ശബരിമല: സന്നിധാനത്തെ വലിയ നടപ്പന്തലിൽ വിരിവെക്കുന്നതിന് പോലീസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഹൈക്കോടതി നിർദ്ദേശാനുസരണമാണ് നടപടി. ഐ.ജി വിജയ് സാഖറെ നേരിട്ടെത്തിയാണ് തീർഥാടകരുമായി ആശയവിനിമയം നടത്തുകയും വിശ്രമിച്ചുകൊള്ളാൻ അവരോട് പറയുകയും ചെയ്തത്. ഹൈക്കോടതി നിർദ്ദേശം പാലിക്കുമെന്നും ഭക്തർക്ക് ഇനി വിരിവെക്കാമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വലിയ നടപ്പന്തലിൽ ആരെയും ഉറങ്ങാൻ അനുവദിക്കില്ലെന്നും ഐ.ജി വ്യക്തമാക്കി. വാവരുസ്വാമി നടയിൽ വിശ്രമിക്കാമെന്ന നിർദ്ദേശം വന്നിട്ടില്ല. കഴിഞ്ഞ നാലു ദിവസവും വലിയ നടപ്പന്തലിൽ വിരിവെക്കാൻ തീർഥാടകരെ പോലീസ് അനുവദിച്ചിരുന്നില്ല. എന്നാൽ ഹൈക്കോടതി നിർദ്ദേശം വന്നതോടെ പോലീസ് നിലപാട് മാറ്റി. അതിനിടെ, വലിയ നടപ്പന്തലിൽ വൻതോതിൽ പോലീസിനെ വിന്യസിച്ചിച്ചുണ്ട്. വിരിവെക്കാൻ അനുമതി നൽകുന്ന സാഹചര്യത്തിൽ ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങൾ നേരിടാനാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. വലിയ നടപ്പന്തലിൽ വിരിവെക്കാൻ ഭക്തരെ എന്തുകൊണ്ട് അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. നിയന്ത്രണങ്ങൾ നീക്കിയതിൽ സന്തോഷമുണ്ടെന്ന് വി മുരളീധരൻ എം.പി പ്രതികരിച്ചു. അയ്യപ്പ ഭക്തരുടെ പ്രാർഥനയുടെയും അചഞ്ചല വിശ്വാസത്തിന്റെയും ഫലമായാണ് തീരുമാനമെന്ന് കരുതുന്നു. തീർഥാടകർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അദ്ദേഹം വിഷയത്തിൽ ഇടപെട്ടിട്ടുണ്ടാവാം. ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുന്നതോടെ കൂടുതൽ ഭക്തർ ശബരിമലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. content highlights: sabarimala women entry
from mathrubhumi.latestnews.rssfeed https://ift.tt/2DRxj4A
via
IFTTT
No comments:
Post a Comment