക്ക് നാഷണൽ കോൺഫറൻസിന്റെ 15-ഉം കോൺഗ്രസിന്റെ 12-ഉം അംഗങ്ങൾകൂടിയാവുമ്പോൾ കേവല ഭൂരിപക്ഷത്തിനുമേൽ അംഗങ്ങളുണ്ടായിരുന്നു. 44 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ രൂപവത്കരിക്കാനാവശ്യമായ കേവലഭൂരിപക്ഷം. ജമ്മുകശ്മീരിനുള്ള പ്രത്യേക നിയമമനുസരിച്ച് ഗവർണർ ഭരണം ആറുമാസത്തിൽ കൂടുതൽ നീട്ടാനാവില്ല. ഡിസംബർ 19-ന് ഇതവസാനിക്കുന്നതോടെ, രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വാർത്തയുണ്ടായിരുന്നു. ജമ്മുകശ്മീർ ചീഫ് സെക്രട്ടറിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ കണ്ടേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2FyPDBb
via
IFTTT
No comments:
Post a Comment