കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനായി ലഘുലേഖ പ്രചരിപ്പിച്ചിട്ടില്ലെന്ന് അഴീക്കോട് എം.എല്‍.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ട കെ.എം ഷാജി. കോടതി തന്നെ അയോഗ്യനാക്കിയതോ ആറു വര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയതോ തന്നെ വിഷമിപ്പിക്കുന്നില്ല. എന്നാല്‍ മതതീവ്രവാദി എന്ന് വിളിക്കുന്നത് തന്നെ വേദനിപ്പിക്കുന്നു. ഇക്കാലയളവില്‍ ഒരിക്കലും വര്‍ഗീയ ധ്രുവീകരണത്തിന് താന്‍ ശ്രമിച്ചിട്ടുമില്ലെന്നും ഷാജി പ്രതികരിച്ചു.
കോടതി എന്തുകൊണ്ടാണ് അത്തരമൊരു വിധി നടത്തിയത് എന്നറിയില്ല. ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാട് ആണല്ലോ ഉള്ളത്. എതിര്‍കക്ഷികള്‍ പ്രചരിപ്പിക്കുന്ന പോലെ ഒരു ലഘുലേഖ താന്‍ ഇറക്കിയിട്ടില്ലെന്നും ഷാജി പറഞ്ഞു. വിധിക്കെതിരെ ഉടന്‍തന്നെ സ്‌റ്റേ വാങ്ങാന്‍ ശ്രമിക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
''കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലീംകള്‍ക്ക് സ്ഥാനമില്ല. അവര്‍ ചെകുത്താനൊപ്പം ഉറങ്ങുന്നവരാണ്. അഞ്ചുനേരം നമസ്‌കരിക്കുന്ന മുഹമ്മദീയനായ കെ.എം ഷാജിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുക'' എന്നതായിരുന്നു അന്ന് പ്രചരിപ്പിച്ച ലഘുലേഖയുടെ ഉള്ളടക്കം. ഷാജിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആണ് ഈ ലഘുലേഖ പിടിച്ചെടുത്തത്.
എന്നാല്‍ നിരവധി ആരോപണങ്ങള്‍ കേട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ് അയാളെന്നും ഷാജി പറയുന്നു. തന്റെ ഓഫീസില്‍ നിന്ന് അത്തരമൊരു ലഘുലേഖ കണ്ടെത്തിയിട്ടില്ലെന്നും ആ ഉദ്യോഗസ്ഥന്‍ ഇത്തരമൊരു ലഘുലേഖ തിരുകികയറ്റിയതാണെന്നും അദ്ദേഹം ആരോപിക്കുന്നു. നികേഷ് കുമാര്‍ അദ്ദേഹത്തിന്റെ വൃത്തികെട്ട മനസ്സുകൊണ്ട് നല്‍കിയ പരാതിയാണിത്. നിരവധി വഞ്ചനാകേസുകളില്‍ പ്രതിയായ എന്തു കൗശലവും എടുക്കുന്ന ആളുമായാണ് താന്‍ മത്സരിച്ചതെന്നും ഷാജി പറഞ്ഞു.
20-21% മുസ്ലീം സമുദായമുള്ള പ്രദേശമാണ് അഴീക്കോട്. തന്നെ ജയിപ്പിക്കാനല്ല, തോല്‍പ്പിക്കാന്‍ കൊണ്ടുവന്ന നോട്ടീസ് ആണിത്. താന്‍ മതേതരവാദിയായി ജീവിക്കുന്നയാളാണ്. തെരഞ്ഞെടുപ്പിന്റെ തലേദിവസം വരെ മതതീവ്രവാദികളുടെ വോട്ട് വേണ്ട എന്നു പറഞ്ഞയാളാണ്. 20% മുസ്ലീം സമുദായമുള്ള മണ്ഡലത്തില്‍ താന്‍ വിജയിച്ചതും മതേതരവാദികളുടെ വോട്ട് കൊണ്ടാണ്. തന്നെ വര്‍ഗീയവാദിയെന്ന് വിളിച്ചതാണ് ഏറ്റവും അപമാനിക്കുന്ന സംഭവം. വോട്ടെടുപ്പിന്റെ തലേദിവസം വരെ മതപുരോഹിതരെ കൊണ്ട് തലയ്ക്ക് പിടിപ്പിച്ച് അതിന്റെ ചിത്രം വച്ച് വോട്ട് തേടിയ ആളാണ് തന്റെ എതിരാളിയെന്നും കെ.എം ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു.
മതധ്രുവീകരണത്തിന് പുറമേ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്ന പ്രചാരണം നടത്തിയെന്നും നികേഷ് ആരോപിച്ചിരുന്നു. സോളാര്‍ കേസിലെ പ്രതിക്കൊപ്പമുള്ള ചിത്രവും ബാര്‍ കോഴക്കേസില്‍ താന്‍ 20 ലക്ഷം രൂപ വാങ്ങിയെന്ന പ്രചാരണവും സോഷ്യല്‍ മീഡിയ വഴി നടത്തിയ തന്നെ അപമാനിച്ചുവെന്നും നികേഷ് കുമാര്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനു തൊട്ടുപിന്നാലെയാണ് നികേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
from mangalam.com https://ift.tt/2RI5gHO
via IFTTT
No comments:
Post a Comment