തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ ഡി.വൈ.എസ്.പി ബി.ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഹരികുമാറിനെ സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്തതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിനുശേഷം ഡി.വൈ.എസ്.പി ഒളിവിൽപോയിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിയാണ് റോഡിലെ തർക്കത്തെത്തുടർന്ന് ഡി.വൈ.എസ്.പി പിടിച്ചുതള്ളിയ യുവാവ് കാറിടിച്ച് മരിച്ചത്. നെയ്യാറ്റിൻകര കൊടങ്ങാവിള കാവുവിളയിൽ സനൽ(32)ആണ് മരണപ്പെട്ടത്. കമുകിൻകോടിലെ ഒരു വീട്ടിലെത്തിയ ഹരികുമാർ തിരിച്ചുപോകാനൊരുങ്ങിയപ്പോൾ തന്റെ വാഹനത്തിന് കടന്നുപോകാനാകാത്ത നിലയിൽ മറ്റൊരു കാർ പാർക്ക് ചെയ്തിരുന്നു. തുടർന്ന് കാർ പാർക്ക് ചെയ്ത സനലും ഡി.വൈ.എസ്.പിയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഹരികുമാർ സനലിനെ റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു. റോഡിൽ വീണ സനലിന് ഇതുവഴി വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നെയ്യാറ്റിൻകര പോലീസും നാട്ടുകാരും ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡി.വൈ.എസ്.പി ബി.ഹരികുമാർ ഒളിവിൽപോയത്. സംഭവത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകരയിൽ ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ഹർത്താൽ ആചരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2zwSzZ1
via
IFTTT
No comments:
Post a Comment